ഇടുക്കി ഡാം രാവിലെ പതിനൊന്ന് മണിക്ക് തുറക്കും. എറണാകുളത്തെ ഇടമലയാർ ഡാമും തുറന്നു. ഡാമിലെ രണ്ട് ഷട്ടറുകൾ 80 സെന്റീമീറ്റർ വീതം തുറന്ന് സെക്കൻഡിൽ 100 ക്യൂബിക് മീറ്റർ ജലമാണൊഴുക്കുക. വെള്ളം എട്ടു മണിയോടെ ഭൂതത്താൻകെട്ടിലും 12 മണിയോടെ കാലടി - ആലുവ ഭാഗത്തും എത്തും. പെരിയാർ തീരത്ത് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
പുലർച്ചെ അഞ്ചുമണിയോടെ പമ്പ ഡാമിന്റെ രണ്ട് ഷട്ടറുകൾ തുറന്നു. ഇതോടെ പമ്പയാറ്റിലെ ജലനിരപ്പ് കൂടുതൽ ഉയരുമെന്ന് പത്തനംതിട്ട ജില്ലാ കലക്ടർ അറിയിച്ചു. ഇന്നലെ കക്കി ഡാം തുറന്നിരുന്നു. പത്തനംതിട്ടയുടെ താഴ്ന്ന പ്രദേശങ്ങളിലും കുട്ടനാട്, അപ്പർ കുട്ടനാട് മേഖലകളിലും കൂടുതൽ ജലനിരപ്പ് ഉയരുമെന്നാണ് മുന്നറിയിപ്പ്.
advertisement
രാവിലെ പതിനൊന്ന് മണിക്കാണ് ഇടുക്ക് ഡാം തുറക്കുന്നത്. പെരിയാറിന്റെ തീരത്ത് അതീവജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്. പതിനൊന്ന് മണിക്ക് ഡാമിന്റെ രണ്ട് ഷട്ടറുകൾ ഉയർത്തും. ഡാമിൽ ജലനിരപ്പുയർന്നതോടെ ഇന്നലെ റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു.
പതിനൊന്ന് മണിക്ക് ഇടുക്കി ഡാം തുറന്നാൽ ഏകദേശം എട്ടുമണിക്കൂറോളം സമയമെടുത്താകും വെള്ളം അറബിക്കടലിലെത്തുക. ഭൂതത്താൻ അണക്കെട്ടിൽ വച്ച് ഇടമലയാർ ഡാമിൽ നിന്നുള്ള വെള്ളവും പെരിയാറിൽ ചേർന്ന് ഒന്നിച്ചൊഴുകും. വൈകിട്ട് അഞ്ച് മണിയോടെയാകും ഡാമിലെ വെള്ളം ആലുവയിലെത്തുക...
ഇടുക്കി അണക്കെട്ട് തുറന്നാൽ ആദ്യം ജലമെത്തുന്നത് ചെറുതോണി ടൗണിലാണ്. പിന്നീട് തടിയമ്പാട്, കരിമ്പൻ ചപ്പാത്തുകളിലൂടെ വെള്ളമൊഴുകും. കഴിഞ്ഞ തവണ ഈ മേഖലകളിൽ ഡാം തുറന്നപ്പോൾ കനത്ത നാശമുണ്ടായിരുന്നു.
Also Read-ഇടുക്കി, പമ്പ, ഇടമലയാര്‍ അണക്കെട്ടുകള്‍ തുറക്കും; ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണം; മുഖ്യമന്ത്രി
ഇവിടെനിന്ന് പെരിയാർവാലി കീരിത്തോട് വഴി പനംകുട്ടിയിലേക്ക് ജലമൊഴുകും. ഇവിടെ വച്ചാണ് മൂന്നാറിൽ നിന്നുള്ള പന്നിയാർകുട്ടി പുഴ പെരിയാറുമായി ചേരുന്നത്. തുടർന്ന് ലോവർ പെരിയാർ പാംബ്ലാ ഡാമിലേക്ക്. അതുവഴി നേര്യമംഗലത്തും വെള്ളമെത്തും.
പിന്നീട് തട്ടേക്കാട് വഴി ഭൂതത്താൻകെട്ട് അണക്കെട്ടിലേക്ക്. ഇവിടെവച്ച് ഇടമലയാർ അണക്കെട്ടിലെ വെള്ളവും പെരിയാറിൽ ചേരും. ഇവിടെ നിന്ന് ഒന്നിച്ചൊഴുകി മലയാറ്റൂർ, അതു കഴിഞ്ഞ് കാലടി വഴി ആലുവ പ്രദേശങ്ങളിലേക്ക്. ആലുവയിൽ വച്ച് രണ്ടായി പിരിഞ്ഞ് പെരിയാർ അറബിക്കടലിൽ ചേരും. ഒന്ന് പറവൂർ വഴിയും മറ്റേത് കടമക്കുടി വഴിയും.