ഹർജി ഹൈക്കോടതി തീർപ്പാക്കി. ജോയ്‍സ്നയ്ക്ക് ഷെജിനൊപ്പം പോകാൻ ഹൈക്കോടതി അനുമതി നൽകി. ജോയ്‍സ്ന ഒരു തരത്തിലും അനധികൃതമായി കസ്റ്റഡിയിലാണെന്ന് പറയാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
ആദ്യം ഹൈക്കോടതി ഡിവിഷൻ ബഞ്ച് ജോയ്‍സ്നയോട് നേരിട്ടാണ് സംസാരിച്ചത്. താൻ സ്വന്തം ഇഷ്ടപ്രകാരം ഇറങ്ങി വന്നതാണെന്നും തനിക്ക് മേൽ ഒരുതരത്തിലുമുള്ള സമ്മർദ്ദവുമില്ല എന്നും ജോയ്‍സ്ന കോടതിക്ക് മുമ്പാകെ ബോധിപ്പിച്ചു. തനിക്ക് മാതാപിതാക്കളോട് സംസാരിക്കാൻ താത്പര്യമില്ല. അവരെ ഇപ്പോൾ കാണുന്നില്ലെന്നും പിന്നീട് വിശദമായി സംസാരിച്ചോളാമെന്നും ജോയ്‍സ്ന വ്യക്തമാക്കി.
advertisement
എന്നാൽ ജോയ്‍സ്നയെ നിർബന്ധപൂർവം തട്ടിക്കൊണ്ട് പോയതാണെന്നും ഷെജിനും ജോയ്‍സ്നയും രാജ്യം വിടാൻ സാധ്യതയുണ്ടെന്നും അച്ഛൻ ജോസഫ് കോടതിയിൽ പറഞ്ഞു. എന്നാൽ ജോയ്‍സ്ന വിദേശത്തേക്ക് പോകണമോ വേണ്ടയോ എന്ന കാര്യമെല്ലാം അവർ തന്നെ തീരുമാനിക്കേണ്ട കാര്യമാണെന്നും, അതിൽ ഇടപെടാൻ കോടതിക്ക് ഉപരിമിതികളുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി.
സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വിവാഹിതരാകാൻ തീരുമാനിച്ച രണ്ട് പേർ ഇനിയെന്ത് ചെയ്യണമെന്ന് അവർ തന്നെ തീരുമാനിക്കട്ടെ എന്നും ഹൈക്കോടതി വ്യക്തമാക്കി. സ്വന്തമായി തീരുമാനമെടുക്കാൻ കഴിവുള്ള സ്ത്രീയാണ് ജോയ്സ്ന. 26 വയസ്സുണ്ട്. വിദേശത്ത് ജോലി ചെയ്തിട്ടുണ്ട്. രണ്ട് പേർ സ്വന്തം ഇഷ്ടപ്രകാരം വിവാഹിതരാകാൻ തീരുമാനിച്ചാൽ അതിൽ കോടതിക്ക് ഇടപെടേണ്ട കാര്യമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
നേരത്തേ താമരശ്ശേരി കോടതിയിൽ ഷിജിനൊപ്പം ഹാജരായ ജോയ്‍സ്ന താൻ സ്വന്തം ഇഷ്ടപ്രകാരം ഇറങ്ങിപ്പോയതാണെന്ന് വ്യക്തമാക്കിയിരുന്നതാണ്. എന്നാൽ അന്ന് തന്നെ ഹേബിയസ് കോർപ്പസ് ഹർജിയുമായി ജോയ്‍സ്നയുടെ അച്ഛൻ ജോസഫ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
