ഡോ.നജ്മ സലിംഅനീതികൾ ഉറക്കെ വിളിച്ചു പറഞ്ഞില്ലായിരുന്നെങ്കിൽ നഴ്സിംഗ് ഓഫീസറുടെ സസ്പെൻഷനിലൂടെ എല്ലാം അവസാനിപ്പിക്കുമായിരുന്നു. എന്നാല്‍ അനാസ്ഥയ്ക്കെതിരെ പ്രതികരിച്ച നജ്മയ്ക്കെതിരെ ഭീകരമായ സൈബർ ആക്രമണമാണ് സമൂഹ മാധ്യമങ്ങളില്‍ നടക്കുന്നത്. തെറ്റുകളും വീഴ്ചകളും ചൂണ്ടിക്കാട്ടുന്നവരുടെ വായടപ്പിക്കുന്ന സമീപനമാണ് സർക്കാരിന്‍റേതെന്ന് മുനീര്‍ കുറ്റപ്പെടുത്തി.
കോവിഡിന്റെതുടക്കം മുതൽ വീഴ്ചകൾ ചൂണ്ടിക്കാട്ടിയപ്പോൾ ‘ഈ മഹാമാരി കാലത്ത് ഇങ്ങനെയൊക്കെ പറയാമോ’എന്നായിരുന്നു പ്രചാരണം. സ്വന്തം പണം മുടക്കി ഓക്സിജൻ സിലിണ്ടർ വാങ്ങി നൽകിയ ഡോക്ടർ കഫീൽ ഖാനുണ്ടായതിന് സമാനമായ അവസ്ഥയിലൂടെയാണ് ഡോ.നജ്മയും കടന്നുപോവുന്നതെന്നും മനുഷ്യത്വം മരിച്ചിട്ടില്ലാത്ത മലയാളികൾ ഒറ്റക്കെട്ടായി ഡോ. നജ്മക്കൊപ്പമുണ്ടാവുമെന്നും മുനീര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.
advertisement
എഫ് ബി പോസ്റ്റിന്‍റെ പൂര്‍ണരൂപം
കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലെ അനാസ്ഥ മൂലം രോഗി മരിച്ച സംഭവം കേരളം ഞെട്ടലോടെയാണ് കേട്ടത്.ഇനിയും ഇത്തരം തെറ്റുകൾ ആവർത്തിക്കരുത് എന്ന് സഹപ്രവർത്തകർക്ക് നിർദേശം നൽകിയ നഴ്സിംഗ് ഓഫീസറെ സസ്പെൻഡ് ചെയ്തു. കുറ്റക്കാരായവരെ കണ്ടെത്താനും മാതൃകാപരമായ ശിക്ഷ ഉറപ്പാക്കാനുമല്ല ബന്ധപ്പെട്ടവർ ശ്രമിച്ചത്.തിരുവനന്തപുരത്ത് രോഗിയെ പുഴുവരിച്ചതിന് അതുമായി യാതൊരു ബന്ധവുമില്ലാത്ത ജീവനക്കാരെ സസ്പെൻഡ് ചെയ്തതും നാം കണ്ടതാണ്.
ചികിത്സ നിഷേധിച്ചതിന്റെ പേരിൽ ഇരട്ടക്കുട്ടികൾ മരിച്ചതും കോവിഡ് ചികിത്സയ്ക്കായി പോകുംവഴി ആംബുലൻസിൽ പീഡനം നേരിട്ട് പെൺകുട്ടി ആത്മഹത്യക്കു ശ്രമിച്ചതും രോഗി മരിച്ചിട്ട് ബന്ധുക്കളെ അറിയിക്കാതെ ദിവസങ്ങളോളം മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചതും ഒക്കെ വീഴ്ചകളാണ്.തെറ്റുകളും വീഴ്ചകളും ചൂണ്ടിക്കാട്ടുന്നവരുടെ വായടപ്പിക്കുന്ന സമീപനമാണ് സർക്കാരിന്റേത്. കോവിഡിന്റെ തുടക്കം മുതൽ വീഴ്ചകൾ ചൂണ്ടിക്കാട്ടിയപ്പോൾ ‘ഈ മഹാമാരി കാലത്ത് ഇങ്ങനെയൊക്കെ പറയാമോ’എന്നതായിരുന്നു പ്രചരണം.മനസ്സാക്ഷി മരിച്ചിട്ടില്ലാത്ത യുവ ഡോക്ടർ നജ്മ സലിം അനീതികൾ ഉറക്കെ വിളിച്ചു പറഞ്ഞില്ലായിരുന്നെങ്കിൽ നഴ്സിംഗ് ഓഫീസറിന്റെ സസ്പെൻഷനിലൂടെ എല്ലാം അവസാനിപ്പിക്കുമായിരുന്നു.
പ്രാണവായു കിട്ടാതെ യുപിയിൽ കുഞ്ഞുങ്ങൾ പിടഞ്ഞു മരിച്ചപ്പോൾ അവിടെ സ്വന്തം പണം മുടക്കി ഓക്സിജൻ സിലിണ്ടർ വാങ്ങി നൽകിയ ഡോക്ടർ കഫീൽ ഖാനെ ഭരണകൂടഭീകരത എങ്ങനെ നേരിട്ടു എന്ന് നാം കണ്ടതാണ്. ഡോ. നജ്മയും ഭീകരമായ സൈബർ ആക്രമണമാണ് ഇപ്പോൾ നേരിടുന്നത്.ഡോ. നജ്മ ഒറ്റയ്ക്കല്ല, മനുഷ്യത്വം മരിച്ചിട്ടില്ലാത്ത മലയാളികൾ ഒറ്റക്കെട്ടായി ഡോ. നജ്മക്കൊപ്പമുണ്ടാവും;ഡോക്ടർ നജ്മയുടെ കണ്ണുനീരിനു ഒപ്പമുണ്ടാവും