മാണി സി കാപ്പന്റെ പരസ്യ പ്രതികരണത്തിൽ സിപിഎം നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ട്. കാപ്പന്റെ പ്രതികരണവും സമ്മർദ്ദ തന്ത്രങ്ങളും അനവസരത്തിലുള്ളതാണെന്നാണ് സിപിഎം നേതൃത്വത്തിന്റെ വിലയിരുത്തൽ. തദ്ദേശ തെരഞ്ഞെടുപ്പിനാണ് അടിയന്തര പ്രാധാന്യം നൽകേണ്ടത്. തന്ത്രമൊരുക്കലും സീറ്റ് ചർച്ചകളുംആ വഴിക്ക് നീങ്ങണമെന്നും സിപിഎം ആഗ്രഹിക്കുന്നു.
നിയമസഭാ തെരഞ്ഞെടുപ്പ് വരുമ്പോൾ പാലാ ഉൾപ്പെടെയുള്ള സീറ്റുകളുടെ കാര്യത്തിൽ ചർച്ചയാകാം. മണ്ഡലത്തോടുള്ള വൈകാരിക ബന്ധവും സ്വാധീനവും പരിഗണിക്കുമ്പോൾ പാലാ ജോസ് കെ മാണിക്ക് തന്നെ വിട്ടു നൽകേണ്ടി വന്നേക്കാമെന്നും നേതാക്കൾ സൂചിപ്പിക്കുന്നു.
advertisement
You may also like:കോട്ടയത്ത് എത്ര കേരളാ കോണ്‍ഗ്രസുണ്ട്? അവരൊക്കെ ഇപ്പൊ എവിടെയൊക്കെയാണ്?
എൻസിപി ക്ക് പകരം സീറ്റ് നൽകും. കാപ്പൻ അപ്പോഴും കടുത്ത നിലപാടെടുത്താലും പാർട്ടി എന്ന നിലയിൽ എൻസിപി അതിനൊപ്പം നിൽക്കില്ലെന്നാണ് സിപിഎമ്മിന്റെ പ്രതീക്ഷ. അങ്ങനെ വന്നാൽ ഒന്നുകിൽ മാണി സി കാപ്പൻ എൻസിപി വിടും. അല്ലെങ്കിൽ പാർട്ടിയിൽ പിളർപ്പുണ്ടാകും.
ആ സാഹചര്യത്തിലും മന്ത്രി എ.കെ.ശശീന്ദ്രൻ അടക്കമുള്ള വലിയ വിഭാഗം നേതാക്കൾ ഇടതുമുന്നണിക്ക് ഒപ്പം ഉറച്ചുനിൽക്കും. എൻസിപിയുമായി ബന്ധപ്പെട്ട് സിപിഎം നേതൃത്വത്തിന്റെ പ്രതീക്ഷയും വിലയിരുത്തലും ഇപ്രകാരമാണ്. എന്നാൽ പാലാ മാത്രമല്ല,
സിപിഐ മത്സരിക്കുന്ന കാഞ്ഞിരപ്പള്ളിയുടെ കാര്യത്തിലും വ്യക്തത ഉണ്ടാവേണ്ടതുണ്ട്. നേരത്തേ കാനം രാജേന്ദ്രൻ വിജയിച്ചിട്ടുള്ള വാഴൂരിന്റെ പുതുരൂപമാണ് കാഞ്ഞിരപ്പള്ളി. അതു വിട്ടുകൊടുത്ത് സിപിഐ ഒത്തുതീർപ്പിന് തയാറാകുമോ എന്നാണ് അറിയേണ്ടത്. സിപിഐയുമായി ചർച്ച തുടരും.
സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിനുശേഷം വൈകാതെ ഇടതുമുന്നണി യോഗം ചേരും. ആ യോഗത്തിലാകും ജോസ് കെ. മാണിയോടുള്ള സമീപനത്തിന്റെ കാര്യത്തിൽ അന്തിമ ധാരണയുണ്ടാകുക.