കേസിലെ പ്രതി അജ്മലിന്റെ സുഹൃത്തിന്റെ മാതാവിന്റെ പേരിലുള്ള KL Q 23 9347 എന്ന നമ്പരിലുള്ള കാറാണ് അപകടം വരുത്തിയത്. കാറിന്റെ ഇൻഷ്വറൻസ് കാലാവധികഴിഞ്ഞ ഡിസംബറിൽ അവസാനിച്ചിരുന്നു. എന്നാൽ അപകടം നടന്ന് തൊട്ടടുത്ത ദിവസം യുണൈറ്റഡ് ഇന്ത്യ ഇൻഷ്വറൻസ് കമ്പനിയിൽ നിന്ന് തുടർ പൊളിസി ഓൺലൈൻ വഴി ഒരു വർഷത്തേയ്ക്ക് പുതുക്കിയിരുന്നു.
ഇക്കഴിഞ്ഞ 15നാണ് മൈനാഗപ്പള്ളി ആനൂർകാവിൽ സ്കൂട്ടർ യാത്രികയായ കുഞ്ഞുമോൾ എന്ന യുവതിയെ അജ്മലും ശ്രീക്കുട്ടിയും സഞ്ചരിച്ചിരുന്ന കാർ ഇടിച്ചിട്ടത്.
advertisement
അമിത വേഗത്തിൽ എത്തിയ കാർ സ്കൂട്ടർ യാത്രികരെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇടിച്ചിട്ട ശേഷം കാർ മുന്നോട്ട് എടുക്കവെ റോഡിൽ വീണ കുഞ്ഞു മോളുടെ ശരീരത്തിലൂടെ കാർ കയറ്റിയിറക്കുകയായിരുന്നു. അപകട ശേഷം നിർത്താതെ പോയകാർ റോഡ് സൈഡിൽ നിയന്ത്രണം വിട്ടാണ് നിന്നത്. ഇതിനിടെ പിന്തുടർന്നെത്തിയ യുവാക്കളും നാട്ടുകാരും ചേർന്ന് അജ്മലിനെ കാറിൽ നിന്ന് പുറത്തിറക്കുകയും തടഞ്ഞു വയ്ക്കുകയും ചെയ്തെങ്കിലും പ്രതി ഓടി രക്ഷപെടുകയായിരുന്നു.
16ന് പുലർച്ചയാണ് അജ്മലിനെ പൊലീസ് പിടികൂടുന്നത്. കാറിൽ അജ്മലിനൊപ്പമുണ്ടായിരുന്ന സുഹൃത്തും വനിതാ ഡോക്ടറുമായ ശ്രീക്കുട്ടിയേയും കേസിൽ പ്രതിചേർത്തിട്ടുണ്ട്. അപകട ശേഷം കാർ ഓടിച്ചു പോകാൻ അജ്മലിനോട് പറഞ്ഞത് ശ്രീക്കുട്ടിയായിരുന്നു, കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറായ ശ്രീക്കുട്ടിയെ കേസിൽ പ്രതി ചേർത്തതോടെ ആശുപത്രിയിലെ ജോലിയിൽ നിന്ന് പുറത്താക്കിയിരുന്നു.