വൈസ് ചാൻസിലറും സിൻഡിക്കേറ്റും തമ്മിലുള്ള പോര് പരസ്യമാകുമ്പോൾ അത് സർവകലാശാലയിലെ ദൈനംദിന പ്രവർത്തനങ്ങളെ പോലും ബാധിച്ചുകൊണ്ടിരിക്കുകയാണ്. താൽകാലിക വി സി സിസ തോമസ് ശ്രമിക്കുന്നത് സർവ്വകലാശാലയിൽ ഭരണ സ്തംഭനം ഉണ്ടാക്കാൻ ആണെന്ന് സിൻഡിക്കേറ്റ് ആരോപിച്ചു. അടുത്ത അക്കാദമിക് വർഷത്തിലേക്കുള്ള സിലബസ് രൂപീകരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്.
പഴയ സിലബസിന്റെ കാലാവധി ജനുവരിയിൽ അവസാനിച്ചിട്ടും പുതിയത് രൂപീകരിക്കാനായി ഒരുതവണ പോലും ബോർഡ് ഓഫ് സ്റ്റഡീസ് യോഗം വിളിക്കാൻ വി സി തയ്യാറായില്ല. BOG യോഗം അംഗീകരിച്ച ഓഡിറ്റ് റിപ്പോർട്ട് സംബന്ധിച്ച ഉത്തരവ് ഇറക്കാത്തതിനാൽ പുതിയ ബജറ്റിനുള്ള തയ്യാറെടുപ്പുകളും അവതാളത്തിലാണ്.
advertisement
സാമ്പത്തിക വർഷം അവസാനിക്കുന്നതിനു മുൻപ് ചെലവിടേണ്ട പ്ലാൻ ഫണ്ടും വി സിയുടെ ഒപ്പ് കിട്ടാത്തതിനാൽ അനക്കാൻ കഴിയുന്നില്ല. പ്രതിസന്ധി ഒഴിവാക്കാൻ വിസി സ്ഥാനത്തുനിന്ന് സിസാ തോമസിനെ നീക്കം ചെയ്യാൻ സർക്കാർ ഗവർണറോട് ശുപാർശ ചെയ്യണമെന്ന് സിൻഡിക്കേറ്റ് അംഗങ്ങൾ ആവശ്യപ്പെട്ടു.
ഇല്ലാത്ത അധികാരങ്ങൾ ഉണ്ടെന്ന് സ്ഥാപിക്കാനാണ് വൈസ് ചാൻസിലർ ശ്രമിക്കുന്നത്. ചാൻസിലറും സർവകലാശാലയും തമ്മിൽ പ്രശ്നങ്ങൾ നിലനിൽക്കുന്നു എന്ന് പ്രചരിപ്പിക്കാനുള്ള ശ്രമവും വി സി നടത്തുന്നുണ്ട്. ഇതിനായി ചില മാധ്യമങ്ങളെയും സിസാ തോമസ് കൂട്ടുപിടിക്കുന്നുവെന്നും സിൻഡിക്കേറ്റ് അംഗങ്ങൾ ആരോപിക്കുന്നു.