കഴിഞ്ഞ ദിവസമാണ് പ്രമുഖ വ്യവസായി എം.എ യൂസഫലിയും ഭാര്യയും യാത്ര ചെയ്തിരുന്ന ഹെലികോപ്റ്റര്‍ സാങ്കേതിക തകരാറിനെ തുടർന്ന് അടിയന്തരമായി നിലത്തിറക്കിയത്. എറണാകുളത്തെ പനങ്ങാടുള്ള ഒരു ചതുപ്പിലാണ് ഹെലികോപ്റ്റര്‍ ഇടിച്ചിറക്കിയത്. രാവിലെ എട്ടരയോടെയായിരുന്നു സംഭവം. ആറു പേരാണ് ഇതിലുണ്ടായിരുന്നത്. ആർക്കും അപകടം ഒന്നുമുണ്ടായിരുന്നില്ല.
Also Read-എഞ്ചിൻ നിലച്ചിട്ടും മനോധൈര്യം കൈവിടാതെ യൂസഫലി സഞ്ചരിച്ചിരുന്ന ഹെലികോപ്ടറിന്‍റെ പൈലറ്റുമാർ
ഹെലികോപ്ടർ സ്ഥിരം ഇറക്കാറുള്ള കുഫോസ് ക്യാംപസ് ഗ്രൗണ്ടിൽ എത്തുന്നതിനു തൊട്ടുമുൻപ് സർവീസ് റോഡിനോട് ചേർന്നുള്ള ഒഴിഞ്ഞ പറമ്പിലെ ചടുപ്പിലേക്കാണ് ഇടിച്ചിറക്കിയത്. എം.എ യുസഫലി ഉൾപ്പെടെയുള്ളവർ ലേക്ക് ഷോര്‍ ആശുപത്രിയിലുള്ള ബന്ധുവിനെ കാണാന്‍ വരുകയായിരുന്നു.
advertisement
ജനവാസ മേഖലയ്ക്കു മുകളിൽവച്ചാണ് ഹെലികോപ്ടറിന് തകരാർ സംഭവിച്ചത്. സമീപത്തുകൂടെ ഹൈവേ കടന്നുപോകുന്നുണ്ട്. ചതുപ്പുനിലത്ത് ഇടിച്ചിറക്കിയതിനാലാണ് വൻ അപകടമൊഴിവായത്. ചതുപ്പില്‍ ഭാഗികമായി പൂന്തിയ നിലയിലായിരുന്നു ഹെലികോപ്ടർ. അപകടത്തെ തുടർന്ന് യൂസഫലിയെയും ഭാര്യയെയും എറണാകുളം ലേക്ക് ഷോർ ആശുപത്രിയിലേക്കാണ് മാറ്റിയത്. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന അധികൃതർ അറിയിച്ചിരുന്നു. പിന്നാലൊണ് ഇവർ യുഎഇയിലേക്ക് മടങ്ങിയത്.
ഇതിനിടെ പനങ്ങാട് ചതുപ്പിൽ എമർജൻസി ലാൻഡിങ് നടത്തിയ ഹെലികോപ്റ്റർ ഇന്ന് പുലർച്ചയോടെ ഉയർത്തി നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് കൊണ്ടുപോയി. ഡൽഹിയിൽ നിന്നെത്തിയ സാങ്കേതിക വിദഗ്ദരുടെ മേൽനോട്ടത്തിലായിരുന്നു ഹെലികോപ്റ്റർ നീക്കിയത്.
അർധരാത്രി പന്ത്രണ്ട് മണിയോടെയാണ് കോപ്റ്റർ ഉയർത്താനുള്ള നടപടികൾ ആരംഭിച്ചത്. വ്യോമയാന വകുപ്പ് അധികൃതരുടെ പരിശോധനകൾക്കും അനുമതിയ്ക്കും ശേഷമായിരുന്നു ഇത്. കോപ്റ്റർ എമർജൻസി ലാൻഡിങ് നടത്തിയ ചതുപ്പിൽ മണൽ ചാക്കുകൾ നിറച്ചു ബലപ്പെടുത്തിയ ശേഷമാണു ഉയർത്താനുള്ള ശ്രമം തുടങ്ങിയത്. ആദ്യപടിയായി ഹെലികോപ്റ്ററിന്റെ പങ്കകൾ അഴിച്ചു നീക്കി. തുടർന്ന് വലിയ ക്രെയിൻ ഉപയോഗിച്ച് ഹെലികോപ്റ്ററിനെ ചതുപ്പിൽ നിന്ന് ഉയർത്തുകയായിരുന്നു.