സംസ്ക്കാരവുമായി ബന്ധപ്പെട്ട് ഭൂമി തർക്കം നിലനിൽക്കുന്നതിനാൽ വീട്ടമ്മയുടെ മൃതദേഹം ആശുപത്രിയിൽ നിന്നും വിട്ടു നൽകിയില്ല. മൃതദേഹം വിട്ടു കിട്ടുന്നില്ലെന്ന് പരാതിയുമായി ബന്ധുക്കൾ ആശുപത്രിക്ക് മുൻപിൽ പ്രതിഷേധിക്കുകയായിരുന്നു. മരണമടഞ്ഞ ഒതയോത്ത് വീട്ടിൽ പറായും കുടുംബവും പതിറ്റാണ്ടുകളായി ഉള്ളേരിയിൽ രണ്ടര ഏക്കർ പുരയിടത്തിലെ അഞ്ച് സെൻ്റ് സ്ഥലത്താണ് താമസിക്കുന്നത്. ഈ ഭൂമിയിൽ കുടിയിടപ്പവകാശത്തെ സംബന്ധിച്ച് തർക്കങ്ങൾ നില നിൽക്കുന്നുണ്ട്. ഇവിടെയാണ് പറായുടെ ഭർത്താവിനെ സംസ്ക്കരിച്ചത്. താൻ മരിക്കുമ്പോൾ ഇവിടെ തന്നെ സംസ്ക്കരിക്കണമെന്നായിരുന്നു പറായി മക്കളോട് ആഗ്രഹം പ്രകടിപ്പിച്ചിരുന്നത്.
advertisement
മൃതദേഹം ദഹിപ്പിക്കാനുള്ള നടപടിയുമായി ബന്ധുക്കൾ മുന്നോട്ട് പോകുന്നതിനിടെ ഭൂമി തർക്കത്തെ തുടർന്ന് നടപടി നിർത്തിവെച്ചു. മലബാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കാൻ ഉള്ളിയേരി പഞ്ചായത്ത് സെക്രട്ടറി ആദ്യം നിർദ്ദേശം നൽകിയിരുന്നു. എന്നാൽ ഭൂമി മറ്റൊരു സംഘടനയുടേതെന്ന് അവകാശപ്പെട്ട് അവർ രംഗത്ത് വന്നതോടെ മൃതദേഹം സംസ്കരിക്കാൻ അനുവദിക്കുന്നതിനെ ചൊല്ലി തർക്കമായി. തർക്കം നീണ്ടതോടെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.
വ്യാഴഴ്ച്ച രാവിലെയും പ്രശ്ന പരിഹാരം നീണ്ടതോടെ പറായുടെ മകൻ രാജു മലബാർ മെഡിക്കൽ കോളജിൻ്റെ മുകളിലത്തെ നിലയിൽ കയറി അത്മഹത്യ ഭീഷണി മുഴക്കുകയായിരുന്നു. പിതാവ് കണ്ഠനെ അടക്കം ചെയ്ത സ്ഥലത്ത് ദഹിപ്പിക്കണമെന്ന് അമ്മ പറായി പറഞ്ഞിരുന്നതായി അറിയിച്ചാണ് രാജു ഭീഷണി മുഴക്കിയത്. വിവമറിഞ്ഞ് സ്ഥലത്ത് എത്തിയ അത്തോളി പോലീസിനെ രാജുവും, സഹോദരി പുഷ്പയും കാര്യങ്ങൾ ബോധ്യപ്പെടുത്തി. പിന്നാലെ ഫയർ ഫോഴ്സും സ്ഥലത്തെത്തി. അത്തോളി സി ഐ, തഹസിൽദാർ, വാർഡ് മെമ്പർ ബൈജു കുമുള്ളി എന്നിവർ സ്ഥലത്ത് എത്തി ചർച്ചകൾ നടത്തിയെങ്കിലും പ്രശ്ന പരിഹാരം ഉണ്ടായില്ല. ഒടുവിൽ ബന്ധുക്കൾ ജില്ലാ കളക്ടർക്ക് പരാതി നൽകി. കളക്ടർ വിഷയത്തിൽ ഇടപെട്ടതോടെയാണ് രാജു തൻ്റെ പ്രതിഷേധം അവസാനിപ്പിച്ചത്.
Also Read- രാജവെമ്പാലയുടെ കടിയേറ്റ് മൃഗശാല ജീവനക്കാരന്റെ മരണം: രാജ്യത്ത് അത്യപൂർവ സംഭവം
പ്രതിഷേധങ്ങൾക്ക് ഒടുവിൽ മൃതദേഹം വീട്ടുവളപ്പിൽ തന്നെ സംസ്കരിക്കാൻ തീരുമാനിക്കുകയായിരുന്നു. ജില്ലാ കളക്ടർ, ആർ ഡി ഒ ബിജുവും നടത്തിയ മധ്യസ്ഥ ചർച്ചയാണ് ഫലം കണ്ടത്. തങ്ങൾക്ക് അവകാശപ്പെട്ട ഭൂമിയിൽ സംസ്ക്കാരം നടത്തണമെന്ന ആവശ്യത്തിൽ വീട്ടുക്കാർ ഉറച്ച് നിന്നതാണ് തർക്കത്തിന് കാരണം. ഒടുവിൽ മരണപ്പെട്ട കുടുംബത്തിൻ്റെ വികാരം മനസ്സിലാക്കണമെന്ന കളക്ടറുടെ നിർദ്ദേശം മറു വിഭാഗം അംഗീകരിക്കുക ആയിരുന്നു. തർക്കങ്ങൾ തീർന്നതോടെ വ്യാഴാഴ്ച്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് സംസ്ക്കാര ചടങ്ങുകൾ പൂർത്തിയായത്. രാജു ആത്മഹത്യ ഭീഷണി മുഴക്കിയ വിവരമറിഞ്ഞ് നിരവധി ആളുകളാണ് ആശുപത്രി പരിസരത്ത് എത്തിയത്.