എന്തും വിളിച്ചുപറയാമെന്ന അവസ്ഥയിലേക്ക് കേരളത്തിലെ പ്രതിപക്ഷ നേതാവ് പോകുന്നുവെന്നത് കഷ്ടമാണ്. കുറച്ചുകഴിയുമ്പോള്‍ അദ്ദേഹം തിരുത്തും. അതാണ് അദ്ദേഹത്തിന്റെ രീതി, അതുകൊണ്ട് ഈ വിവാദത്തിലും പ്രതിപക്ഷ നേതാവ് തിരുത്തി മാപ്പ് പറയുമെന്ന കാര്യത്തില്‍ തനിക്ക് സംശയമില്ല.
എല്ലാ ട്രേഡ് യൂണിയനുകളുമായു ചര്‍ച്ച ചെയ്താണ് 2019ലെ ഫിഷറീസ് നയം തീരുമാനിച്ചത്. ആഴക്കടല്‍ ട്രോളര്‍ വിദേശ കമ്പനികള്‍ക്കോ ഇന്ത്യ കോര്‍പ്പറേറ്റുകള്‍ക്കോ അനുവദിക്കില്ലെന്നതാണ് സര്‍ക്കാര്‍ നയം. ഇതിന് ലൈസന്‍സ് കൊടുക്കേണ്ടത് സര്‍ക്കാര്‍ ആണെന്നിരിക്കെ നയത്തിന് വിരുദ്ധമായ ഒന്നും ചെയ്യാന്‍ പോകുന്നില്ല. അതാണ് ഫിഷറീസ് വകുപ്പിന്റെ നിലപാട്.
advertisement
രാഹുല്‍ ഗാന്ധി കൊല്ലത്ത് വരുന്നതിന്റെ ഭാഗമായി കള്ളത്തരം പറഞ്ഞ് മത്സ്യത്തൊഴിലാളികളെ തെറ്റിദ്ധരിപ്പിക്കാം എന്ന അജണ്ടയുടെ റിഹേഴ്‌സലാണ് ഇവിടെ രമേശ് ചെന്നിത്തല കഴിഞ്ഞ രണ്ട് ദിവസമായി നടത്തിയത്. ഈ അഭ്യാസമൊന്നും തീരദേശത്ത് നടക്കില്ല. തീരദേശങ്ങളില്‍ സര്‍ക്കാര്‍ എന്താണ് ചെയ്യുന്നത് തൊഴിലാളികള്‍ നേരിട്ട് അനുഭവസ്ഥരാണ്. ആ രീതിയിലുള്ള ക്ഷേമപ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ തീരപ്രദേശങ്ങളില്‍ നടത്തുന്നത്. ഇരുട്ട് കൊണ്ട് ഓട്ടയടക്കാമെന്ന് പ്രതിപക്ഷ നേതാവ് പ്രതീക്ഷിക്കേണ്ടെന്നും മന്ത്രി പറഞ്ഞു.
കേരളതീരത്ത് മത്സ്യബന്ധനം നടത്താന്‍ അനുമതി നല്‍കിയതില്‍ അഴിമതി നടന്നെന്ന ആരോപണത്തില്‍ മന്ത്രി മേഴ്‌സിക്കുട്ടിയമ്മയ്‌ക്കെതിരെ രമേശ് ചെന്നിത്തല തെളിവുകള്‍ പുറത്തുവിട്ടിരുന്നു. അമേരിക്കന്‍ കമ്പനിയായ ഇ.എം.സി.സി പ്രതിനിധികൾ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്നതിന്റെ ചിത്രങ്ങളാണ് പ്രതിപക്ഷ നേതാവ് പുറത്തുവിട്ടത്.
മന്ത്രിയുമായി സംസാരിച്ചെന്ന കാര്യം ഇ.എം.സി.സി. അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ടെന്ന് ചെന്നിത്തല ചൂണ്ടിക്കാട്ടി. കള്ളിവെളിച്ചത്തായപ്പോള്‍ രക്ഷപ്പെടാന്‍ വേണ്ടി മന്ത്രി ഉരുണ്ടുകളിക്കുകയാണ്. 2018-ല്‍ ന്യൂയോര്‍ക്കില്‍ പോയിരുന്നെങ്കിലും അത് യു.എന്‍. പരിപാടിക്ക് ആയിരുന്നുവെന്നും വേറാരുമായും ചര്‍ച്ച നടത്തിയില്ലെന്നുമുള്ള മേഴ്‌സിക്കുട്ടിയമ്മയുടെ വാദം തെറ്റാണെന്നും ചെന്നിത്തല പറഞ്ഞു.
മേഴ്‌സിക്കുട്ടിയമ്മ ഇ.എം.സി.സിയുമായി ചര്‍ച്ച നടത്തിയിരുന്നോ എന്നതിനും വ്യവസായമന്ത്രി ജയരാജന് ഈ പദ്ധതിയെ കുറിച്ച് അറിയാമായിരുന്നു എന്നതിനും സംസാരിക്കുന്ന തെളിവുകളുണ്ടെന്നും ചെന്നിത്തല പറഞ്ഞു.
28-10-2020ന് ഷിജു വര്‍ഗീസ് മേഴ്‌സിക്കുട്ടിയമ്മയുമായി ഈ പ്രോജക്ട് ചര്‍ച്ച ചെയ്യുന്ന ഫോട്ടോകളാണിതെന്നും ചെന്നിത്തല പറഞ്ഞു. ഫിഷറീസ് വകുപ്പ് ജോയന്റ് സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ ഈ ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയില്‍ ചര്‍ച്ച നടത്തിയതിന്റെ ഫോട്ടോകളും ഉടന്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.