മത്സ്യബന്ധനത്തിന് US കമ്പനി: മന്ത്രി മേഴ്സിക്കുട്ടിയമ്മക്കെതിരെ അഴിമതി ആരോപണവുമായി ചെന്നിത്തല; പ്രതിപക്ഷ നേതാവിന്റെ മനോനില തെറ്റിയെന്ന് മന്ത്രി
- Published by:Rajesh V
- news18-malayalam
Last Updated:
കേരള സര്‍ക്കാരും ഇ എം സി സി ഇന്റര്‍നാഷണലും തമ്മില്‍ കഴിഞ്ഞയാഴ്ച ധാരണാപത്രത്തില്‍ ഒപ്പിട്ടു. കരാര്‍ പ്രകാരം 400 ട്രോളറുകളും രണ്ട് മദര്‍ഷിപ്പുകളും മത്സ്യബന്ധനം നടത്തും. സ്പ്രിങ്ക്ളര്‍, ഇ- മൊബിലിറ്റി അഴിമതികളേക്കാള്‍ ഗുരുതരമായ കൊള്ളയാണ് നടന്നിരിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.
ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മക്ക് എതിരേ അഴിമതി ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരള തീരത്ത് മത്സ്യബന്ധനത്തിന് അമേരിക്കന്‍ കമ്പനിയായ ഇ എം സി സി ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയെന്ന് അദ്ദേഹം ആരോപിച്ചു. 5000 കോടിയുടെ കരാറുണ്ടാക്കിയെന്നും ഇതിനുപിന്നില്‍ വന്‍ അഴിമതിയെന്നും ചെന്നിത്തല ആരോപിച്ചു.
കേരള തീരത്ത് മത്സ്യബന്ധനത്തിന് വന്‍കിട അമേരിക്കന്‍ കുത്തക കമ്പനിക്ക് അനുമതി നൽകാൻ തീരുമാനിച്ചിരിക്കുന്നുവെന്നും ഇതിനു പിന്നില്‍ വന്‍ അഴിമതിയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. കേരള സര്‍ക്കാരും ഇ എം സി സി ഇന്റര്‍നാഷണലും തമ്മില്‍ കഴിഞ്ഞയാഴ്ച ധാരണാപത്രത്തില്‍ ഒപ്പിട്ടു. കരാര്‍ പ്രകാരം 400 ട്രോളറുകളും രണ്ട് മദര്‍ഷിപ്പുകളും മത്സ്യബന്ധനം നടത്തും. സ്പ്രിങ്ക്ളര്‍, ഇ- മൊബിലിറ്റി അഴിമതികളേക്കാള്‍ ഗുരുതരമായ കൊള്ളയാണ് നടന്നിരിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.
advertisement
കരാര്‍ ഒപ്പിടും മുമ്പ് എല്‍ ഡി എഫിലോ മന്ത്രിസഭയിലേ ചര്‍ച്ച ചെയ്തിട്ടില്ല. മത്സ്യത്തൊഴിലാളി സംഘടനകളുമായി ചര്‍ച്ച ചെയ്തിട്ടില്ല. വന്‍കിട കുത്തക കമ്പനികളുമായി വലിയ ഗൂഢാലോചനയാണ് നടത്തിയത്. ഈ ഗൂഢാലോചനയ്ക്ക് നേതൃത്വം കൊടുക്കുന്നത് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയാണ്. 2018ല്‍ ന്യൂയോര്‍ക്കില്‍ ഇ എം സി സി പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയുടെ തുടര്‍ നടപടിയാണ് കഴിഞ്ഞയാഴ്ച ഒപ്പിട്ട കരാര്‍.
പദ്ധതി തയ്യാറാക്കുന്നതിനായി 2019ല്‍ മത്സ്യനയത്തില്‍ ആരോടും ആലോചിക്കാകെ മാറ്റം വരുത്തി. പുതിയ മത്സ്യനയം പ്രകാരമാണ് ഇത്തരം ഒരു ധാരണാപത്രം ഒപ്പിട്ടതെന്നാണ് ഇ എം സി സി. വ്യവസായ മന്ത്രി ഇ.പി. ജയരാജന് അയച്ച കത്തില്‍ വ്യക്തമാക്കുന്നത്. കരാറിന് മുമ്പ് ആഗോള ടെണ്ടര്‍ വിളിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു.
advertisement
ആരോപണം തള്ളി മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ
കേന്ദ്രനിയമം അനുസരിച്ച് കേരളത്തിലെ ഉൾക്കടൽ മത്സ്യബന്ധനത്തിന് അനുമതി നൽകേണ്ടത് സംസ്ഥാന സർക്കാരാണ്. തങ്ങൾക്ക് മുന്നിൽ ഇതുവരെ ഇങ്ങനെയൊരു അഴിമതി ആരോപണം ഉയർന്നു വന്നിട്ടില്ലെന്നും മാനസിക നില തെറ്റിയ പ്രതിപക്ഷ നേതാവ് അടിസ്ഥാന രഹിതമായ ആരോപണങ്ങൾ അഴിച്ചു വിടുകയാണെന്നും മെഴ്സിക്കുട്ടിയമ്മ ആരോപിച്ചു.
''പ്രതിപക്ഷനേതാവ് മാനസിക നില തെറ്റിയ നിലയിലാണ് സമീപകാലത്തായി പെരുമാറുന്നത്. അടിസ്ഥാനമില്ലാത്ത കാര്യങ്ങൾ വിളിച്ചു പറയുന്നത് അദ്ദേഹത്തിന്റെ സ്ഥിരം സ്വഭാവമാണ്. 5000 കോടിയുടെ അഴിമതി നടത്തിയെന്നാണ് പ്രതിപക്ഷ നേതാവ് പറയുന്നത്. എന്താണ് ഈ പറയുന്നത്, ഇവിടെ കോടിക്കൊന്നും ഒരു വിലയുമില്ലേ...?
advertisement
തികച്ചും അസംബന്ധമായ കാര്യങ്ങളാണ് ചെന്നിത്തല പറയുന്നത്. ഞാൻ ആരേയും കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല. അങ്ങനെയൊരു ഉത്തരവില്ല. വ്യവസായവകുപ്പ് അങ്ങനെയൊരു കരാറിൽ ഒപ്പിട്ടെങ്കിൽ അവരോട് ചോദിക്കൂ. ഉൾനാടൻ മത്സ്യബന്ധനം നടത്തുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ തീരുമാനം പറയേണ്ടത് ഫിഷറീസ് വകുപ്പാണ്.
advertisement
ഞങ്ങളുടെ അറിവിൽ ഇങ്ങനെയൊരു കരാറില്ല. 2018 ൽ ഞാൻ അമേരിക്കയിൽ പോയത് യുഎന്നിലെ ചർച്ചയ്ക്കാണ്. ആകെ മൂന്ന് ദിവസമാണ് അവിടെ ഉണ്ടായിരുന്നുള്ളൂ. ടി കെ എം കോളേജ് ചെയർമാൻ, പ്രിൻസിപ്പൾ, കൊല്ലം കളക്ടർ എന്നിവരാണ് എനിക്കൊപ്പം ഉണ്ടായിരുന്നത്. ടി കെ എം കോളേജും യൂണിവേഴ്സ്റ്റി കോളേജ് വിദ്യാർത്ഥികളും ഫിഷറീസ് വകുപ്പും ചേർന്നുള്ള ഒരു പ്രൊജക്ടിൽ താത്പര്യം കാണിച്ച യുഎന്നിന്റെ ക്ഷണപ്രകാരമാണ് ഞങ്ങൾ അവിടെ പോയത്.
വ്യവസായ വകുപ്പുമായി കരാറൊപ്പിട്ടോ എന്നത് ഇവിടെ പ്രസക്തമല്ല. ഇവിടെ ലൈസൻസ് കൊടുക്കേണ്ടത് ഫിഷറീസ് വകുപ്പാണ്. ഫിഷറീസ് വകുപ്പിൽ ഇങ്ങനെയൊരു അപേക്ഷ വന്നിട്ടില്ല, അതിന് ലൈസൻസ് കൊടുത്തിട്ടുമില്ല. ഇതൊക്കെ ഫിഷറീസ് നയ കൃത്യമായി നേരത്തെ തന്നെ പറഞ്ഞതാണ്. ഉൾക്കടൽ മത്സ്യബന്ധനം പൂർണമായും പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് മാത്രമായിട്ടാണ് അനുവദിച്ചു കൊടുത്തിട്ടുള്ളത്. അതിൽ യാതൊരു ആശയക്കുഴപ്പവുമില്ല.
advertisement
ഗതാഗതവകുപ്പ് വാഹനങ്ങൾക്ക് രജിസ്ട്രേഷൻ കൊടുക്കന്നത് പോലെ മത്സ്യബന്ധനയാനങ്ങൾക്ക് അനുമതി നൽകേണ്ടത് ഫിഷറീസ് വകുപ്പാണ്. വ്യവസായ മന്ത്രിയുടെ അധികാര പരിധിയിൽ വരാത്ത ഒരു കരാറിൽ അദ്ദേഹത്തോട് വിശീദകരണം ചോദിക്കേണ്ട കാര്യമില്ല. ഇത്തരം അസംബന്ധ പ്രചാരണം നടത്തി മത്സ്യത്തൊഴിലാളികളെ ഇളക്കി വിടാം എന്നാണ് അദ്ദേഹം കരുതിയതെങ്കിൽ ആ പരിപ്പ് കേരളത്തിൽ വേവില്ല എന്നു മാത്രമേ പറയാനുള്ളൂ. രാജ്യത്തെ നിയമം അനുസരിച്ച് മത്സ്യബന്ധനത്തിന് അനുമതി നൽകേണ്ടത് ഫിഷറീസ് വകുപ്പാണ്. സംസ്ഥാന ഫിഷറീസ് വകുപ്പ് രജിസ്ട്രേഷൻ അനുവദിച്ചാൽ മാത്രമേ കേന്ദ്ര ആർക്കും പെർമിറ്റ് കൊടുക്കൂ....''
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
February 19, 2021 12:32 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മത്സ്യബന്ധനത്തിന് US കമ്പനി: മന്ത്രി മേഴ്സിക്കുട്ടിയമ്മക്കെതിരെ അഴിമതി ആരോപണവുമായി ചെന്നിത്തല; പ്രതിപക്ഷ നേതാവിന്റെ മനോനില തെറ്റിയെന്ന് മന്ത്രി