"പ്രാദേശികമായി ഇത് എതിർപ്പുണ്ടാക്കിയേക്കാം. അവരുടെ അഭിപ്രായങ്ങൾ മാനിക്കേണ്ടതാണ്. എന്നാൽ നിലപാടുകൾ എടുത്ത് മുന്നോട്ട് പോകുന്നതാണ് പാർട്ടിയുടെ വളർച്ചയ്ക്ക് നല്ലത്. അങ്ങനെ മാത്രമേ പാർട്ടി വളരുകയുള്ളൂ. പാർട്ടി നേതാക്കളുടെ ഭാര്യമാരെ മത്സരിപ്പിക്കുന്നതിൽ സാഹചര്യം നോക്കിയേ പ്രതികരിക്കാനാകൂ"- എം.എം.ലോറൻസ് പറഞ്ഞു.
Also Read സുധാകരനെയും ഐസക്കിനെയും ഒഴിവാക്കി; പുത്തൻ ഗ്രൂപ്പ് സമവാക്യങ്ങളുമായി ആലപ്പുഴയിലെ സി.പി.എം
"കഴിവാണ് പ്രധാനം. പാർട്ടി നേതാവായിരുന്ന പി.കെ.കുഞ്ഞച്ചൻ്റെ മകളാണ് ഡോ. പി.കെ.ജമീല. അവർ കഴിവുള്ള സ്ത്രീയാണ്. കുടുംബാധിപത്യം ഒരു പ്രവണതയായി മാറിയാൽ ഞാൻ അംഗീകരിക്കില്ല. പക്ഷേ ഇവിടെ അങ്ങനെ മാറിയിട്ടില്ലെന്നും എം.എം.ലോറൻസ് പറയുന്നു.
advertisement
മുൻ പാർട്ടി സെക്രട്ടറിയുടെ ഭാര്യയ്ക്കും മകനും എതിരെ വന്ന ആരോപണങ്ങൾ സത്യമാണെങ്കിൽ ആ രൂപത്തിൽ അംഗീകരിക്കാൻ പാടില്ല. പക്ഷേ അക്കാര്യം സത്യമാണോ എന്ന് ബോധ്യപ്പെടേണ്ടതുണ്ട്. സ്വപ്ന പറയുന്നത് പൂർണ്ണമായും വിശ്വസിക്കാൻ കഴിയില്ല. നിലപാടുകൾ മാറ്റിപ്പറയുന്ന സ്വഭാവം സ്വപ്നയ്ക്കുണ്ട്. സരിതയുടെ വാക്കുകൾ വിശ്വസിച്ച പാർട്ടി എന്തു കൊണ്ട് സ്വപ്ന യുടെ വാക്കുകൾ അവിശ്വസിക്കുന്നു എന്ന ചോദ്യത്തിന്, സരിതയെ ഇത്ര പോലും വിശ്വസിക്കാൻ കഴിയില്ലെന്ന് എം.എം.ലോറൻസ് പറഞ്ഞു. അവർ ഉമ്മൻ ചാണ്ടിക്ക് എതിരെ പറഞ്ഞ ആരോപണങ്ങൾ വിശ്വസിക്കുകയും വിശ്വസിക്കാതിരിക്കുകയും ചെയ്യുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
എറണാകുളം മുളവുകാടുള്ള ബന്ധുവീട്ടിൽ വിശ്രമിക്കുകയാണ് 91 കാരനായ എം.എം.ലോറൻസ്. ഇടപ്പള്ളി പോലീസ് സ്റ്റേഷൻ ആക്രമണക്കേസിൽ നീണ്ട ജയിൽ വാസം അനുഭവിക്കുകയും പോലീസ് മർദ്ദനം ഏൽക്കുകയും ചെയ്ത എം.എം.ലോറൻസിന് ശാരീരികമായ ഒട്ടേറെ അവശതകളുണ്ട്.
പതിനെട്ടാംവയസ്സിൽ കമ്യൂണിസ്റ്റ് പാർട്ടി അംഗമായിയാണ് രാഷ്ട്രീയ പ്രവേശനം. എറണാകുളത്ത് തൊഴിലാളിവർഗ പ്രസ്ഥാനം കെട്ടിപ്പടുക്കാൻ ഇറങ്ങിയ മുന്നണിപ്പോരാളിയായിരുന്നു അദ്ദേഹം. തുറമുഖ വ്യവസായ തൊഴിലാളികളെയും തോട്ടിത്തൊഴിലാളികളെയുമെല്ലാം അദ്ദേഹം സംഘടിപ്പിച്ചു. സായുധ വിപ്ലവത്തിനുള്ള ആഹ്വാനത്തിൽ ആവേശഭരിതരായി കമ്യൂണിസ്റ്റുകാർ കൊച്ചിരാജ്യത്ത് നടത്തിയ ഇടപ്പള്ളി പോലീസ് സ്റ്റേഷൻ ആക്രമണക്കേസിലെ മുഖ്യപ്രതികളിൽ ഒരാളായിരുന്നു. 1950-ൽ അറസ്റ്റുചെയ്യപ്പെട്ട് കൊടിയ മർദനത്തിന് ഇരയായി. 22 മാസം ജയിലിൽ. പിന്നീട് പല ഘട്ടങ്ങളിലായി കരുതൽത്തടങ്കലിലും മിസ തടവുകാരനായും ആറുവർഷത്തോളം ലോറൻസ് ജയിൽവാസം അനുഭവിച്ചു.
പാർട്ടി ജില്ലാസെക്രട്ടറിയും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും കേന്ദ്രകമ്മിറ്റി അംഗവുമായി. പാർട്ടിക്കുള്ളിൽ ശക്തനായി നിലനിൽക്കുമ്പോൾത്തന്നെ ഒരു വ്യാഴവട്ടം ഇടതുമുന്നണി കൺവീനറായി. പിന്നെ പാർട്ടിയെ ഗ്രസിച്ച വിഭാഗീയതയുടെ ചുഴിയിൽ വീണ് ഏരിയാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തപ്പെട്ടു. സി.പി.എമ്മിനെ പിടിച്ചുകുലുക്കിയ സേവ് സി.പി.എം ഫോറവുമായി ബന്ധപ്പെട്ട വിഭാഗീയ നീക്കങ്ങളിൽ പാർട്ടി കമ്മിഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. അച്ചടക്കമുള്ള പ്രവർത്തകനായി നിന്ന് പിന്നെയും അദ്ദേഹം പടികൾ കയറി. സി.ഐ.ടി.യു. സംസ്ഥാന ജനറൽ സെക്രട്ടറിയായി. വീണ്ടും സി.പി.എം.സംസ്ഥാനകമ്മിറ്റി അംഗമായി.
തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിലും ലോറൻസിന്റെ ശക്തമായ സാന്നിധ്യമുണ്ടായിരുന്നു. 1969-ൽ പ്രഥമ കൊച്ചി മേയർ തിരഞ്ഞെടുപ്പിൽ നറുക്കെടുപ്പിലൂടെ സ്ഥാനം കൈവിട്ടുപോയി. 1970-ലും 2006-ലും എറണാകുളം മണ്ഡലത്തിലും 1977-ൽ പള്ളുരുത്തിയിലും 1991-ൽ തൃപ്പൂണിത്തുറയിലും മത്സരിച്ച് പരാജയപ്പെട്ടു. 1980-ൽ ഇടുക്കി പാർലമെൻറ് സീറ്റിൽനിന്ന് വിജയിച്ചു. 1984-ൽ മുകുന്ദപുരത്ത് പരാജയപ്പെട്ടു. പാർട്ടി ജില്ലാസെക്രട്ടറിയും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും കേന്ദ്രകമ്മിറ്റി അംഗവുമായി.
MM Lawrence,CPM, Kerala Assembly Election 2021, G Sudhakaram, Thomas isaac, S Sharma