ആലപ്പുഴ: മന്ത്രിമാരായ ജി സുധാകരനെയും തോമസ് ഐസക്കിനെയും മത്സരിപ്പിക്കാത്തതിൽ ആലപ്പുഴ ജില്ലയിലെ സി.പി.എമ്മിനും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും അതൃപ്തി. നേതാക്കൾക്ക് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് പലയിടങ്ങളിലും പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. അതേസമയം പുതിയ ഗ്രൂപ്പ് സമവാക്യങ്ങളാണ് വെട്ടിനിരത്തലിന് പിന്നിലെന്നാണ് സൂചന. ആലപ്പുഴക്കാർക്ക് വളരെ അപ്രതീക്ഷിത മായിരുന്നു ജി സുധാകരനെയും തോമസ് ഐസക്കിനെയും ഒഴിവാക്കാനുള്ള സി പി എം തീരുമാനം.
ജയ സാധ്യത നൂറു ശതമാനം ഉണ്ടായിരുന്ന സീറ്റുകളിലെ അമ്പരിപ്പിക്കുന്ന മാറ്റം താഴെ തട്ടിലുള്ള പ്രവർത്തകരെയും ഞെട്ടിച്ചു. തീരുമാനം ഏറെക്കുറെ ഉറപ്പായതോടെ വലിയ ചുടുകാട് രക്തസാക്ഷി മണ്ഡപത്തിൽ തന്നെ പ്രതിഷേധ പോസ്റ്ററുകൾ നിരന്നു. മന്ത്രിമാരെ പിന്തുണക്കുന്നതും പുത്തൻ സ്ഥാനാർത്ഥികളെ വിമർശിക്കുന്നതുമായിരുന്നു പോസ്റ്ററുകൾ.
അതേസമയം അപ്രതീക്ഷിത നീക്കത്തിൽ ചർച്ചയാകുന്നത് ചെങ്ങന്നൂർ എംഎൽഎ സജി ചെറിയാൻ്റെ സെപ്തംബർ അഞ്ചിലെ ഫേസ്ബുക്ക് പോസ്റ്റാണ്. 55 കഴിഞ്ഞ വർ വിരമിക്കണം എന്നതായിരുന്നു ആ പോസ്റ്റ് . പുതു നീക്കങ്ങൾക്ക് ചുക്കാൻ പിടിക്കുന്നതിന് പിന്നിലും സജിയും പുത്തൻ ഗ്രൂപ്പുമാണെന്നാണ് സൂചന. ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ മന്ത്രിമാരുടെ പേര് ഏകകണ്ഠേന ഉയർന്നുവെങ്കിലും നേതൃത്വം ഒഴിവാക്കുമെന്ന് അന്ന് തന്നെ ജില്ലയിലെ നേതാക്കൾക്ക് ഉറപ്പ് നൽകിയിരുന്നു.
ജില്ലയിലെ പിന്തുണയുടെ മറവിൽ ജി സുധാകരൻ അടക്കമുള്ളവർക്ക് പുത്തൻ നീക്കം മനസിലാക്കാനുമായില്ല . ജി സുധാകരനെ ആലപ്പുഴ നേതൃത്വം ലക്ഷ്യം വച്ചപ്പോൾ ഐസക്കിനെ സംസ്ഥാന നേതൃത്വം തന്നെ വെട്ടിയെന്നാണ് സൂചന. ഈഴവ പ്രാധാന്യമുള്ള രാഷ്ട്രീയ പോരാട്ടം നടക്കുന്ന അരൂരിൽ ദലീമ ജോ ജോയുടെ സ്ഥാനാർത്ഥിത്വത്തിന് പിന്നിൽ സഭയെന്ന് പറയുമ്പോഴും രാഷ്ട്രീയത്തിന് പുറത്തെ ചില കൈ കടത്തലുകളുണ്ടെന്നും ആരോപണമുണ്ട്. അരൂരിൽ സ്ഥാനാർത്ഥിയായി സിബി ചന്ദ്രബാബുവിൻ്റെ പേര് ഉയർന്നു വന്നെങ്കിലും അവസാന നിമിഷം വെട്ടപ്പെട്ടു. സിറ്റിംഗ് സീറ്റിൽ മനു സി പുളിക്കലിനെ പരാജയപ്പെടുത്തുകൊണ്ട് ഷാനിമോൾ ഉസ്മാനാണ് നിലവിൽ എം എൽ എ. 2000 വോട്ടുകൾക്ക് തോറ്റിടത്ത് ചിട്ടയായ സംഘടനാ പ്രവർത്തനത്തിലൂടെ സീറ്റ് വീണ്ടെടുക്കാമെന്ന് പ്രതീക്ഷ നിലനിൽക്കെയാണ് ദലീമ ജോജോയിലൂടെയുള്ള അപ്രതീക്ഷിത നീക്കം.
നടപടികൾ ദോഷം ചെയ്യുമെന്ന് എസ്.എൻ.ഡിപിയും സംസ്ഥാന നേതൃത്വത്തെ അറിയിച്ചതായാണ് സൂചന. തിരഞ്ഞെടുപ്പിൽ സാധാരണ രാഷ്ട്രീയത്തിനപ്പുറം എന്തിന് ഒഴിവാക്കൽ തീരുമാനം കൈക്കൊണ്ടു എന്നത് വിശദീകരിക്കുക എന്നതാകും സി പി എമ്മിൻ്റെ ആദ്യ കടമ്പ.ഇടത് കോട്ടകളിൽ പലയിടങ്ങൾക്കും ഇത്തവണ ഇളക്കം തട്ടുമെന്ന കാര്യത്തിൽ തർക്കമില്ല
Published by:Aneesh Anirudhan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.