തിരുവനന്തപുരം: സഹോദരന്റെ ബി.ജെ.പി പ്രവേശനത്തെ കുറിച്ച് ഹൃദയവേദനയോടെ ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവച്ച് കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ പന്തളം സുധാകരൻ. മാറ്റത്തിന്റ വിദൂര സൂചനയെങ്കിലും അറിഞ്ഞിരുന്നെങ്കിൽ ആ നീക്കം ശക്തമായി തടയുമായിരുന്നെന്നും പന്തളം ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. ഞായറാഴ്ച തിരുവനന്തപുരത്ത് വിജയയാത്രയുടെ സമാപനവേദിയിൽ വച്ചാണ് പന്തളം സുധാകരന്റെ സഹോദരനും കോൺഗ്രസ് നേതാവുമായ പന്തളം പ്രതാപൻ ബി.ജെ.പിയിൽ ചേർന്നത്.
"എന്തായിരുന്നു ഈ മനം മാറ്റത്തിനു വഴിവെച്ച സാഹചര്യമെന്നെങ്കിലും പൊതുസമൂഹത്തോടു പറയാനുള്ള ബാദ്ധ്യത പ്രതാപനുണ്ട്. സഹപ്രവർത്തകരായ, പരിചിതരും അപരിചിതരും അമർഷത്തോടെ, ഖേദത്തോടെ, സംശയത്തോടെ, വേദനയോടെ എന്നെ വിളിച്ചുകൊണ്ടിരിക്കുന്നു, മറുപടി പറഞ്ഞു തളരുന്നു."- പന്തളം സുധാകരൻ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
Also Read അഴിമതിയുടെ വിവരങ്ങൾ കൈയിലുണ്ട്; എന്നാൽ മുഖ്യമന്ത്രിയെ ആശയക്കുഴപ്പത്തിലാക്കുന്നില്ല' അമിത് ഷാ
പന്തളം സുധാകരന്റെ ഫേസ്ബുക്ക് കുറിപ്പ് പൂർണരൂപത്തിൽ
അതീവ ഹൃദയവേദനയോടെയാണ് ഇതെഴുതുന്നത്. ഇന്നു വൈകുന്നേരം ചാനലിൽകണ്ട വാർത്ത എനിക്ക് കനത്ത ആഘാതമായി. എന്റ സഹോദരൻ കെ പ്രതാപൻ ബിജെപിയിൽ ചേർന്നുവെന്ന വാർത്ത..! ഇങ്ങനെയൊരു മാറ്റത്തിന്റ വിദൂരസൂചനയെങ്കിലും അറിഞ്ഞിരുന്നെങ്കിൽ ആ നീക്കം ശക്തമായി തടയുമായിരുന്നു.
എന്തായിരുന്നു ഈ മനം മാറ്റത്തിനു വഴിവെച്ച സാഹചര്യമെന്നെങ്കിലും പൊതുസമൂഹത്തോടു പറയാനുള്ള ബാദ്ധ്യത പ്രതാപനുണ്ട്. സഹപ്രവർത്തകരായ, പരിചിതരും അപരിചിതരും അമർഷത്തോടെ, ഖേദത്തോടെ, സംശയത്തോടെ, വേദനയോടെ എന്നെ വിളിച്ചുകൊണ്ടിരിക്കുന്നു, മറുപടി പറഞ്ഞു തളരുന്നു.
പക്ഷേ എന്റ ശക്തി കോൺഗ്രസ്സാണ്, ഈ കുടുംബം ഉപേക്ഷിച്ചുപോകുന്ന ഒരാളെ തടയാൻ മുൻ അറിവുകളില്ലാഞ്ഞതിനാൽ കഴിഞ്ഞില്ലന്ന ചിന്ത അലട്ടുന്നുണ്ട്. ഒരാളുടെ രാഷ്ട്രീയ തീരുമാനത്തെ വിമർശിക്കാനല്ലാതെ തടസ്സപ്പെടുത്താൻ രക്തബന്ധങ്ങൾക്കും പരിമിതിയുണ്ടല്ലോ..?
കെ സുരേന്ദ്രൻ നയിച്ച എൻഡിഎ വിജയ യാത്രയുടെ സമാപന ചടങ്ങിലാണ് പന്തളം പ്രതാപൻ ബി.ജെ.പിയിൽ ചേർന്നത്. ഇത്തവണ അടൂരിലേക്ക് യുഡിഎഫ് പരിഗണിച്ച് സ്ഥാനാർഥികളിൽ ഒരാളായിരുന്നു പ്രതാപൻ. പ്രതാപനെ ആഭ്യന്തര മന്ത്രി അമിത് ഷാ ഷാൾ അണിയിച്ചാണ് ബിജെപി അംഗത്വം നൽകിയത്. മുൻ കെ പി സി സി സെക്രട്ടറി, പന്തളം പഞ്ചായത്ത് പ്രസിഡന്റ്, പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
പന്തളം പ്രതാപനെ കൂടാതെ നടൻ ദേവന്റെ കേരള പീപ്പിൾസ് പാർട്ടി ബിജെപിയിൽ ലയിച്ചു. ഹോട്ടൽ വ്യവസായി എസ്.രാജശേഖരൻ നായർ, ഭാര്യയും മുൻ ചലച്ചിത്രനടിയുമായ രാധ, സി.കെ ജാനു, മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ കെ.വി. ബാലകൃഷ്ണൻ, സംവിധായകൻ ബാലു കിരിയത്ത് എന്നിവരും ബിജെപിയിൽ ചേർന്നു.
ഒരിടവേളയ്ക്കു ശേഷമാണ് സി.കെ.ജാനു വീണ്ടും എൻഡിഎയിൽ എത്തിയത്. 2018 ഒക്ടോബറിലാണ് സി.കെ.ജാനു നേതൃത്വം നൽകുന്ന ജനാധിപത്യ രാഷ്ട്രീയസഭ എൻഡിഎ വിട്ടത്.
Pandalam Sudhakaran, Pandalam Prathapan, BJP, Amith Shah, K Surendran, Kerala Assembly Election2021
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.