ഇടുക്കിയുടെ മലയോര മേഖലകളിലേക്കുള്ള രാത്രി യാത്രയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. ജില്ലയിൽ കാലവർഷം ശക്തി പ്രാപിച്ചിരിക്കുന്ന സാഹചര്യത്തിലാണ് നിരോധനം. ഇന്നലെ ആരംഭിച്ച നിരോധനം നാളെ രാത്രി വരെ തുടരും. രാത്രി 7 മണിമുതൽ രാവിലെ 6 വരെയാണ് നിരോധനം. കലുങ്ക് ഇടിഞ്ഞ് അതിരപ്പിള്ളി മലക്കപ്പാറ റോഡിൽ ഗതാഗതം തടസ്സപ്പെട്ടു.
എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട കനത്ത മഴ തുടരുമെന്ന് കാലവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. മഴ കനത്തതോടെ നിലമ്പൂർ മേഖലയിൽ ആശങ്കയും ഉയരുകയാണ്. ചാലിയാർ പഞ്ചായത്തിലെ മുട്ടിയേൽ ആനക്കുളത്ത് മലവെള്ളപ്പാച്ചിലുണ്ടായത് പ്രദേശവാസികളെ ഭീതിയിലാക്കി. നിലവിൽ നദികൾ അപകടനിലയിൽ അല്ലെന്ന് അധികൃതർ അറിയിച്ചു.
advertisement
Also Read- വനിതാ ഹോസ്റ്റലിന് മുന്നിൽ നഗ്നതാപ്രദർശനം പതിവാക്കിയ 47കാരൻ അറസ്റ്റിൽ
2018ൽ ഉരുൾപൊട്ടലിൽ 6 പേരുടെ ജീവനെടുത്ത ചെട്ടിയൻപാറയ്ക്ക് കുറച്ച് കൂടി മുകളിൽ ആനകുളം ഭാഗത്ത് നിന്നാണ് മലവെളളം ഒഴുകി വന്നത്. ഇതിനെ തുടർന്ന് കാഞ്ഞിരപ്പുഴയിലും ചാലിയാറിലും ജലനിരപ്പ് ഉയർന്നു എങ്കിലും മണിക്കൂറുകൾക്ക് ഉള്ളിൽ തന്നെ കുറഞ്ഞു. കാഞ്ഞിരപ്പുഴ യിലെ ജലനിരപ്പ് സാധാരണനിലയിൽ ആണെങ്കിലും ഈ മേഖലയിൽ നിന്നുള്ള 36 പേരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്.
Also Read- കൊച്ചിയിലെ സ്ത്രീധന പീഡനം: യുവാവിനെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുത്തു
ചോക്കാട് വില്ലേജിൽ വളളിപൂളയിൽ പുഴ ഗതിമാറി ഒഴുകിയതിനെ തുടർന്ന് ഒറ്റപ്പെട്ടുപോയ 8 കുടുംബങ്ങളിൽ 7 കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റി. വയനാട് - നീലഗിരി മേഖലകളിൽ നിന്നും നിലമ്പൂർ ഉൾവനങ്ങളിൽ നിന്നും ഉത്ഭവിക്കുന്ന എല്ലാ നദികളും ചാലിയാറിൽ ആണ് വന്നു ചേരുന്നത്.
അതേസമയം, മഹാരാഷ്ട്രയിൽ മഴക്കെടുതിയിലും മണ്ണിടിച്ചിലും മരിച്ചവരുടെ എണ്ണം 136 ആയി. രത്‌നഗിരി, റായ്ഗഡ്, താനെ, പാൽഘർ, നാഗ്പുർ കോലാപ്പൂർ ജില്ലകളിലെ പലഭാഗങ്ങളും വെള്ളത്തിനടിയിലാണ്. എൻഡിആർഎഫിന്റെയും സൈന്യത്തിന്റെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
റായ്ഗഡ്, താനെ, രത്നഗിരി തുടങ്ങിയ ജില്ലകളിൽ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മണ്ണിടിച്ചിലിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് മഹാരാഷ്ട്ര സർക്കാർ അഞ്ചു ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.
