ന്യൂനപക്ഷ ധനകാര്യ വികസന കോർപ്പറേഷൻ ജനറൽ മാനേജർ തസ്തികയിലേക്ക് 2016ൽ സഹീർ കാലടി അപേക്ഷ സമർപ്പിച്ചിരുന്നു. അന്ന് പൊതുമേഖലാ സ്ഥാപനമായ മാൽകോ ടെക്സിലെ ഫിനാൻസ് മാനേജർ ആയിരുന്നു സഹീർ. തസ്തികയിലേക്ക് നിഷ്കർഷിച്ച യോഗ്യതയെല്ലാം തനിക്ക് ഉണ്ടായിരുന്നെന്നും മന്ത്രി ജലീൽ പിന്നീട് അദീബിന് വേണ്ടി തസ്തികയുടെ യോഗ്യതയിൽ തിരുത്തൽ വരുത്തിയെന്നും ആയിരുന്നു സഹീറിന്റെ പരാതി.
advertisement
ഇരുപത് വർഷത്തെ സർവീസ് ബാക്കി നിൽക്കെയാണ് മാൽകോ ടെക്സിൽ നിന്ന് സഹീർ രാജിവെച്ചത്. സ്ഥാപനത്തിലെ അഴിമതികൾ ചൂണ്ടിക്കാണിച്ചതോടെ അധികൃതരുടെ കണ്ണിലെ കരടായി താൻ മാറിയെന്നും സഹീർ പറഞ്ഞു.
അതേസമയം, തനിക്ക് നീതി ലഭിക്കണമെന്നും മാൽകോ ടെക്സിലെ അഴിമതിയിൽ സമഗ്ര അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി, വ്യവസായമന്ത്രി, ചീഫ് സെക്രട്ടറി എന്നിവർക്ക് കത്ത് നൽകിയിട്ടും യാതൊരു നടപടിയും ഉണ്ടായില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ബന്ധു നിയമന വിവാദത്തിൽ ലോകയുക്ത ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ ഇന്നാണ് മന്ത്രി കെ. ടി ജലീൽ രാജിവെച്ചത്. രാജിവെച്ച കാര്യം ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കെ ടി ജലീൽ അറിയിച്ചത് ബന്ധുനിയമന വിവാദത്തിൽ ജലീലിന് മന്ത്രിസ്ഥാനത്ത് തുടരാൻ യോഗ്യതയില്ലെന്ന ലോകായുക്ത ഉത്തരവ് വന്നതിന് പിന്നാലെ രാജി വെക്കില്ലെന്നും നിയമപരമായി നേരിടുമെന്നും കെ ടി ജലീൽ പറഞ്ഞിരുന്നു. ലോകായുക്ത വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ജലീൽ ഹർജി സമർപ്പിച്ചിരുന്നു. ഈ ഹർജിയിൽ ഇന്ന് ഹൈക്കോടതിയിൽ വാദം നടക്കുന്നതിനിടെയാണ് മന്ത്രി രാജിവെച്ചത്. രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറിയതായി കെ. ടി ജലീൽ അറിയിച്ചത്.
പിണറായി വിജയൻ സർക്കാരിൽ നിന്ന് അഞ്ചു വർഷത്തിനിടെ രാജിവെക്കുന്ന അഞ്ചാമത്തെ മന്ത്രിയാണ് കെ ടി ജലീൽ. വ്യവസായ മന്ത്രി ഇ. പി ജയരാജന്‍, ഗതാഗത മന്ത്രി എ. കെ. ശശീന്ദ്രന്‍, തോമസ് ചാണ്ടി, മാത്യു ടി തോമസ് എനിവരാണ് മുമ്പ് രാജി വെച്ചത്. ജലീലിനെ പോലെ ബന്ധുനിയമന വിവാദത്തിലാണ് ഇ പി ജയരാജൻ രാജിവെച്ചത്. പിണറായി സർക്കാരിലെ ആദ്യ രാജിയും അവസാന രാജിയും ബന്ധുനിയമന വിവാദത്തിന്‍റെ പശ്ചാത്തലത്തിലാണ്. ചാനലിന്‍റെ ഫോൺ കെണി എ കെ ശശീന്ദ്രന് വിനയായപ്പോൾ കായൽ കൈയ്യേറ്റവും അനധികൃത റിസോർട്ടുമാണ് തോമസ് ചാണ്ടിയുടെ മന്ത്രി കസേര തെറിപ്പിച്ചത്. പാർട്ടിയിലെ മുൻ ധാരണപ്രകാരമാണ് ജലവിഭവവകുപ്പ് മന്ത്രിയായിരുന്ന മാത്യു ടി തോമസിന്‍റെ രാജിയിലേക്ക് നയിച്ചത്.
