മലപ്പുറം: ബന്ധുനിയമന വിവാദത്തിൽ ലോകായുക്ത ഉത്തരവിന്റെ അടിസ്ഥാനത്തിൽ കെ ടി ജലീൽ രാജിവെച്ചതിന് തൊട്ടു പിന്നാലെയാണ് ജലീലിന്റെ പഴയ പോസ്റ്റ് പൊടി തട്ടിയെടുത്ത് യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ് രംഗത്തെത്തിയത്. 'ഇതായിരുന്നോ 'കമ്പനി' കാണാനിരുന്ന യൂത്ത് ലീഗിന്റെ യുദ്ധം' എന്ന് 2019 ജൂലൈ പതിനൊന്നിന് കെ ടി ജലീൽ ചോദിച്ച ചോദ്യത്തിന് ആയിരുന്നു 'യെസ്' എന്ന മറുപടി പി കെ ഫിറോസ് നൽകിയത്.
ജലീൽ രാജി പ്രഖ്യാപിച്ചതിന് തൊട്ടു പിന്നാലെ ആയിരുന്നു ഈ ഫേസ്ബുക്ക് പോസ്റ്റ്. തനിക്കെതിരായ ബന്ധു നിയമന ആരോപണത്തിൽ വിജിലൻസ് ഹൈക്കോടതിയിൽ നൽകിയ കേസ് പിൻവലിച്ചതിനെ പരിഹസിച്ച് ആയിരുന്നു 2019 ജൂലൈ 11ന് കെ ടി ജലീൽ ഫേസ്ബുക്കിൽ ഒരു പോസ്റ്റിട്ടത്. ആ നീളമേറിയ പോസ്റ്റിന്റെ
തലക്കെട്ട് ആയിരുന്നു 'ഇതായിരുന്നോ 'കമ്പനി' കാണാനിരുന്ന യൂത്ത് ലീഗിന്റെ യുദ്ധം' - എന്നത്. ആ പോസ്റ്റിന്റെ ഈ ഭാഗത്തിന്റെ സ്ക്രീൻ ഷോട്ട് എടുത്താണ് പി കെ ഫിറോസ് ഇന്ന് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതും 'യെസ്' എന്ന് മറുപടി നൽകിയതും.
K T Jaleel | കെ ടി ജലീലിന്റെ രാജി ധാർമികതയുടെ പേരിലല്ലെന്ന് രമേശ് ചെന്നിത്തല
തനിക്കെതിരെ യൂത്ത് ലീഗ് നടത്തിയ ദുഷ് പ്രചരണങ്ങൾ ഹൈക്കോടതി ചവറ്റു കൊട്ടയിലേക്ക് വലിച്ചെറിഞ്ഞിരിക്കുകയാണെന്നും ബന്ധുനിയമന കേസ് പിൻവലിച്ച് 'യൂത്ത് ലീഗിന്റെ സംസ്ഥാന നുണപ്രചാരണ സെക്രട്ടറി' തടിയൂരിയത് കോടതിയുടെ ചോട്ടിൽ നിന്ന് ഒഴിവാകാനാണെന്ന് ആർക്കാണ് അറിയാത്തത്?' എന്നും കെ ടി ജലീൽ കുറിപ്പിൽ ആരോപിച്ചിരുന്നു.
'ജലീലിന് രാജിവക്കേണ്ടി വന്നതിന് എന്തിനാണിത്ര ഡക്കറേഷൻ?': വി ടി ബൽറാം
ബന്ധുനിയമന വിവാദത്തിൽ ജലീലിന് മന്ത്രിസ്ഥാനത്ത് തുടരാൻ യോഗ്യതയില്ലെന്ന ലോകായുക്ത ഉത്തരവ് വന്നതിന് പിന്നാലെ രാജി വെക്കില്ലെന്നും നിയമപരമായി നേരിടുമെന്നും കെ ടി ജലീൽ പറഞ്ഞിരുന്നു. ലോകായുക്ത വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ജലീൽ ഹർജി സമർപ്പിച്ചിരുന്നു. ഈ ഹർജിയിൽ ഇന്ന് ഹൈക്കോടതിയിൽ വാദം നടക്കുന്നതിനിടെയാണ് മന്ത്രി രാജിവെച്ചത്. രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറിയതായി കെ. ടി ജലീൽ അറിയിച്ചത്.
പിണറായി വിജയൻ സർക്കാരിൽ നിന്ന് അഞ്ചു വർഷത്തിനിടെ രാജിവെക്കുന്ന അഞ്ചാമത്തെ മന്ത്രിയാണ് കെ ടി ജലീൽ. വ്യവസായ മന്ത്രി ഇ. പി ജയരാജന്‍, ഗതാഗത മന്ത്രി എ. കെ. ശശീന്ദ്രന്‍, തോമസ് ചാണ്ടി, മാത്യു ടി തോമസ് എനിവരാണ് മുമ്പ് രാജി വെച്ചത്. ജലീലിനെ പോലെ ബന്ധുനിയമന വിവാദത്തിലാണ് ഇ പി ജയരാജൻ രാജിവെച്ചത്. പിണറായി സർക്കാരിലെ ആദ്യ രാജിയും അവസാന രാജിയും ബന്ധുനിയമന വിവാദത്തിന്‍റെ പശ്ചാത്തലത്തിലാണ്. ചാനലിന്‍റെ ഫോൺ കെണി എ കെ ശശീന്ദ്രന് വിനയായപ്പോൾ കായൽ കൈയ്യേറ്റവും അനധികൃത റിസോർട്ടുമാണ് തോമസ് ചാണ്ടിയുടെ മന്ത്രി കസേര തെറിപ്പിച്ചത്. പാർട്ടിയിലെ മുൻ ധാരണപ്രകാരമാണ് ജലവിഭവവകുപ്പ് മന്ത്രിയായിരുന്ന മാത്യു ടി തോമസിന്‍റെ രാജിയിലേക്ക് നയിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Kt jaleel, KT Jaleel controversy, PK Firos, Resignation of kt jaleel