സംഭവം കഴിഞ്ഞ് മണിക്കൂറുകൾ പിന്നിട്ടിട്ടും ഹരികുമാറിനെ പിടിക്കാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. അന്വേഷണം ഊർജിതമാക്കിയതായാണ് പൊലീസ് ആവർത്തിക്കുന്നത്. നെടുമങ്ങാട് എ.എസ്.പി സുജിത് ദാസിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്.
ഹരികുമാറിന്‍റെ രണ്ട് മൊബൈൽ ഫോണുകളും ഓഫ് ചെയ്ത നിലയിലാണ്. ഒളിവിൽ പോയ ഡിവൈ.എസ്.പിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സനൽ കുമാറിന്‍റെ മൃതദേഹവുമായി നാട്ടുകാർ മൂന്ന് മണിക്കൂർ നേരം ചൊവ്വാഴ്ച ദേശീയ പാത ഉപരോധിച്ചിരുന്നു.
advertisement
കൊടങ്ങാവിളയിൽ തിങ്കളാഴ്ച രാത്രിയാണ് സനൽ കൊല്ലപ്പെട്ടത്. കൊടങ്ങാവിളയിലെ സുഹൃത്തിന്‍റെ വീട്ടിലെത്തിയ ഡിവൈ.എസ്.പി തന്‍റെ വാഹനത്തിന് തടസമായി വാഹനം പാർക്ക് ചെയ്തതിൽ പ്രകോപിതനായി സനലിനെ മർദ്ദിക്കുകയായിരുന്നു.
വാഹനം മാറ്റിയിട്ട സനലിനെ പിന്നാലെയെത്തിയ ഡിവൈ.എസ്.പി റോഡിലേക്ക് തള്ളിയിടുകയും എതിരെ വന്ന വാഹനം സനലിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. സനലിനെ ആശുപത്രിയിലെത്തിക്കാൻ നിൽക്കാതെ ഡിവൈ.എസ്.പി സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. സംഭവത്തില്‍ ഡിവൈ.എസ്.പിക്കെതിരെ കൊലക്കുറ്റം ചുമത്തിയിരുന്നു. അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തിട്ടുമുണ്ട്.