കേരളത്തിൽ സാധാരണ ഓരോ തിരഞ്ഞെടുപ്പിലും പ്രതിപക്ഷം ഭരണപക്ഷമായി മാറി വരുന്ന സാഹചര്യമായിരുന്നു. എന്നാൽ കഴിഞ്ഞ പ്രതിപക്ഷം ഭരണപക്ഷമായില്ല. അതൊരു കൂട്ടുത്തരവാദിത്തമായിരുന്നോ ?
ഉ: കഴിഞ്ഞ തവണ തികച്ചും വ്യത്യസ്തമായ സാഹചര്യമായിരുന്നു. പ്രധാനമായി ലോകമെമ്പാടുമുള്ള ഒരു ദുരന്തമായിരുന്നു കോവിഡ്. ആളുകള്‍ക്ക് പുറത്തിറങ്ങാന്‍ കഴിഞ്ഞില്ല. അഞ്ചു പേരില്‍ കൂടുതല്‍ കൂടിച്ചേരാന്‍ പാടില്ലായിരുന്നു. സ്വാഭാവികമായിട്ടും ആ ദുരന്തത്തിന്റെ ഗുണമുണ്ടായത് എല്‍ഡിഎഫിനാണ്. കാരണം സർക്കാർ അവരുടേതാണല്ലോ. ജനങ്ങള്‍ക്ക് സൗജന്യമായിട്ട് ഭക്ഷ്യക്കിറ്റ് കൊടുത്തു. സാധനങ്ങള്‍ ഫ്രീയായി കൊടുത്തു. സാമൂഹ്യക്ഷേമ പെന്‍ഷന്‍ കൊടുത്തു. അങ്ങനെ സര്‍ക്കാരിനെ ജനങ്ങള്‍ രക്ഷകനായി കണ്ടു. അതുകൊണ്ടാണ് ഇടതുപക്ഷം തന്നെ തിരിച്ചുവന്നത്. ഞങ്ങള്‍ പ്രതിപക്ഷം ആയിരുന്നല്ലോ. പ്രതിപക്ഷത്തിരുന്ന് അത്തരം കാര്യങ്ങള്‍ ഒന്നും ചെയ്യാന്‍ സാധിക്കില്ലായിരുന്നു. കാര്യങ്ങള്‍ പറയാന്‍ മാത്രമേ സാധിക്കുമായിരുന്നുള്ളൂ. 44 ശതമാനം വോട്ട് സർക്കാരിന് ലഭിച്ചു. അതിനു മുന്‍പ് നടന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ 14ശതമാനം വോട്ട് ഉണ്ടായിരുന്ന ബിജെപിക്ക് 10ശതമാനമായി മാറി. മാത്രമല്ല കോൺഗ്രസ് മുക്തഭാരതം ആഗ്രഹിക്കുന്ന മോദിക്ക് അതൊരു സൗകര്യമായി. അത് ബോധപൂർവമായിരുന്നു. കോൺഗ്രസിന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ വരാതിരിക്കാന്‍ വേണ്ടി അവര്‍ വോട്ട് മാറ്റി ചെയ്തു.
advertisement
എന്നാൽ ഇത്തവണ അതൊന്നും നടക്കില്ല. സര്‍ക്കാര്‍ കോടിക്കണക്കിന് രൂപയുടെ കള്ള പരസ്യങ്ങള്‍ ചെയ്തുകൊണ്ട് വീണ്ടും അധികാരത്തില്‍ വരാന്‍ ശ്രമിക്കുകയാണ്. ജനം അത് മനസ്സിലാക്കും. മാത്രമല്ല കടുത്ത ഭരണവിരുദ്ധ വികാരം നിലനില്‍ക്കുന്നു. ഇതിനു മുന്‍പ് നടന്ന ഉപതിരഞ്ഞെടുപ്പുകളിലും പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും നമ്മള്‍ അത് കണ്ടതാണ്. തദ്ദേശ തിരഞ്ഞെടുപ്പില്‍ 2010 ലെ വിജയം ആവര്‍ത്തിച്ചു. സാധാരണ പഞ്ചായത്ത് തിരഞ്ഞെടുപ്പുകളില്‍ ഇടതുപക്ഷത്തിനാണ് മുന്നേറ്റമുണ്ടാകുക. പക്ഷേ ഇത്തവണ അതിനൊരു മാറ്റം ഉണ്ടായി. ഇതെല്ലാം സൂചിപ്പിക്കുന്നത് ജനങ്ങള്‍ ഒരു മാറ്റത്തിന്റെ മൂഡിലാണൊണ്. അവര്‍ ഭരണമാറ്റം ആഗ്രഹിക്കുന്നുണ്ട്. അതിനനുസരിച്ച് കോൺഗ്രസിനുള്ളിലെ പ്രതിസന്ധികൾ പരിഹരിച്ചുകൊണ്ട് തിരഞ്ഞെടുപ്പിനെ നേരിട്ട് വിജയം നേടുകയും ചെയ്യുക എതാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. ഞങ്ങള്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്തുക മാത്രമല്ല ഒരു പോസിറ്റീവ് അജണ്ടയുമായിട്ടാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്.
എന്തു നിലപാടും വിവാദമാകുന്ന കാലമാണല്ലോ ഇത്.പക്ഷേ അങ്ങ് വളരെ മിതത്വമുള്ള സമവായ നിലപാടുകളാണ് എടുക്കുന്നത്. അതാണോ നേതൃത്വത്തിന് നല്ലത്?
ഉ : അതെ. ഇന്നത്തെ കാലത്ത് എന്തു പറഞ്ഞാലും വിവാദമാണ്. എല്ലാവരും വിവാദങ്ങളുടെ പിന്നാലെയാണ്. പ്രത്യേകിച്ച് മാധ്യമങ്ങള്‍. അത് ഓരോരുത്തരുടെ രീതിയാണ്. സര്‍ക്കാരിനെ കറക്റ്റ് ചെയ്ത് മുന്നോട്ട് കൊണ്ടു പോകുന്ന നിലപാടാണ് ആ കാലത്ത് ഞാന്‍ എടുത്തത്. സര്‍ക്കാരിനെതിരെയുള്ള ഇഷ്യൂസ് ഉയര്‍ത്തിക്കൊണ്ട് അവരെ തിരുത്തുക എന്നതായിരുന്നു ഞാന്‍ ചെയ്തത്. പത്തോളം പ്രധാനപ്പെട്ട വിഷയങ്ങളില്‍ അത്തരത്തിലൊരു നിലപാട് സര്‍ക്കാരിനെതിരെ സ്വീകരിക്കുകയും അവയിലെല്ലാം സര്‍ക്കാരിനെക്കൊണ്ട് യു ടേൺ അടിപ്പിക്കുകയും ചെയ്തു. അത് ജനങ്ങള്‍ക്ക് വേണ്ടിയാണ്. അക്കാലത്ത് 5000 കോടി രൂപയുടെ അഴിമതി ഇല്ലാതാക്കാന്‍ കഴിഞ്ഞത് എന്റെ ആ നിലപാട് കൊണ്ടാണ്.
ഇത്തവണ സർക്കാർ മാറണം എന്ന് ജനങ്ങൾ തീരുമാനിക്കേണ്ട കാരണങ്ങൾ എന്തൊക്കെയാണ് ?
ഉ: നിലവിലെ ഇടതുപക്ഷ സര്‍ക്കാരിനെ ജനങ്ങള്‍ എതിര്‍ക്കുന്നതിന്റെ പ്രധാന കാരണങ്ങളില്‍ ഒന്ന് തൊഴിലില്ലായ്മയാണ്. രണ്ടാമത് നാടിന്റെ സമഗ്ര വികസനം ഇതൊന്നും യഥാര്‍ത്ഥത്തില്‍ കാര്യമായി നടന്നില്ല. സിപിഐയുടെ മുതിര്‍ന്ന നേതാവ് സി ദിവാകരന്‍ അവര്‍ കൂടി ഉള്‍പ്പെട്ട സര്‍ക്കാരിനെ കുറിച്ച് പറഞ്ഞത് ഇവിടെ ഒരു ചുക്കുംചുണ്ണാമ്പും നടക്കുന്നില്ല എന്നാണ്. അതൊന്നും വെറുതെ പറഞ്ഞതല്ലെന്ന് ജനങ്ങള്‍ക്കറിയാം. ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനായി കിഫ്ബി വഴിയും പിആര്‍ഡി വഴിയും കോടിക്കണക്കിന് രൂപയുടെ പരസ്യങ്ങള്‍ നല്‍കി. അതൊക്കെ വെറും വാചകങ്ങള്‍ മാത്രമാണ്.
ഭരണവിരുദ്ധവികാരം പറയുമ്പോഴും ജനങ്ങളെ വോട്ടു ചെയ്യിക്കുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. എസ് ഐ ആർ പോലെയുള്ള കാര്യങ്ങൾ ഉള്ളപ്പോൾ വോട്ടിങ്ങിനെക്കുറിച്ച് ആശങ്കയുണ്ടോ ?
ഉ: എസ് ഐ ആർ ഇവിടെ വല്യ ആശങ്ക ഉണ്ടാക്കുന്നില്ല. ഇവിടെ ആളുകൾ ബോധവാന്മാരാണ്. പാർട്ടി അലേർട്ടാണ് ഇവിടെ ബി എൽ ഒമാരും അലേർട്ടാണ്. വാസ്തവത്തിൽ സിപിഎമ്മിന്റെ കള്ളവോട്ടാണ് ഇവിടെ പോകുന്നത്. ആ മേഖലകളിലൊക്കെ അവർ ഭീഷണിപ്പെടുത്തുകയൊക്കെ ഉണ്ടായല്ലോ. പൊതുവായി കേരളത്തിൽ ഗുണമാണ്. വോട്ടർ പട്ടിക വൃത്തിയാക്കിയത് സിസ്റ്റത്തെ നന്നാക്കും.
ദേശീയ തലത്തിലെ കോൺഗ്രസിന്റെ ക്ഷീണം കേരളത്തിലെ വോട്ടർമാരെ ഏതെങ്കിലും തരത്തിൽ ബാധിക്കുന്നുണ്ടോ ?
ഉ: ഒരിക്കലുമില്ല. കേരളത്തിലെ ജനങ്ങൾക്ക് രാഹുൽ ഗാന്ധിയോടും പ്രിയങ്കാ ഗാന്ധിയോടും വളരെ താല്പര്യം ഉള്ളവരാണ്. അതുകൊണ്ട് ഒരുതരത്തിലും ബാധിക്കുന്നില്ല.
തദ്ദേശ തിരഞ്ഞെടുപ്പിൽ കേരളത്തിന്റെ തെക്കുഭാഗത്ത് ബിജെപിയുടെ മുന്നേറ്റം ഉണ്ടായിട്ടുണ്ടോ ? അത് നിയമസഭാ തിരഞ്ഞെടുപ്പിൽ തുടരുമോ ?
ഉ: തിരുവനന്തപുരം നഗരസഭ ലഭിച്ചു എന്നതൊഴിച്ചാൽ ബിജെപിക്ക് ഒരു നേട്ടവും ഉണ്ടായിട്ടില്ല. ഉണ്ടായിരുന്ന പന്തളം പോയി. പാലക്കാട് നല്ല മുന്നേറ്റം ഉണ്ടായിരുന്നു. ഇപ്പൊ പഴയ സ്വാധീനം ഇല്ല. ബിജെപിക്ക് നിയമസഭാ തിരഞ്ഞെടുപ്പിൽ അവർക്ക് ഒരു സീറ്റും ലഭിക്കും എന്ന് ഞാൻ വിശ്വസിക്കുന്നില്ല.
താങ്കളുടെ ജന്മനാട് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ പല പഞ്ചായത്തുകളും ബിജെപിയാണ് നേടിയത്...
ഉ: അഞ്ച് പഞ്ചായത്ത്. അതിൽ ചിലത് നേരത്തെയും അവർക്ക് തന്നെ ആയിരുന്നു.
ഇത് പഞ്ചായത്ത് കൊണ്ട് നിക്കുമോ?
ഉ: തീർച്ചയായും. അവർക്ക് പഞ്ചായത്തിന് അപ്പുറം പോകാൻ കഴിയില്ല.
പലപ്പോഴും അങ്ങയെ മാറ്റി നിർത്തുന്നതിന്റെ ഭാഗമായി പല തരത്തിലുള്ള ബ്രാൻഡിങ് നടത്തിയിട്ടുണ്ട്. സോഷ്യൽ മീഡിയ കാലത്തിനു മുമ്പും. എങ്ങനെ ഫലപ്രദമായി നേരിടുന്നു അതിനെയൊക്കെ ?
ഉ: അത്തരം ബ്രാൻഡിങ് ഒക്കെ മനപൂർവം ചെയ്യുന്നതാണ്. ഐ ആം സെക്കുലർ പേഴ്‌സൺ. ഞാനെന്റെ രീതിയിൽ പ്രവർത്തിച്ചുപോകുന്നു. ജനങ്ങൾക്ക് എന്നെ ഇഷ്ടമാണ്. എനിക്ക് ഒരു സ്ഥാനവും കഴിഞ്ഞ അഞ്ച് വർഷമായി ഇല്ല. പക്ഷെ ഞാൻ എവിടെ പോയാലും ജനങ്ങൾ ഒപ്പമുണ്ട്. അവരുടെ പിന്തുണയുണ്ട്. ഞാൻ ഒരു സാധാരണ കോൺഗ്രസ് പ്രവർത്തകന്റെ വികാരമനസുസരിച്ച് പ്രവർത്തിക്കുന്നു. ഐ വിൽ കണ്ടിന്യു ടു ഡു ദാറ്റ്. വെതർ ഐ ഗെറ്റ് എ പൊസിഷൻ ഓർ നോട്ട്. പലരും പലതും ചെയ്യും. അതൊന്നും മൈൻഡ് ചെയ്യണ്ട കാര്യമില്ല. നമ്മുടെ മനസ്സാക്ഷിക്കനുസരിച്ച് നമ്മൾ പ്രവർത്തിക്കുന്നു. ഞാൻ ആഭ്യന്തര മന്ത്രിയായിരുന്ന സമയത്ത് നടത്തിയ ഓപ്പറേഷന്‍ കുബേര, എല്ലാ ഗുണ്ടകളെയും ജയിലിലാക്കാന്‍ സാധിച്ചു. ഡ്രഗ് പെഡലേഴ്‌സ് ഗുണ്ടകള്‍ പലിശക്കാര്‍ ഇത്തരത്തിൽ എല്ലാവരെയും. ക്രമസമാധാന കാര്യത്തിൽ അങ്ങേയറ്റം ശ്രദ്ധിച്ചു.
ചില മതസംഘടനകളുമായുള്ള യുഡിഎഫിന്റെ അടുപ്പവും ബന്ധവും സമീപനവും ഒക്കെ ചിലർ വിമർശിച്ചിട്ടുണ്ട്. എങ്ങനെയാണ് ഇത്തരം ബന്ധങ്ങളെ കാണുന്നത്?
ഉ: നമ്മളെല്ലാവരെയും കൂട്ടി യോജിപ്പിക്കും ഇന്‍ക്ലൂസീവായ സമീപനമാണ് ഉള്ളത്. വീയാർ നോട്ട് എഗൈന്‍സ്റ്റ് എനി വൺ. വിൽ ബി കാരിയിങ് എവരിബഡി ഫോര്‍വേഡ്. ആരെയും മാറ്റിനിർത്തണ്ട. ആരെങ്കിലും വോട്ട് തരുന്നുണ്ടെങ്കില്‍ അങ്ങോട്ട് വേണ്ട എന്നൊന്നും പറയാന്‍ നമ്മളില്ല. കോൺഗ്രസ് ഒരു വലിയ ഒരു കുടയാണ്. അതിനു കീഴിൽ എല്ലാവര്‍ക്കും ഇടം ഉണ്ടാവും. വീ ആർ ഫോർ എ സെക്കുലർ സൊസൈറ്റി.
വി ഡി സതീശന്റെ നേതൃത്വത്തിലുള്ള പുതുയുഗയാത്ര വലിയ ഇമ്പാക്ട് ഉണ്ടാക്കി. നമ്മൾ സർക്കാരിന് എതിരെ നടത്തിയ എല്ലാ സമരങ്ങളും ഭരണമാറ്റത്തിന്റെ സൂചനയാണ് നല്‍കിയത്.
സീനിയോറിറ്റിയെ മാനിക്കുന്ന പാർട്ടിയാണ് കോൺഗ്രസ്. പാർലമെന്ററി പാർട്ടിയിൽ നിലവിൽ ഏറ്റവും സീനിയർ ആയ ആളാണ് അങ്ങ്. അടുത്ത നിയമസഭയിലും അങ്ങനെ തന്നെ ആയിരിക്കാനാണ് സാധ്യത. തിരഞ്ഞെടുപ്പിന് ശേഷമുള്ള പദവികൾ എങ്ങനെ ആയിരിക്കും ?
ഉ: തിരഞ്ഞെടുപ്പിനു ശേഷമുള്ള കാര്യങ്ങള്‍ ഹൈക്കമാണ്ട് തീരുമാനിക്കും. അത് നമ്മള്‍ എല്ലാവരും അംഗീകരിച്ചിട്ടുണ്ട്. അതിപ്പോ ഒരു ചര്‍ച്ചാവിഷയമല്ല. ഇപ്പോള്‍ ജയിക്കുക എത് മാത്രമാണ് ലക്ഷ്യം.
ആ ആത്മവിശ്വാസം എത്രത്തോളം ഉണ്ട് ?
ഉ: 100 സീറ്റ് കിട്ടും എന്നാണ് ഞങ്ങളുടെ പ്രതീക്ഷ. ജനങ്ങള്‍ ഒരു ചെയ്ഞ്ച് ആഗ്രഹിക്കുന്നു ഡെഫനിറ്റ്‌ലി.
2026ൽ നിങ്ങൾക്ക് എന്ത് പറയാനുണ്ട് ?
ഉ: ജനങ്ങള്‍ ഒരു ചെയ്ഞ്ച് ആഗ്രഹിക്കുന്നു. ഞങ്ങള്‍ അതാണ് ചോദിക്കുന്നത്. അതിന് വേണ്ടിയാണ് പ്രവർത്തിക്കുന്നത്. സര്‍ക്കാരിനെതിരെ പറയുക മാത്രമല്ല ഞങ്ങള്‍ വന്നാല്‍ എന്ത് ചെയ്യും എന്നുള്ള പോസിറ്റീവായ കാര്യങ്ങള്‍ കൂടി പറയുന്നു. കഴിഞ്ഞ 10 വര്‍ഷത്തെ അഴിമതിയില്‍ നിന്നും ജനാധിപത്യരഹിത പ്രവര്‍ത്തനങ്ങളില്‍ നിന്നും കേരളത്തെ വീണ്ടെടുക്കുക എന്ന മുദ്രാവാക്യമാണ് ഞങ്ങള്‍ മുന്നോട്ടു വയ്ക്കുന്നത്.
ഈ നാട്ടില്‍ നിന്നും ചെറുപ്പക്കാരുടെ വലിയ തോതിൽ എക്സോഡസ് ഉണ്ടാവുകയാണ്. അത് ഈ ഗവൺമെന്റിന്റെ കുറ്റമാണ് മെയിൻ ആയിട്ട്. അതിന് എന്ത് ചെയ്യാന്‍ കഴിയും എതിന് ഞങ്ങള്‍ ഞങ്ങള്‍ക്ക് ഉത്തരമുണ്ട്. കേരളത്തില്‍ അന്താരാഷ്ട്ര നിലവാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കൊണ്ടുവരണം. നല്ല ജോലി കിട്ടണം, നല്ല കംഫര്‍ട്ട് ലെവല്‍ ഉണ്ടാവണം. അതോന്നും കിട്ടാത്തതുകൊണ്ടാണ് അവര്‍ പോകുന്നത്.
അതിന് നിങ്ങൾ എന്ത് ചെയ്യും ?
ഉ: തീർച്ചയായും. ഇക്കാര്യത്തില്‍ ഞങ്ങള്‍ക്ക് അജണ്ട ഉണ്ട്. അവരുടെ കഴിവുകള്‍ ഇവിടെ തന്നെ വിനിയോഗിക്കാന്‍ കഴിയും എന്നുള്ള പ്രതീക്ഷയില്‍ ഞങ്ങള്‍ക്കുണ്ട്. അതിനുള്ള പരിപാടികളും പദ്ധതികളും ഞങ്ങള്‍ക്കുണ്ട്. പോസിറ്റീവ് ആയി.
ആ ഒഴുക്ക് പിടിച്ചു നിർത്തുക എന്നാണോ ?
ഉ: കേരളം ഒരു ഓൾഡ് ഏജ് ഹോം ആകരുത് അതാണ് ഞങ്ങളുടെ ആഗ്രഹം. പത്തുവര്‍ഷം അതുണ്ടായി. ചെറുപ്പക്കാർക്ക് ബെറ്റർ ഫെസിലിറ്റിസ് ഷുഡ് ബി പ്രൊവൈഡഡ്. ആളുകള്‍ക്ക് ജോലി ചെയ്ത് ജീവിക്കാനുള്ള സമാധാനപരമായി ജീവിക്കാനുള്ള ഒരു സ്ഥലമായി കേരളം മാറണം.
കേരളത്തിൽ ഭരണമാറ്റമുണ്ടായാൽ കേന്ദ്രവും ആയി ബന്ധം എങ്ങനെ ആവും ? ഏറ്റുമുട്ടലിന്റെ പാതയാകുമോ ?
ഉ: ഞങ്ങള്‍ കേരളത്തിന് സമഗ്ര വികസനത്തിനായി ശ്രമിക്കും. കേന്ദ്രം കേരളത്തിന് നല്‍കാനുള്ളത് നല്‍കണം. ചിറ്റമ്മ നയം സ്വീകരിക്കാന്‍ പാടില്ല. സഹകരിക്കേണ്ടത് സഹകരിക്കും. അവഗണിച്ചാല്‍ തീര്‍ച്ചയായും ഫൈറ്റ് ചെയ്യും. ഏറ്റുമുട്ടേണ്ടി വന്നാൽ ഏറ്റുമുട്ടും. ഐഡിയോളജിക്കല്‍ ഡിഫറന്‍സ് ഉണ്ട്. പക്ഷേ ഭരണപരമായ കാര്യങ്ങളില്‍ കേരളത്തിന് വേണ്ടത് കേന്ദ്രത്തില്‍ നിന്നും നേടിയെടുക്കാന്‍ ശ്രമിക്കും.
