കഴിഞ്ഞദിവസം ഇഡി കോടതിയിൽ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ശിവശങ്കർ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചത്. ഇഡി തന്നെ മനഃപൂർവം കേസിൽ കുടുക്കാൻ ശ്രമിക്കുകയാണെന്നും കേന്ദ്ര ഏജൻസികൾ പലവട്ടം ചോദ്യം ചെയ്തതാണെന്നും ഇനിയും സഹകരിക്കാൻ തയാറാണെന്നും ഹർജിയിൽ പറയുന്നു.
Also Read- Rain Alert| ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; ഏഴു ജില്ലകളിൽ യെല്ലോ അലർട്ട്
advertisement
സ്വർണക്കടത്തുമായി തനിക്ക് ഒരു ബന്ധവുമില്ലെന്നാണ് എം ശിവശങ്കർ ഹർജിയിൽ പറഞ്ഞത്. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരിക്കെ യുഎഇ കോൺസുലേറ്റുമായി അടുത്ത ബന്ധമുണ്ടായിരുന്നു. അങ്ങനെയാണ് കോൺസുലേറ്റിലെ സെക്രട്ടറിയായ സ്വപ്ന സുരേഷിനെ പരിചയപ്പെടുന്നത്. ആ പരിചയം പിന്നീട് സൗഹൃദത്തിലെത്തിയെന്നും ശിവശങ്കർ ചൂണ്ടിക്കാട്ടിയിരുന്നു. സ്വർണക്കടത്തുമായി തനിക്ക് ബന്ധമുണ്ടെന്ന് വ്യാഖാനിക്കാനാണ് ഇഡി ശ്രമിക്കുന്നതെന്നും ജാമ്യാപേക്ഷയിൽ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ദിവസം കൊച്ചിയിലെത്തിയ ശിവശങ്കർ ഹൈക്കോടതി അഭിഭാഷകൻ എസ്. രാജീവിനെ കണ്ടിരുന്നു. കള്ളപ്പണം വെളുപ്പിച്ചെന്ന സ്വപ്ന സുരേഷിനെതിരായ കേസിൽ ശിവശങ്കറിന്റെ ഇടപെടൽ എത്രത്തോളമുണ്ടെന്ന് വ്യക്തത വരുത്തേണ്ടതിനാൽ ഹാജരാകണമെന്ന് ശിവശങ്കറിനോട് ഇഡി ആവശ്യപ്പെട്ടിരുന്നു. ഡിജിറ്റൽ തെളിവുകൾ ഉപയോഗിച്ചാണ് ഇഡി ചോദ്യം ചെയ്യലിന് ഒരുങ്ങിയിരിക്കുന്നത്. താൻ തെറ്റു ചെയ്തിട്ടില്ലാത്തതിനാൽ ജാമ്യാപേക്ഷ സമർപ്പിക്കുന്നില്ല എന്ന നിലപാടായിരുന്നു ശിവശങ്കർ ആദ്യം സ്വീകരിച്ചിരുന്നത്.