ന്യൂറോ, കാർഡിയാക് വിദഗ്ധർമാർ അടങ്ങുന്ന പ്രത്യേക അഞ്ചംഗ സംഘത്തിന്‍റെ മേൽനോട്ടത്തിലാണ് സുരേഷിന്റെ ചികിത്സ. തീവ്രപരിചരണ വിഭാഗത്തിൽ വെന്റിലേറ്ററിലാണ് സുരേഷ് ഇപ്പോൾ. തിങ്കളാഴ്ച വൈകിട്ട് 4.30ന് കുറിച്ചി കരിനാട്ടുകവലയിൽ മൂർഖൻ പാമ്പിനെ പിടികൂടാൻ ശ്രമിക്കുന്നതിനിടയിലാണ് വലത് കാൽമുട്ടിന് മുകളിൽ കടിയേറ്റത്. ആദ്യം കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.
advertisement
കരിനാട്ടുകവലയിലെ വീട്ടിൽ കൂട്ടിയിട്ട കരിങ്കല്ലുകൾക്കിടയിൽ ഒരാഴ്ച മുൻപാണ് പാമ്പിനെ കണ്ടത്. അന്ന് വിളിച്ചെങ്കിലും സുരേഷ് അപകടത്തെത്തുടർന്ന് വിശ്രമത്തിലായതിനാൽ എത്താൻ കഴിഞ്ഞില്ല. ഇന്നലെ എത്തിയ സുരേഷ് ആറടിയിലേറെ നീളമുള്ള മൂർഖനെ വാലിൽ തൂക്കിയെടുത്ത ശേഷം ചാക്കിലേക്ക് മാറ്റാൻ ശ്രമിക്കുന്നതിനിടെയാണ് കടിയേറ്റത്. ആദ്യം പാമ്പ് ചീറ്റിയെങ്കിലും ഒഴിഞ്ഞുമാറി. എന്നാൽ, രണ്ടാംതവണ കാലിൽ ആഞ്ഞുകൊത്തി. പാമ്പിനെ വിട്ട് സുരേഷ് നിലത്തിരുന്നെങ്കിലും പിന്നീട് പിടികൂടി വലിയ കുപ്പിയിലേക്കു മാറ്റി.
ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ കോട്ടയത്ത് എത്താറായപ്പോഴേക്കും സുരേഷിന്റെ ബോധം മറഞ്ഞു. തുടർന്ന് കോട്ടയം നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്തം കട്ടപിടിക്കുന്ന അവസ്ഥ തുടർന്നത് ആശങ്കയുണർത്തി. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. മന്ത്രി വി എൻ വാസവൻ ആശുപത്രിയിൽ എത്തി. സുരേഷിന് സൗജന്യ ചികിത്സ നൽകുമെന്ന് മന്ത്രി വീണാ ജോർജ് തിരുവനന്തപുരത്ത് അറിയിച്ചു.
Also Read- Accident| കൊട്ടാരക്കര വാളകത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
രണ്ടാഴ്ച മുൻപാണ് വാവാ സുരേഷിന് വാഹനാപകടത്തിൽ സാരമായി പരിക്കേറ്റത്. തിരുവനന്തപുരം പോത്തൻകോട്ട് വച്ചുണ്ടായ വാഹനാപകടത്തിൽ വാവാ സുരേഷിന്റെ തലയ്ക്കായിരുന്നു പരിക്കേറ്റത്. തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട സുരേഷ് ഡിസ്ചാർജായി വീട്ടിലേക്ക് മടങ്ങുകയും വീണ്ടും പാമ്പ് പിടുത്തവുമായി സജീവമാകുകയും ചെയ്തു. ഇതിനിടയിലാണ് പാമ്പ് കടിയേറ്റ് വീണ്ടും ആശുപത്രിയിലായത്.