മലപ്പുറം സ്പെഷ്യൽ ബ്രാഞ്ച് അഡീഷണൽ എസ്.ഐ ജയരാജൻ ആണ് റിപ്പോർട്ട് തയ്യാറാക്കിയത്. ഈ റിപ്പോർട്ട് ഡിവൈഎസ്പി സാജു അബ്രഹാമിന് കൈമാറുകയായിരുന്നു. വ്യാഴാഴ്ച രാത്രി പത്തരയോടെ ആയിരുന്നു അപകടം ഉണ്ടായത്. പാർട്ടി പരിപാടിയിൽ പങ്കെടുത്തതിനു ശേഷം എറണാകുളത്ത് നിന്ന് കണ്ണൂരിലേക്ക് മടങ്ങുന്നതിനിടെ ആയിരുന്നു അബ്ദുള്ളക്കുട്ടിയും സംഘവും സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടത്. മലപ്പുറം ജില്ലയിലെ പൊന്നാനി വെളിയങ്കോട് ഇവർ ചായ കുടിക്കാൻ ഇറങ്ങിയിരുന്നു. ഈ സമയത്ത് കടയിൽ ഉണ്ടായിരുന്ന ചിലരും അബ്ദുള്ളക്കുട്ടിയുമായി രാഷ്ട്രീയ തർക്കമുണ്ടായി.
advertisement
You may also like:ശ്രീനാരായണഗുരു സർവകലശാല നിയമനത്തിൽ സർക്കാരിനെതിരെ വെള്ളാപ്പള്ളി നടേശൻ [NEWS]'ലൈഫ് പദ്ധതിയിലെ വീട് ഉദ്യോഗസ്ഥർ ഇല്ലാതാക്കി'; പാമ്പുകടിയേറ്റു മരിച്ച ആദിത്യയുടെ അച്ഛൻ [NEWS] അബ്ദുള്ളക്കുട്ടിയുടെ വാഹനാപകടം; രണ്ടു പരാതിയും വിശദമായി അന്വേഷിക്കുമെന്ന് മലപ്പുറം എസ് പി [NEWS]
ചായകുടി കഴിഞ്ഞ് വീണ്ടും കാറിൽ കയറി യാത്ര ചെയ്യുന്നതിനിടയിലാണ് വാഹനം അപകടത്തിൽപ്പെട്ടത്. ചായക്കടയിൽ താനുമായി തർക്കത്തിൽ ഏർപെട്ടവർ മനഃപൂർവം വാഹനത്തിൽ ഇടിക്കുകയായിരുന്നു എന്നായിരുന്നു അബ്ദുള്ളക്കുട്ടി പറഞ്ഞത്. എന്നാൽ, ബി ജെ പി ഉപാധ്യക്ഷന്റെ ഈ ആരോപണം ശരിയല്ലെന്നാണ് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിൽ പറയുന്നത്.
യാത്രയ്ക്കിടയിൽ വാഹനം കയറ്റത്തിൽ എത്തിയപ്പോൾ ആയിരുന്നു അപകടം ഉണ്ടായത്. കയറ്റത്തിൽ ഗതാഗത തടസമുണ്ടായപ്പോൾ അബ്ദുള്ളക്കുട്ടി സഞ്ചരിച്ച കാറിന് മുന്നിലുണ്ടായിരുന്ന കാറിലെ ഡ്രൈവർ പെട്ടെന്ന് ബ്രേക്കിട്ട് നിർത്തി. ഇതിനു പിന്നാലെ അബ്ദുള്ളക്കുട്ടിയുടെ കാറും ബ്രേക്കിട്ടു നിർത്തി. എന്നാൽ, ഇതിന് പിന്നാലെയെത്തിയ ടോറസിന്റെ ഡ്രൈവർക്ക് ബ്രേക്ക് ഇടാൻ പറ്റിയില്ല. ഇതിനെ തുടർന്ന് ടോറസ് അബ്ദുള്ളക്കുട്ടി സഞ്ചരിച്ച കാറിൽ ഇടിക്കുകയായിരുന്നു.
ഇതിനിടയിൽ തെന്നി മുന്നോട്ടു നീങ്ങിയ കാർ മുന്നിലുള്ള കാറിൽ ഇടിച്ചതിനു ശേഷം പിറകിലേക്ക് നീങ്ങി വീണ്ടും ടോറസിൽ ഇടിക്കുകയായിരുന്നു. അതേസമയം, അശ്രദ്ധമായി വാഹനമോടിച്ചതിന് ടോറസ് ഡ്രൈവർക്ക് എതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. എന്നാൽ, പൊന്നാനി - വെളിയങ്കോട് അബ്ദുള്ളക്കുട്ടിയുമായി തർക്കത്തിൽ ഏർപ്പെട്ടവർക്ക് ടോറസിൽ ഉള്ളവരുമായി ബന്ധമില്ലെന്നാണ് റിപ്പോർട്ട്.
വേങ്ങരയിലെ ക്വാറി മണ്ണുമായി തിരൂർ ആലത്തിയൂരിൽ റോഡ് പണി നടക്കുന്നയിടത്തേക്ക് വ്യാഴാഴ്ച വൈകുന്നേരം ആറരയ്ക്കാണ് ടോറസ് പോയത്. മണ്ണിറക്കിയ ശേഷം പുത്തനത്താണി വഴി വേങ്ങരയിലേക്ക് മടങ്ങുന്നതിനിടെ ആയിരുന്നു അപകടം. അതേസമയം, വെളിയങ്കോട് ചായക്കടയിൽ ഉണ്ടായ തർക്കവുമായി ബന്ധപ്പെട്ട് പൊന്നാനി പൊലീസും കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.