കാസർകോട് ജില്ലയിലെ ചെറുവത്തൂർ ഗ്രാമപഞ്ചായത്തിൽ നിന്നുള്ള ഈ സംഘം ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പണം കണ്ടെത്തുന്നതിന് വേണ്ടിയാണ് ഭാഗ്യക്കുറി നറുക്കെടുപ്പ് നടത്തുന്നത്. ഇതിലെ സമ്മാനങ്ങളാണ് പലരുടെയും ശ്രദ്ധയാകർഷിക്കുന്നത്. ഒന്നാം സമ്മാനമായി അഞ്ച് സെന്റ് ഭൂമിയും ഒരു കൈക്കോട്ടും അഞ്ച് തെങ്ങിൻ തൈകളും ജൈവ പച്ചക്കറി വിത്തുകളുമാണ് നൽകുക. രണ്ടാം സമ്മാനം പശു ആണ്. മൂന്നാം സമ്മാനമായി ആടിനെയും നാലാം സമ്മാനമായി നാല് കോഴികളെയും നൽകാനാണ് കണ്ണംകൈ നാടക വേദി തീരുമാനിച്ചിരിക്കുന്നത്.
100 രൂപയാണ് ഒരു ടിക്കറ്റിന്റെ വില. ഇതിലൂടെ ഒരു വർഷം നീണ്ടുനിൽക്കുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്താനാണ് നാടക സംഘം ഉദ്ദേശിക്കുന്നത്. സംസ്ഥാനത്തുടനീളമുള്ള നാടക കലാകാരന്മാരുടെ ക്ഷേമത്തിനായും ഫണ്ടിന്റെ ഒരു വിഹിതം ഉപയോഗിക്കും.
advertisement
Also Read:-'ഒരു സ്കോട്ടിഷ് ഓണം'; ചെണ്ടമേളവും സദ്യയുമായി അബർഡീൻ മലയാളി അസോസിയേഷന്റെ ഓണാഘോഷം
ജനുവരി 2 മുതൽ 8 വരെ കണ്ണംകൈ ഓപ്പൺ ഓഡിറ്റോറിയത്തിൽ ഏഴു ദിവസത്തെ സംസ്ഥാന നാടകോത്സവം സംഘടിപ്പിക്കുന്നുണ്ട്. നാടകോത്സവത്തിന്റെ അവസാന ദിവസമാണ് നറുക്കെടുപ്പ്. ''ഇത് ഞങ്ങളുടെ നാടകോത്സവത്തിന്റെ ഏഴാം പതിപ്പാണ്. ഇതാദ്യമായാണ് ഞങ്ങൾ ഭാഗ്യക്കുറി ടിക്കറ്റുകൾ വിൽക്കുന്നത്. എന്നാലത് നാടകോത്സവം സംഘടിപ്പിക്കുന്നതിനു വേണ്ടിയല്ല'', അവാർഡ് നേടിയ നടനും ഗ്രൂപ്പിലെ അംഗവുമായ കണ്ണംകൈ കുഞ്ഞിരാമൻ പറഞ്ഞു.
''ഞങ്ങളുടേത് വളരെ ചെറിയ ഒരു തിയറ്റർ ഗ്രൂപ്പാണ്. ഈ ഗ്രൂപ്പിലെ അംഗങ്ങളിൽ ഏകദേശം 65 ശതമാനവും സ്ത്രീകളാണ്. സമൂഹത്തിലുള്ള പാവപ്പെട്ടവർക്ക് ഉപജീവനമാർഗം കണ്ടെത്താൻ ഞങ്ങൾ ആഗ്രഹിക്കുന്നു'', കണ്ണംകൈ കുഞ്ഞിരാമൻ കൂട്ടിച്ചേർത്തു. ഒന്നാം സമ്മാനമായ അഞ്ച് സെന്റ് സ്ഥലം നൽകുന്നത് കുഞ്ഞിരാമനാണ്. ''ഒരു പണക്കാരനാണ് ഒന്നാം സമ്മാനം നേടുന്നതെങ്കിൽ, കൂടുതൽ അർഹതയുള്ള ഒരു കുടുംബത്തിനായി അവർ ഭൂമി വിട്ടുകൊടുക്കുമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്'', അദ്ദേഹം പറഞ്ഞു.
കോവിഡ് മഹാമാരിക്കാലത്ത് പാവപ്പെട്ട കുടുംബങ്ങൾക്ക് 2.3 ലക്ഷം രൂപയുടെ മരുന്നുകൾ കണ്ണംകൈ നാടക വേദി വിതരണം ചെയ്തിരുന്നു. കഴിഞ്ഞ ഓണത്തിന് പഞ്ചായത്തിലെ ആശാ വർക്കമാർക്ക് ഓണക്കോടിയും സമ്മാനിച്ചിരുന്നു. ''അവർ ഒരുപാട് കഷ്ടപ്പെട്ട് ജോലി ചെയ്യുന്നവരാണ്, പക്ഷേ ആരും അവരെ ശ്രദ്ധിക്കുന്നില്ല'', കണ്ണംകൈ കുഞ്ഞിരാമൻ പറഞ്ഞു.
കഴിഞ്ഞ മാസം പെയ്ത കനത്ത മഴയിൽ പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായപ്പോൾ കണ്ണംകൈ നാടക വേദി 430 കുടുംബങ്ങൾക്ക് പലചരക്ക് സാധനങ്ങൾ എത്തിച്ചു നൽകിയിരുന്നു. സ്‌നേഹതീരം ബഡ്‌സ് സ്‌പെഷ്യൽ സ്‌കൂളിലെ പാവപ്പെട്ട വിദ്യാർത്ഥികൾക്ക് യൂണിഫോമും നൽകിയിരുന്നു.
