അധഃസ്ഥിത ജനവിഭാഗത്തിനു ക്ഷേത്രപ്രവേശനം അനുവദനീയമല്ലാതിരുന്ന കാലത്ത് അവർക്കും പൂജിക്കാനും പ്രാർത്ഥിക്കാനും ഒരു ക്ഷേത്രം വേണമെന്ന ആവശ്യത്തിനു ശ്രീനാരായണഗുരു 1888 -ൽ നടത്തിയ പ്രതിഷ്ഠയാണ് അരുവിപ്പുറം ശിവ പ്രതിഷ്ഠ. ഈ പ്രതിഷ്ഠയ്ക്കായുള്ള ശിവലിംഗം നെയ്യാറിലെ ആഴമേറിയ കയമായ ശങ്കരൻ കുഴിയിൽ നിന്നുമാണു കിട്ടിയത്. ഇവിടയുളളത് ശ്രീനാരായണഗുരു നടത്തിയ ആദ്യത്തെ പ്രതിഷ്ഠയാണ്. സവർണമേധാവിത്വത്തിന് എതിരെയുള്ള ഏറ്റവും വിപ്ലവാത്മകമായ സംരംഭമായിരുന്നു ഈ ക്ഷേത്ര സ്ഥാപനം.
advertisement
ഗുരു നടത്തിയ പ്രതിഷ്ഠയെ ചോദ്യം ചെയ്യാനെത്തിയ സവർണ മേധാവികളോട് ഗുരു ‘നാം നമ്മുടെ ശിവനെയാണ് പ്രതിഷ്ഠിച്ചത്’ എന്നു മറുപടി നൽകുകയണ് ചെയ്തത്. അധഃകൃത ജനവിഭാഗതിന്റെ ഉന്നമനത്തിനു നാന്ദികുറിച്ച മുഖ്യസംഭവങ്ങളിൽ ഒന്നായിരുന്നു അരുവിപ്പുറം ശിവപ്രതിഷ്ഠ. ഇതാണ് ഇന്ന് കാണുന്ന പ്രസിദ്ധമായ അരുവിപ്പുറം ശിവ ക്ഷേത്രം.
പ്രസ്തുത ക്ഷേത്രത്തിന്റെ ഭരണ നിർവഹണ സമിതിയാണ് പിൽക്കാലത്ത് ശ്രീനാരായണ ധർമ്മപരിപാലന (എസ്.എൻ.ഡി.പി.) യോഗമായി വികസിച്ചത്. അരുവിപ്പുറത്ത് ആറ്റിലെ പാറക്കെട്ടുകൾക്കിടയിലുള്ള ഗുഹകളിലൊന്നിൽ കുറേ കാലം ശ്രീനാരായണഗുരു തപസ്സനുഷ്ഠിച്ചിരുന്നു. ഇവിടത്തെ ശിവരാത്രി ഉത്സവം വമ്പിച്ച ജനതതിയെ ആകർഷിച്ചു വരുന്നു.നിരവധി തീർത്ഥാടകരാണ് വർഷംതോറും ഈ ക്ഷേത്രത്തിൽ എത്തുന്നത്. ജില്ലയിൽ നിന്നും മാത്രമല്ല ദൂരദേശങ്ങളിൽ നിന്നും ഇവിടേക്ക് ആളുകൾ എത്താറുണ്ട്.





