2011- 38,237
2016- 38,057
2021- 30,596
ഇങ്ങനെയായിരുന്നു വേങ്ങര കുഞ്ഞാലിക്കുട്ടിക്ക് നൽകിയ ഭൂരിപക്ഷം. ആദ്യ തവണ ഐ എൻ എൽ ആയിരുന്നു എതിരെങ്കിൽ പിന്നീട് സിപിഎം സീറ്റ് എടുത്തു.
എന്നാൽ വേങ്ങരയിൽ നിന്ന് എന്തുകൊണ്ടാണ് കുഞ്ഞാലിക്കുട്ടി മാറുന്നത്?
ഇടയ്ക്ക് കുറച്ചുകാലം ലോകസഭയിലേക്ക് പോകാനായി കുഞ്ഞാലിക്കുട്ടി രാജിവെച്ച 2017 ലെ ഉപതിരഞ്ഞെടുപ്പിൽ കെ എൻ എ ഖാദറിന് ഭൂരിപക്ഷം അല്പം കുറഞ്ഞു. 23,310 വോട്ടിന്റെ ഭൂരിപക്ഷമാണ് ലഭിച്ചത്.
എന്നാൽ തിരികെ വന്നപ്പോൾ കുഞ്ഞാലിക്കുട്ടിയെ ഒട്ടും നിറം കുറയ്ക്കാതെയാണ് വേങ്ങര സ്വീകരിച്ചത്. പക്ഷേ 2021ൽ ഒപ്പം ഉണ്ടായിരുന്ന ഒരു സ്വതന്ത്ര സ്ഥാനാർഥി 11255 വോട്ട് പിടിച്ചു. സബാഹ് കുണ്ടുപുഴക്കൽ.
advertisement
ഇത്തവണ ആ സബാഹ് തന്നെയാണ് ഇത്തവണ ഇടതുമുന്നണിയുടെ സഖാവ് ആകുന്നത്. എൽഡിഎഫിന്റെ സ്വതന്ത്ര സ്ഥാനാർത്ഥി.
സിമൻ്റ് ഡീലേഴ്സ് അസോസിയേഷൻ്റെ ജില്ലാ പ്രസിഡൻറ്, കേരള ബിൽഡിംഗ് ഓണേഴ്സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ്, ജില്ലാ പ്രസിഡൻ്റ് , സ്പോർട്സ് ആൻഡ് ഇവൻ്റ് ഫൗണ്ടർ എന്നിങ്ങനെ പൊതുരംഗത്ത് സജീവമാണ് നാട്ടുകാരനായ ഈ 55 കാരൻ. കഴിഞ്ഞ സിപിഎം സ്ഥാനാർത്ഥി നേടിയ 39,785 വോട്ട് കൂടി നേടിയാൽ നേടിയാൽ സബാഹ് ഉയർത്തുന്ന വെല്ലുവിളി ചെറുതാവില്ല. അട്ടിമറി നടന്നില്ലെങ്കിലും ഭൂരിപക്ഷത്തിൽ കുറവ് പോലും തോൽവി എന്ന നിലയിലേക്ക് വ്യാഖ്യാനം വരും. അതിനാൽ ലീഗിന് അരലക്ഷത്തിലേറെ ഭൂരിപക്ഷം നേടാൻ കഴിയുന്ന തന്റെ സ്വന്തം നാട്ടിലേക്കായി 74 കാരനായ കുഞ്ഞാപ്പയുടെ മത്സരം.
ഇതും വായിക്കുക: കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്; കെ എം ഷാജി വേങ്ങരയിൽ; മുനീറിന് സീറ്റില്ല; 25 മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികളിൽ 2 വനിതകൾ
എത്ര കനമേറിയ കോട്ടയാണെങ്കിലും അടിതെറ്റിക്കാൻ കഴിയുന്നതായിരിക്കും എന്ന് 2006ൽ കുറ്റിപ്പുറം കുഞ്ഞാലിക്കുട്ടിയെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. 10 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഭരണത്തിലേക്ക് തിരിച്ചു വരാൻ എല്ലാ മാർഗങ്ങളും നോക്കുമ്പോൾ യാതൊരു തരത്തിലുള്ള റിസ്കിനും തയ്യാറല്ല എന്നതുകൊണ്ട് തന്നെയാണ് കുഞ്ഞാലിക്കുട്ടിയുടെ ഈ ചുവട് മാറ്റം.
ഒപ്പം കാസർഗോഡ് ഉയർന്ന പ്രാദേശിക എതിർപ്പ് പരിഗണിച്ചാണ് ഷാജിയെ വേങ്ങരയിൽ പരിഗണിച്ചത്. ഷാജിക്ക് ഉറച്ച സീറ്റ് നൽകണമെന്ന നിലപാടാണ് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖ് അലി തങ്ങൾ സ്വീകരിച്ചത്. നാക്കിന്റെ മൂർച്ചയിൽ എതിർപ്പുയരുന്ന കെ എം ഷാജിക്ക് മലപ്പുറം ജില്ലയിലെപ്പോലെ സുരക്ഷിതമായ മറ്റൊരു മണ്ഡലം ഇല്ല. അങ്ങനെ വേങ്ങരയിലേക്ക് ലീഗിന്റെ കോട്ട കാക്കാൻ മൂന്നാമത്തെ സ്ഥാനാർത്ഥിയെത്തുന്നു.
