34 വർഷം, 34 വർഷം മുൻപാണ് കോൺഗ്രസ് അവസാനമായി കാസർഗോഡ് ജില്ലയിൽ ഒരു നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിക്കുന്നത്. അന്ന് ഉദുമയും ഹോസ്ദുർഗും കോൺഗ്രസിനൊപ്പം നിന്നു. അത് ചരിത്രം. പക്ഷെ തൊട്ടടുത്ത തെരഞ്ഞെടുപ്പ് മുതൽ ഉദുമയും കാഞ്ഞങ്ങാടും ഇടതുകോട്ടയായി തുടർന്നു. സിപി എം മാത്രം ജയിച്ച മണ്ഡലം തൃക്കരിപ്പൂർ യുഡിഎഫ് സിറ്റിംഗ് സീറ്റുകൾ മഞ്ചേശ്വരവും കാസർഗ്ഗോഡും ലീഗിന്റെതും. ചുരുക്കത്തിൽ കാസർഗോഡു നിന്ന് ഒരു കോൺഗ്രസുകാരൻ ജയിച്ച് നിയമസഭയിൽ എത്തിയിട്ട് വർഷം 34 കഴിഞ്ഞു. 35 വർഷത്തിന് ശേഷം കാസർഗ്ഗോഡ് പാർലമന്റ് മണ്ഡലം തിരിച്ചുപിടിച്ച കോൺഗ്രസിന്, നിയമസഭയിലേക്കും ഒരു തിരിച്ചുവരവ് സാധ്യമോ?
advertisement
ഉദുമ ആദ്യമായും അവസാനമായും കോൺഗ്രസിനൊപ്പം നിന്നത് 1987ലാണ്. ഇപ്പോളത്തെ കെപിസിസി ജനറൽ സെക്രട്ടറി കെ പി കുഞ്ഞിക്കണ്ണൻ അന്ന് ഉദുമയിൽ ജയിച്ച്കയറി. 7845 വോട്ടിനായിരുന്നു സിപിഎമ്മിലെ കെ പുരുഷോത്തമനെ ഈ പയ്യന്നൂരുകാരൻ പരാജയപ്പെടുത്തിയത്. കെ പി കുഞ്ഞിക്കണ്ണനെ സിപിഎമ്മിലെ പി രാഘവൻ 957 വോട്ടുകൾക്ക് 1991ൽ മുട്ടുകുത്തിച്ചു. കനത്ത രാജീവ് തരംഗത്തിലും മണ്ഡലം ഇടതിനൊപ്പം നിന്നു. കെപി കുഞ്ഞിക്കണ്ണനും പി രാഘവനും 1996ൽ വീണ്ടും ഏറ്റുമുട്ടിയെങ്കിലും ജയം രാഘവനൊപ്പം നിന്നു, ഭൂരിപക്ഷം 10395. യുഡിഎഫ് 99 സീറ്റ് നേടി അധികാരത്തിലെത്തിയ 2001ലും 9664 വോട്ട് ഭൂരിപക്ഷത്തോടെ മണ്ഡലം കെ വി കുഞ്ഞിരാമനിലൂടെ സിപിഎം നിലനിർത്തി. 2006ലും 2011ലും കോൺഗ്രസിന് വേണ്ടി അഡ്വ. സി കെ ശ്രീധരൻ മത്സരിച്ച് തോറ്റു. 2016ലാണ് പിന്നീട് ഉദുമ പിടിക്കാൻ ശക്തമായ മത്സരം നടന്നത്. കോൺഗ്രസിലെ കരുത്തൻ കെ സുധാകരനെ അന്ന് കെ കുഞ്ഞിരാമൻ മുട്ടുകുത്തിച്ചത് 3882 വോട്ടിന്. ലോക്സഭാ തെരഞ്ഞെടുപ്പിൽ പലപ്പോളും കോൺഗ്രസിന് ഭൂരിപക്ഷം നൽകിയ മണ്ഡലം, പക്ഷെ നിയമസഭയിലേക്ക് ഇടതിനൊപ്പം ഉറച്ചുനിന്നു. ഇക്കുറി കോൺഗ്രസിനായി പെരിയ ബാലകൃഷ്ണൻ ആണ് രംഗത്ത്. സിപിഎമ്മിനായി ജില്ലയിലെ പ്രധാനപ്പെട്ട നേതാക്കളിൽ ഒരാളു സംസ്ഥാനക്കമ്മിറ്റി അംഗവുമായ സിഎച്ച് കുഞ്ഞമ്പുവും. പെരിയ ഇരട്ടക്കൊല ഉൾപ്പെടെ വോട്ടായാൽ, കോൺഗ്രസ് അട്ടിമറി പ്രതീക്ഷിക്കുന്നു. ഉറച്ച കോട്ട കാക്കാനാകും എന്ന ആത്മവിശ്വാസത്തിലാണ് എൽഡിഎഫ്. എ വേലായുധനാണ് എൻ ഡി എ സ്ഥാനാർത്ഥി.
ഹോസ്ദുർഗ്ഗിലും 1987ൽ ജയിച്ചത് കോൺഗ്രസ് ആയിരുന്നു. എൻ മനോഹരൻ മാസ്റ്റർ ജയിച്ചത് 59 വോട്ടുകൾക്ക്. സിപിഐയുടെ പള്ളിപ്രം ബാലനെ ആണ് തോൽപ്പിച്ചത്. മണ്ഡലത്തിൽ ഇന്നോളമുള്ള ഏക കോൺഗ്രസ് എംഎൽഎ. 87ൽ ഉദുമയിൽ ജയിച്ചത് ഒരു കണ്ണൂർ ജില്ലക്കാരനെങ്കിൽ, ഹോസ്ദുർഗ്ഗിൽ തോറ്റതും ഒരു കണ്ണൂരുകാരൻ തന്നെ ആയിരുന്നു. കേരളമാകെ കോൺഗ്രസ് തരംഗം ആഞ്ഞുവീശിയ 1991ൽ ട്രെൻഡിന് ഒപ്പം നിന്നില്ല ഹോസ്ദുർഗ്ഗും. ഉദുമ പോലെ ഇടത്തോട്ട് ചാഞ്ഞു. എം നാരായണൻ കോൺഗ്രസിന്റെ കൊട്ടറ വാസുദേവിനെ 6678 വോട്ടിന് മുട്ടുകുത്തിച്ചു. (കൊട്ടറ വാസുദേവ് ഈ അടുത്തകാലത്ത് സി പിഎമ്മിനോട് സഹകരിച്ച് പ്രവർത്തിക്കാൻ ആരംഭിച്ചു). 2006ൽ നാരായണന്റെ സഹോദരൻ എം കുമാരൻ ആയിരുന്നു വിജയിച്ചത്. 1987ൽ മണ്ഡലം നഷ്ടപ്പെടുത്തിയ പള്ളിപ്രം ബാലൻ 2011ൽ വീണ്ടും സ്ഥാനാർത്ഥിയായി എത്തി. 34939 എന്ന റെക്കോർഡ് ഭൂരിപക്ഷത്തിന് വിജയിച്ചായിരുന്നു ബാലന്റെ പ്രതികാരം. സംവരണ മണ്ഡലമായിരുന്ന ഹോസ്‌ദുർഗ്ഗ്, 2011ൽ ജനറൽ മണ്ഡലമായി കാഞ്ഞങ്ങാട് എന്ന പേരിലെത്തി. റവന്യൂമന്ത്രി ഇ ചന്ദ്രശേഖരൻ 2011ലും 2016ലും മണ്ഡലം നിലനിർത്തി. മൂന്നാം അങ്കത്തിനിറങ്ങുന്ന ചന്ദ്രശേഖരനെ നേരിടുന്നത് ഡിസിസി ജനറല്‍ സെക്രട്ടറിയായ പിവി സുരേഷാണ്. സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് സിപിഐയിലുണ്ടായ തർക്കങ്ങൾ മുതൽ വികസന മുരടിപ്പ് വരെ വോട്ടാകും എന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്. അതേ സമയം ഉറച്ചകോട്ട അനങ്ങില്ലെന്ന വിലയിരുത്തലിൽ ആണ് ഇടതുമുന്നണി. 2019 ലോക്സഭാ തെരഞ്ഞെടുപ്പിലും ലീഡുണ്ടായിരുന്നു എന്നത് ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നു. എം ബൽരാജാണ് എൻഡിഎ സ്ഥാനാർത്ഥി
77ൽ രൂപീകരിച്ചത് മുതൽ കട്ടച്ചുവപ്പാണ് തൃക്കരിപ്പൂർ. സിപിഎം സ്ഥാനാർത്ഥികൾ മാത്രം ജയിച്ചിട്ടുള്ള അപൂർവ്വം മണ്ഡലങ്ങളിൽ ഒന്ന്. 1987ൽ നായനാർ മുഖ്യമന്ത്രിയായത് ഇവിടെ വിജയിച്ച്. തൃക്കരിപ്പൂര…
