2011-ലെ സെൻസസ് അടിസ്ഥാനമാക്കി മണ്ഡല പുനർനിർണ്ണയം നടത്തി വനിതാ സംവരണം നിശ്ചയിക്കാനാണ് സർക്കാർ നീക്കം. മണ്ഡല പുനർനിർണ്ണയത്തോടെ കേരളത്തിലെ ലോക്സഭാ സീറ്റുകളുടെ എണ്ണം നിലവിലെ 20-ൽ നിന്ന് 30 ആയും, നിയമസഭാ അംഗബലം 140-ൽ നിന്ന് 210 ആയും ഉയർന്നേക്കുമെന്നാണ് സൂചനകൾ. അതായത്, കേരളത്തിലെ ലോക്സഭാ, നിയമസഭാ സീറ്റുകളിൽ 50 ശതമാനം വർദ്ധനവുണ്ടാകും. ഈ ഭേദഗതി ബിൽ പാർലമെന്റ് പാസാക്കിയാൽ രാജ്യത്തെ രാഷ്ട്രീയ ഭൂപടത്തിൽ വലിയ മാറ്റങ്ങൾ പ്രകടമാകും.
മണ്ഡല പുനർനിർണ്ണയം നടപ്പിലായാൽ ലോക്സഭാ സീറ്റുകളുടെ എണ്ണത്തിൽ വലിയ വർദ്ധനവുണ്ടാകും. നിലവിലെ 543 സീറ്റുകൾ 816 ആയി ഉയരും. ഇതിൽ 273 സീറ്റുകൾ വനിതകൾക്കായി സംവരണം ചെയ്യും.
advertisement
2029-ലെ പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി സ്ത്രീസംവരണ നിയമം നടപ്പിലാക്കുന്നതിനായി നിയമത്തിൽ സുപ്രധാന ഭേദഗതികൾ കൊണ്ടുവരാനാണ് കേന്ദ്ര സർക്കാർ ഒരുങ്ങുന്നത്. ഇതിന്റെ ഭാഗമായി ലോക്സഭാ സീറ്റുകളുടെ എണ്ണത്തിൽ വലിയ വർധനവുണ്ടായേക്കുമെന്നാണ് സൂചനകൾ. 2023-ൽ പാർലമെന്റ് പാസാക്കിയ 'നാരി ശക്തി അഭിനന്ദൻ അധിനിയം' പ്രായോഗികമാക്കുന്നതിനാണ് പുതിയ ഭേദഗതികൾ ലക്ഷ്യമിടുന്നത്. ഇതിലൂടെ പാർലമെന്റിൽ മൂന്നിലൊന്ന് സീറ്റുകൾ സ്ത്രീകൾക്കായി സംവരണം ചെയ്യുക എന്ന ദീർഘകാലത്തെ ആവശ്യം യാഥാർത്ഥ്യമാകും.
സംവരണ സീറ്റുകൾ നിശ്ചയിക്കുന്നതിന് 'നറുക്കെടുപ്പ്' രീതി അവലംബിച്ചേക്കും. ഇത് മണ്ഡലങ്ങൾ മാറിമാറി സംവരണം ചെയ്യപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കും. എന്നാൽ സിക്കിം പോലുള്ള ചെറിയ സംസ്ഥാനങ്ങളിൽ മാറ്റങ്ങൾ ഉണ്ടായേക്കില്ല.
