സെക്രട്ടറിയേറ്റിൽ നേതാക്കളാരും ജോസഫൈനെ പിന്തുണച്ചില്ല. സർക്കാരിന്റെ പ്രതിച്ഛായയെ തന്നെ ദോഷകരമായി ബാധിച്ച വിവാദത്തിൽ സി പി എം നേതൃത്വം കടുത്ത അതൃപ്‌തിയാണ് പ്രകടിപ്പിച്ചത്. പരാമര്‍ശത്തെക്കുറിച്ച് ജോസഫൈന്‍ യോഗത്തില്‍ വിശദീകരിച്ചു. ജോസഫൈനെ തടയാന്‍ മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എകെജി സെന്ററിന് മുന്നിലെത്തിയിരുന്നു.
വിഷയത്തിൽ ജോസഫൈൻ ഖേദപ്രകടനം നടത്തിയെങ്കിലും സംസ്ഥാന വ്യാപകമായി ശക്തമായ പ്രതിഷേധമാണ് ഉയർന്നത്. ഇടത് ആഭിമുഖ്യമുള്ളവരിൽ നിന്നുപോലും കടുത്ത വിമർശനമാണ് ഉയർന്നത്. തത്സമയ ഫോണ്‍ ഇന്‍ പ്രോഗ്രാമില്‍ അധ്യക്ഷ പങ്കെടുത്തതിലും നേതാക്കൾക്ക് എതിരഭിപ്രായമുണ്ട്. മുൻപുണ്ടായ വിവാദങ്ങളെ തുടർന്ന് പ്രതികരണങ്ങളിൽ കരുതൽ വേണമെന്ന ശക്തമായ നിർദ്ദേശം നിലനിൽക്കെയാണ് ജോസഫൈൻ വീണ്ടും വിവാദത്തിൽ ചാടിയത്.
advertisement
ജോസഫൈന്‍ ഖേദം പ്രകടിപ്പിച്ചെങ്കിലും ഇത്രയേറെ വിമർശനം ഉയർന്ന പശ്ചാത്തലത്തിൽ സ്ഥാനത്ത് തുടരേണ്ടതില്ലെന്നാണ് പാർട്ടി നിലപാടെടുത്തത്. മുതിര്‍ന്ന വനിതാ നേതാവ് കൂടിയായ ജോസഫൈന്‍ വനിത കമ്മീഷന്‍ അധ്യക്ഷ സ്ഥാനത്തിരുന്ന് നിരന്തരമായി നടത്തുന്ന പല പരാമർശങ്ങളും മുന്നണിക്കും സർക്കാരിനാകെ തന്നെയും തലവേദനയാകുന്നുവെന്നാണ് ഘടകക്ഷി നേതാക്കളും പറയുന്നത്. സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളില്‍ പാര്‍ട്ടിയും സര്‍ക്കാരും സ്വീകരിക്കുന്ന പുരോഗമന നിലപാടുകളെ ചോദ്യം ചെയ്യുന്നതിന് അവസരമുണ്ടാക്കുന്ന പ്രതികരണങ്ങള്‍ മുമ്പും ജോസഫൈന്‍റെ ഭാഗത്തുനിന്നുണ്ടായിട്ടുണ്ട്.
ജോസഫൈനെതിരെ കോൺഗ്രസ് വഴി തടയൽ സമരം പ്രഖ്യാപിച്ചിരുന്നു. കെപിസിസി അധ്യക്ഷനായി ചുമതലയേറ്റ കെ സുധാകരന്‍റെ ആദ്യ സമരപ്രഖ്യാപനം ആണിത്. ഇതാദ്യമായല്ല ജോസഫൈനിൽ നിന്നും ഇത്തരം പരാമർശങ്ങൾ ഉണ്ടാവുന്നതെന്നും ഇനിയും വനിതാ കമ്മീഷൻ അധ്യക്ഷസ്ഥാനത്ത് അവരെ തുടരാൻ അനുവദിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും സമരം പ്രഖ്യാപിച്ചു കൊണ്ട് സുധാകരൻ പറഞ്ഞിരുന്നു.
Also Read- 'സ്ഥാനത്ത് നിന്ന് നീക്കണം'; വനിതാ കമ്മീഷൻ അധ്യക്ഷ എം സി ജോസഫൈനെതിരെ കേരളം ഒന്നടങ്കം
സമൂഹ മാധ്യമങ്ങളിൽ ഇടത് സഹയാത്രികരും കടുത്ത വിമർശനമാണ് ജോസഫൈനെതിരെ ഉയർത്തുന്നത്. പി കെ ശശിക്ക് എതിരെ ഉയർന്ന പീഡന പരാതിയിൽ പാർട്ടി കോടതിയും പൊലീസ് സ്റ്റേഷനുമാണെന്ന ജോസഫൈന്‍റെ പരാമർശവും വിവാദമായിരുന്നു. 89വയസ്സുള്ള സ്ത്രീക്ക് മർദ്ദനമേറ്റ സംഭവത്തിൽ പരാതിയറിയിച്ചവരോട് മോശമായി പെരുമാറിയതിലും ജോസഫൈൻ ആക്ഷേപം നേരിട്ടിട്ടുണ്ട്.