കമലാപൂർ താലൂക്കിലുള്ള ഡോംഗർഗാവ് ഗ്രാമപഞ്ചായത്തിലെ 18 അംഗങ്ങളും ഇത്തരമൊരു നിയമം വരണമെന്ന ആവശ്യത്തെ അനുകൂലിച്ചു. തങ്ങളുടെ അധികാരപരിധിയിലുള്ള ഗ്രാമങ്ങളിലെ സൗഹാർദം കാത്തു സൂക്ഷിക്കാനാണ് ഇത്തരമൊരു ഈ നീക്കമെന്നും അവർ പറഞ്ഞു. നാല് തണ്ടകളും (tanda) രണ്ട് ഗ്രാമങ്ങളും ഉൾപ്പെടുന്നതാണ് ഈ ഗ്രാമപഞ്ചായത്ത്. ആകെ 8,000 ആളുകളാണ് ഇവിടെയുള്ളത്.
പെൺകുട്ടികൾ മറ്റ് ജാതികളിലെ ആൺകുട്ടികളുമായി ഒളിച്ചോടുന്നത് വലിയ പ്രശ്നങ്ങൾ സൃഷ്ടിച്ചതിനെ തുടർന്നാണ് ഒക്ടോബർ 10ന് ചേർന്ന യോഗത്തിൽ ഇത്തരമൊരു നിർദേശം ഉയർന്നു വന്നതെന്ന് ഗ്രാമപഞ്ചായത്ത് ചെയർമാൻ ശാന്ത്കുമാർ മുലാഗെ പറഞ്ഞു. പല യുവതീ യുവാക്കളും ഒളിച്ചോടി മുംബൈയിലേക്കോ പൂനെയിലേക്കോ പോയി, അവിടെ കടുത്ത ബുദ്ധിമുട്ടുകൾ നേരിടുന്നതായും അദ്ദേഹം പറഞ്ഞു. ചിലർ കുറ്റകൃത്യങ്ങൾ വരെ ചെയ്യുന്നതായും ശാന്ത്കുമാർ മുലാഗെ ചൂണ്ടിക്കാട്ടി.
advertisement
“ഡോംഗർഗാവിൽ ഇതിനകം പതിനഞ്ച് പ്രണയവിവാഹങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ മിക്കതും ഒളിച്ചോടി വിവാഹം ചെയ്തവരാണ്. ഇത് കുടുംബങ്ങൾക്കിടയിലും പ്രശ്നങ്ങൾ ഉണ്ടാകാൻ കാരണമായി. ഇത് ഞങ്ങളുടെ ഗ്രാമങ്ങളിലെ സാമൂഹിക ജീവിതത്തെ സാരമായി ബാധിച്ചു”, മുലാഗെ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. പ്രണയവിവാഹത്തിന് മാതാപിതാക്കളുടെ സമ്മതം നിർബന്ധമാക്കിക്കൊണ്ടുള്ള നിയമം കൊണ്ടുവരാൻ സർക്കാരിന് കത്തയച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ മൗലികാവകാശങ്ങളും കടമകളും ലംഘിക്കുന്ന നിയമങ്ങൾ ആർക്കും പാസാക്കാനാവില്ലെന്ന് ഗ്രാമവികസന മന്ത്രി പ്രിയങ്ക് ഖാർഗെ പറഞ്ഞു. ഗ്രാമപഞ്ചായത്ത് പോലെയുള്ള, തിരഞ്ഞെടുക്കപ്പെട്ട ഒരു ബോഡിയുടെ തീരുമാനങ്ങൾ ഭരണഘടനയ്ക്ക് അനുസൃതമായിരിക്കണമെന്നും വിഷയം ജില്ലാ പരിഷത് സിഇഒയുമായി ചർച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
ഇക്കഴിഞ്ഞ ഓഗസ്റ്റിൽ, ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ ഒരു പൊതു പരിപാടിയിൽ വെച്ച് സമാനമായ ആശങ്ക പങ്കുവെച്ചിരുന്നു. ഭരണഘടനയുടെ പരിധിക്കുള്ളില്‍ നിന്ന് പ്രണയ വിവാഹങ്ങൾക്ക് മാതാപിതാക്കളുടെ സമ്മതം നിര്‍ബന്ധമാക്കുന്നതിനുള്ള സാധ്യതകള്‍ തന്റെ സര്‍ക്കാര്‍ പരിശോധിക്കുമെന്നാണ് അന്ന് അദ്ദേഹം പറഞ്ഞത്.