12 മാസത്തിലേറെ നീണ്ടുനിൽക്കുന്ന കോവിഡ് ബാധിച്ച രോഗികളിലാണ് അവയവ വൈകല്യത്തെക്കുറിച്ച് പഠനം നടത്തിയത്. ഇവരിൽ കടുത്ത ശ്വാസതടസവും, കോഗ്നിറ്റീവ് ഡിസോർഡറുകളും റിപ്പോർട്ട് ചെയ്യപ്പെട്ടതായും റിപ്പോർട്ട് സൂചിപ്പിക്കുന്നു. 536 രോഗികളിലാണ് പഠനം നടത്തിയത്. ഇവരിൽ 13 ശതമാനം പേരും കോവിഡ്19 ന് ആശുപത്രിയിൽ ചികിൽസ തേടിയവരാണ്. പഠനത്തിൽ പങ്കെടുത്തവരിൽ 32 ശതമാനം പേരും ആരോഗ്യ പ്രവർത്തകരാണ്.
536 രോഗികളിൽ 331 പേരിലും പ്രാഥമിക രോഗനിർണയം നടത്തി ആറ് മാസത്തിന് ശേഷം അവയവങ്ങൾക്ക് എന്തെങ്കിലും പ്രശ്നം നേരിട്ടതായി കണ്ടെത്തി. റോയൽ സൊസൈറ്റി ഓഫ് മെഡിസിൻ ജേണലിൽ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
advertisement
ഈ രോഗികളിൽ ആറുമാസത്തിനു ശേഷം ഫോളോ അപ്പ് പഠനവും നടത്തി. എംആർഐ സ്കാൻ നടത്തി അവയവങ്ങളുടെ അവസ്ഥ കൂടുതൽ അപഗ്രഥിക്കുകയും ചെയ്തു.
“ഞങ്ങളുടെ പഠനത്തിൽ പങ്കാളികളായ പല ആരോഗ്യ പ്രവർത്തകർക്കും മുൻപ് രോഗങ്ങളൊന്നും ഉണ്ടായിരുന്നില്ല. എന്നാൽ പങ്കെടുത്ത 172 പേരിൽ 19 പേരിൽ ശരാശരി 180 ദിവസത്തിനുള്ളിലോ, ഫോളോ-അപ്പ് ചെയ്തപ്പളോ രോഗലക്ഷണങ്ങൾ കണ്ടെത്തി”, യുകെയിലെ യുസിഎൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ഇൻഫോർമാറ്റിക്‌സിലെ ക്ലിനിക്കൽ ഡാറ്റാ സയൻസ് പ്രൊഫസറും പഠനം നടത്തിയ അംഗങ്ങളിൽ ഒരാളുമായ അമിതാവ ബാനർജി പറഞ്ഞു. ”ദീർഘകാലത്തേക്ക് നീണ്ടു നിൽക്കുന്ന കോവിഡ് ബാധിച്ച അഞ്ചിൽ മൂന്ന് പേർക്കും കുറഞ്ഞത് ഒരു അവയവത്തിനെങ്കിലും വൈകല്യമുണ്ടെന്നും നാലിൽ ഒരാൾക്ക് രണ്ടോ അതിലധികമോ അവയവങ്ങൾക്ക് വൈകല്യമുണ്ടെന്നും ചിലയാളുകൾക്ക് ഇത്തരം രോഗലക്ഷണങ്ങളില്ലെന്നും ഞങ്ങൾ കണ്ടെത്തി”, ബാനർജി കൂട്ടിച്ചേർത്തു.
കോവിഡ് 19 വാക്സിന് ഒന്നിലധികം പാർശ്വഫലങ്ങളുണ്ടെന്ന വിവരാവകാശ അപേക്ഷയ്ക്ക് മറുപടിയായി അടുത്തിടെ അറിയിച്ചിരുന്നു. ശ്വാസതടസ്സം, നെഞ്ചുവേദന, കൈകാലുകളിലെ വേദന അല്ലെങ്കിൽ നീർവീക്കം, കണ്ണുകളിലെ വേദന, കാഴ്ച മങ്ങൽ, മാനസിക നിലയിലെ മാറ്റം, മസ്തിഷ്ക വീക്കം എന്നിവയും പാർശ്വഫലങ്ങളായി ചൂണ്ടികാണിക്കുന്നു. പൂനെയിലെ വ്യവസായി പ്രഫുൽ സർദയ്ക്ക് ലഭിച്ച വിവരാവകാശ മറുപടിയിലാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ ഉള്ളത്. കഴിഞ്ഞ രണ്ട് വർഷത്തിലേറെയായി ഒരു ബില്യണിലധികം ഇന്ത്യക്കാരിൽ കുത്തിവച്ച കോവിഡ് 19 വാക്സിനുകൾക്ക് ‘ഒന്നിലധികം പാർശ്വഫലങ്ങൾ’ ഉണ്ടാകാമെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചും സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷനും മറുപടി നൽകി.