അന്‍സലിന്‍റെ ഭാര്യ സഹോദരന്‍റെ വിവാഹമാണ് നാളെ. കല്യാണ ഒരുക്കങ്ങള്‍ നടക്കുന്ന വീട്ടിലേക്ക് സഹോദരിയുടെ മകനോടൊപ്പമെത്തിയ അന്‍സല്‍ കണ്ടത് മുറ്റത്ത് കിടക്കുന്ന ഒരു ട്രാവലറാണ്. കല്യാണത്തിനായി ഒരുക്കിയ പന്തലില്‍ കുറച്ച് അയ്യപ്പഭക്തര്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്നു, ചിലര്‍ വിശ്രമിക്കുന്നു. കല്യാണ ചെക്കൻ അയ്യപ്പൻമാർക്ക് അന്‍സലിനെ പരിചയപ്പെടുത്തിക്കൊടുത്തു.
ഒരു കൗതുകത്തിന് ഇവരുടെ കാര്യങ്ങൾ തിരക്കിയപ്പോൾ 30 വർഷങ്ങൾക്ക് മുമ്പ് കർണാടകത്തിൽ നിന്ന് വന്നിരുന്ന സ്വാമിമാർ അന്നത്തെ കാലത്ത് ഈ വീടിന് മുൻവശം റോഡിൽ ആഹാരം പാകം ചെയ്തപ്പോൾ ഉണ്ടായ സംഭവം അയ്യപ്പന്മാര്‍ അന്‍സലിനോട് പറഞ്ഞു. അന്നത്തെ ഈ വീട്ടിലെ ഉമ്മ അവരോട് പറഞ്ഞു റോഡിൽ ആഹാരം പാകം ചെയ്യേണ്ട പകരം നിങ്ങൾക്ക് ഈ വീട്ടിൽ ആഹാരം പാകം ചെയ്തു വിശ്രമിച്ചിട്ട് പോകാമെന്ന് പറഞ്ഞു. തുടർന്ന് അവർക്ക് വേണ്ട സംവിധാനവും ആ ഉമ്മ ചെയ്തുകൊടുക്കുകയും ചെയ്തു.
advertisement
അന്നത്തെ പെരിയ സ്വാമി കൂടെ വന്നവരോട് എല്ലാവർഷവും ശബരിമലയ്ക്ക് പോകുന്ന അവരുടെ സംഘത്തിലുള്ള സ്വാമിമാർ ഈ വീട്ടിൽ കയറി ഭക്ഷണം പാകം ചെയ്തു വിശ്രമിച്ചതിനു ശേഷമേ പോകാവൂ എന്ന് പറയുകയും അന്നുമുതൽ ഇന്നുവരെ തലമുറകൾ മാറി ഇവിടെ വരികയും ആഹാരത്തിനും വിശ്രമത്തിനും ശേഷം മലക്ക് പോവുകയും തിരികെ പോകുന്ന സമയവും ഈ വീട്ടിൽ കയറുകയും ചെയ്തുവരുന്നു.
Also Read-ആറന്മുളയിൽ നിന്ന് തങ്കഅങ്കി ഘോഷയാത്ര ഡിസംബര്‍ 23ന് ആരംഭിക്കും; മണ്ഡല പൂജ 27ന്
വീട്ടുടമസ്ഥരും സന്തോഷത്തോടുകൂടിയാണ് അയ്യപ്പന്മാരെ സ്വീകരിക്കുന്നത്. മിക്കവർക്കും പ്രായമായതിനാൽ കഴിഞ്ഞ അഞ്ചു വർഷമായി കര്‍ണാടകയില്‍ നിന്നുള്ള ഈ സംഘം ദര്‍ശനത്തിന് വന്നിരുന്നില്ല. ഈ വർഷം മുതൽ പുതിയ തലമുറയിൽ ഉള്ള സ്വാമിമാരുമായി അവർ എത്തിയിട്ടുള്ളത്.
ഇതൊരു ചെറിയ കാര്യമായാലും വർത്തമാനകാലത്തെ സംഭവങ്ങൾ വെച്ച് താരതമ്യം ചെയ്യുമ്പോൾ മനസ്സിന് ഒരു സന്തോഷം തരുന്ന ഒരു അനുഭവമാണ് ഇതെന്ന് എസ്.ഐ അന്‍സല്‍ ഫേസ്ബുക്കില്‍ കുറിച്ചു.
കോടതി വിധി നടപ്പാക്കാനായി കോട്ടയം കാഞ്ഞിരപ്പള്ളിയില്‍ രോഗിയായ അമ്മയേയും സ്കൂൾ വിദ്യാർത്ഥിയായ മകളേയും ഒറ്റ മുറി വീട്ടിൽ നിന്ന് ഒഴിപ്പിച്ച ശേഷം അവർക്ക് പുതിയൊരു അഭയം കണ്ടെത്തി നൽകിയ എസ്.ഐ അന്‍സലിന്‍റെ വാര്‍ത്ത നേരത്തെ ചര്‍ച്ചയായിരുന്നു. കാഞ്ഞിരപ്പള്ളി സ്വദേശിയായ ബബിതയ്ക്കും മകൾ സൈബയ്ക്കുമാണ് അൻസൽ അഭയം നൽകിയത്.