എരുമേലി- കാഞ്ഞിരപ്പള്ളി റോഡിലെ ആര്യ ഹോട്ടലിലെ ഈ 'പൊറോട്ടയടിക്കാരി' നിയമവിദ്യാർഥിനിയായ അനശ്വരയാണ്. ഈ 23കാരിയുടെ ജീവിത പോരാട്ടത്തിന് ഒട്ടേറെ പേർ പിന്തുണയുമായി എത്തി. 'മിടുക്കി കുട്ടി' എന്നാണ് അവർ അനശ്വരയെ കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രതികരിച്ചത്.
എരുമേലി-കാഞ്ഞിരപ്പള്ളി റോഡിലെ കുറുവാമൊഴിയാണ് അനശ്വരയുടെ സ്ഥലം. ഒരു കുഞ്ഞുവീടും അതിനോട് ചേര്‍ന്ന ചെറിയ ഹോട്ടലും. അമ്മ സുബിയെ സഹായിക്കാനായാണ് അനശ്വര പൊറോട്ടയടിക്കാന്‍ തുടങ്ങിയത്. പിന്നെ അത് പതിവായി. ആദ്യമൊക്കെ അല്‍പം ബുദ്ധിമുട്ട് തോന്നിയിരുന്നെങ്കിലും ഇപ്പാള്‍ ആരെയും വെല്ലുന്ന കൈവഴക്കത്തോടെ അനശ്വര ഈ പണി നല്ല വെടിപ്പായി ചെയ്യും. അമ്മയും അമ്മയുടെ സഹോദരിയും എല്ലാ സഹായത്തിനും കൂടെയുണ്ട്. അനശ്വരയ്ക്കൊപ്പം സഹോദരിമാരായ മാളവികയും അനാമികയും പൊറോട്ടയടിക്കാനായി രംഗത്തുണ്ട്. അനശ്വരയെപ്പോലെ തന്നെ മിടുമിടുക്കികളാണ് ആറിലും പ്ലസ് വണ്ണിലും പഠിക്കുന്ന സഹോദരിമാരും.
advertisement
അമ്മമ്മയാണ് ആര്യ ഹോട്ടല്‍ തുടങ്ങിയത്. പിന്നീട് അനശ്വരയുടെ അമ്മ സുബിയും സഹോദരിയും ഹോട്ടലിന്റെ മേല്‍നോട്ടം ഏറ്റെടുത്തു. ഇപ്പോള്‍ അവര്‍ക്ക് പുറമേ അനശ്വരയും സഹോദരിമാരും അമ്മയുടെ സഹോദരിയുടെ മകനും ഹോട്ടലിൽ സജീവമായി രംഗത്തുണ്ട്. അനശ്വരയ്ക്കും കുടുംബത്തിനും സ്വന്തമായി വീടില്ല. ഹോട്ടലിനോട് ചേര്‍ന്നുള്ള തറവാട്ടുവീട്ടിലാണ് ഇവരുടെ താമസം.
Also Read- ഈ പശക്കുപ്പി ഓർമ്മയുണ്ടോ? ബാല്യകാല സ്മരണകളിലേക്ക് കൂട്ടിക്കൊണ്ടു പോകുന്ന ട്വീറ്റുകൾ വൈറൽ
തൊടുപുഴ അൽ അസർ കോളേജിലെ അവസാനവർഷ നിയമവിദ്യാർഥിനിയായ അനശ്വര അഞ്ചാംക്ലാസ് മുതൽ തുടങ്ങിയതാണ് ഈ പൊറോട്ട അടി. രാവിലെ അഞ്ചരയ്ക്ക് കടയിലെ ജോലികളിൽ അമ്മയെ സഹായിച്ചാണ് സ്‌കൂളിൽ പോയിരുന്നത്. കോളജിൽ ആദ്യമൊക്കെ കൂട്ടുകാര്‍ തമാശയ്ക്ക് പൊറോട്ട എന്നു വിളിക്കാറുണ്ടായിരുന്നു. എന്നാല്‍ തമാശയാണെങ്കിലും ഒരിക്കല്‍ പോലും ഈ വിളി അനശ്വരയ്ക്ക് അപമാനമായി തോന്നിയിട്ടില്ല. ജീവിതം നല്‍കുന്ന തൊഴിലിനെക്കുറിച്ച് അഭിമാനം മാത്രമേ ഉള്ളൂ. ഇപ്പോള്‍ കൂട്ടുകാരെല്ലാവരും പിന്തുണയുമായി കൂടെത്തന്നെയുണ്ട്.
ദിവസേന 100 മുതൽ 150 പൊറോട്ടവരെ തയ്യാറാക്കും. രാവിലെയും വൈകിട്ടും കടയിലെ ജോലികൾ ചെയ്യും. ലോക്‌ഡൗൺ ആയതോടെ മുഴുവൻ സമയവും കടയിലെ ജോലികളിലാണ്. ഒരു വർഷം ബാങ്കിൽ താത്കാലിക ജോലിനോക്കിയിരുന്നു. ഇപ്പോൾ ചായ അടി മുതൽ പൊറോട്ട അടിവരെയുള്ള ജോലികൾ ചെയ്യുന്നു. അനശ്വരയുടെ പൊറോട്ടയും ബീഫുമാണ് കടയിലെ സ്‌പെഷ്യൽ. പഠനം പൂര്‍ത്തിയാക്കാന്‍ ഇനി കുറച്ച് മാസങ്ങള്‍ മാത്രമേ ബാക്കിയുള്ളൂ. പക്ഷേ പഠിച്ച് വക്കീല്‍ ആയാലും പൊറോട്ടയടി വിടില്ലെന്നാണ് അനശ്വര പറയുന്നത്. അമ്മ ചെയ്യുന്ന പണി ഏറ്റെടുക്കും. വക്കീല്‍ പഠനവും ഹോട്ടലിലെ ജോലിയുമെല്ലാം ഒരുമിച്ച് കൊണ്ടുപോവുന്നതില്‍ അമ്മയ്ക്കും കുടുംബത്തിനും സന്തോഷം മാത്രമേ ഉള്ളൂ. എൽഎൽബി പൂർത്തിയാക്കിയശേഷം എൽഎൽഎമ്മിന് ചേരണമെന്നാണ് ആഗ്രഹം.
Also Read- വ്യത്യസ്ത ആവശ്യങ്ങൾക്കായി തടിയന്മാരെ വാടകക്കെടുക്കാം; മണിക്കൂറിൽ വെറും 1300 രൂപ നിരക്കിൽ
അരനൂറ്റാണ്ട് മുൻപ് മുത്തശ്ശൻ കുട്ടപ്പനും മുത്തശ്ശി നാരായണിയും ചേർന്ന് ആരംഭിച്ച ചായക്കട 20 വർഷത്തോളമായി നോക്കുന്നത് അനശ്വരയുടെ അമ്മ സുബിയാണ്. ഇതിനോട് ചേർന്നുള്ള കുടുംബവീട്ടിലാണ് താമസം. വലിയ സമ്പാദ്യങ്ങളൊന്നുമില്ലെങ്കിലും പഠനവും മറ്റു ചെലവുകളും നടക്കുന്നത് കടയിലെ വരുമാനംകൊണ്ടാണ്. ചിറ്റമ്മ സിന്ധുവും അമ്മയുടെ സഹോദരപുത്രൻ പ്രഫുൽ രാജ്, ചിറ്റയുടെ മക്കളായ മാളവിക, അനാമിക എന്നിവരും സഹായത്തിനുണ്ട്.