അതേസമയം ഈ ഡിപ്പാര്‍ട്ട്‌മെന്റിന് കീഴില്‍ ക്ഷേത്ര പൂജാരി പരിശീലനത്തിനായി ആറ് പരിശീലന കേന്ദ്രങ്ങളാണുള്ളത്. എല്ലാ സമുദായത്തില്‍പ്പെട്ടവര്‍ക്കും പൂജാരിമാരാകാനുള്ള പരിശീലനത്തില്‍ പങ്കെടുക്കാം. ആദ്യമായാണ് സ്ത്രീകള്‍ ഈ പരിശീലന പരിപാടിയില്‍ പങ്കെടുത്തത്.
അതേസമയം സ്ത്രീകള്‍ക്ക് അശുദ്ധി കല്‍പ്പിക്കുകയും ദേവീ ക്ഷേത്രങ്ങളില്‍ പോലും അവര്‍ക്ക് പ്രവേശനം നിഷേധിക്കുന്ന കാലഘട്ടത്തിലാണ് ഈ പരിഷ്‌കാരം നടപ്പാക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിന് കഴിഞ്ഞതെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ പറഞ്ഞു.
advertisement
” പൈലറ്റ്, ബഹിരാകാശ യാത്രികര്‍ എന്നീ നേട്ടങ്ങള്‍ സ്ത്രീകള്‍ കൈവരിച്ചിട്ടും ക്ഷേത്രങ്ങളില്‍ അവര്‍ക്ക് അശുദ്ധി കല്‍പ്പിച്ചിരുന്നു. ക്ഷേത്ര പൂജാരിമാരുടെ പദവിയില്‍ നിന്നും അവരെ വിലക്കിയിരുന്നു. എന്നാല്‍ മാറ്റം അനിവാര്യമാണ്. തമിഴ്‌നാട്ടില്‍ എല്ലാ ജാതിയില്‍പ്പെട്ടവരെയും പൂജാരിമാരായി നിയമിച്ച് സര്‍ക്കാര്‍ ചരിത്രം സൃഷ്ടിച്ചിരിക്കുന്നു. ഈ പദവിയിലേക്ക് സ്ത്രീകളും എത്തുന്നു. സമത്വത്തിന്റെ ഒരു പുതുയുഗമാണ് നമ്മുടെ ലക്ഷ്യം,” എന്നും സ്റ്റാലിന്‍ പറഞ്ഞു.
പൂജാരിയായി പരിശീലനം പൂര്‍ത്തിയാക്കിയ എസ് രമ്യ എംഎസ്‌സി ബിരുദധാരിയാണ്. പരിശീലനം ആദ്യഘട്ടത്തില്‍ വളരെ ബുദ്ധിമുട്ടേറിയ ഒന്നായാണ് തോന്നിയതെന്ന് രമ്യ പറയുന്നു. ഗണിത ശാസ്ത്രത്തില്‍ ബിരുദം നേടിയയാളാണ് കൃഷ്ണവേണി. ദൈവത്തേയും ജനങ്ങളെയും സേവിക്കാന്‍ തനിക്ക് ആഗ്രഹമുണ്ടായിരുന്നു. അതുകൊണ്ടാണ് ഈ ജോലി തെരഞ്ഞെടുത്തതെന്നാണ് കൃഷ്ണവേണി പറയുന്നു. രമ്യയും കൃഷ്ണവേണിയും ബന്ധുക്കളാണ്. ഇരുവരുടേയും കുടുംബങ്ങള്‍ ഇവരുടെ തീരുമാനത്തിന് ശക്തമായ പിന്തുണ നല്‍കിയിരുന്നു. ഒരു വര്‍ഷത്തെ പരിശീലനമാണ് ഇവര്‍ക്ക് ലഭിച്ചത്. 3000 രൂപ സ്റ്റൈപെന്‍ഡും ഇവര്‍ക്ക് ലഭിച്ചിരുന്നു. ബിഎസ് സി ബിരുദധാരിയായ രഞ്ജിത ഈ ജോലിയോടുള്ള ഇഷ്ടം കൊണ്ടാണ് പരിശീലനത്തിനെത്തിയത്.
Also Read- അംബേദ്കര്‍ക്കെതിരായ വിവാദ പരാമർശത്തിൽ ആർഎസ്എസ് ചിന്തകൻ ആർബിവിഎസ് മണിയൻ അറസ്റ്റിൽ
അതേസമയം സനാതന ധര്‍മ്മത്തെപ്പറ്റി തമിഴ്‌നാട് മന്ത്രിയും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിന്‍ നടത്തിയ പ്രസ്താവന വിവാദമായ പശ്ചാത്തലത്തിലാണ് തമിഴ്‌നാട് സര്‍ക്കാരിന്റെ പുതിയ നീക്കം. സെപ്റ്റംബര്‍ 3ന് റൈറ്റേഴ്സ് ആന്‍ഡ് ആര്‍ട്ടിസ്റ്റ് അസോസിയേഷനെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു ഉദയനിധി സ്റ്റാലിന്റെ വിവാദ പരാമര്‍ശം. സനാതന ധര്‍മ്മത്തെ കൊറോണ വൈറസ്, മലേറിയ, ഡെങ്കിപ്പനി എന്നിവയുമായി ഉപമിച്ച അദ്ദേഹം സനാതന ധര്‍മ്മത്തെ എതിര്‍ക്കുകയല്ല ഉന്മൂലനം ചെയ്യുകയാണ് വേണ്ടതെന്നും പറഞ്ഞു. ഇത് സമത്വത്തിനും സാമൂഹിക നീതിക്കും എതിരാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
അതേസമയം സനാതന ധര്‍മ്മം ഉന്മൂലനം ചെയ്യപ്പെടണം എന്ന തന്റെ പരാമര്‍ശത്തില്‍ ഉറച്ചു നില്‍ക്കുമെന്ന് അദ്ദേഹം പിന്നീട് പറഞ്ഞു. താന്‍ ഒരിക്കലും വംശഹത്യയെക്കുറിച്ച് സംസാരിച്ചിട്ടില്ലെന്നും എന്ത് നിയമ നടപടികളും നേരിടാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുക എന്നത് ബിജെപിയുടെ ശീലമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.
പിന്നീട് സനാതന ധര്‍മ വിവാദം വിട്ട് കേന്ദ്രത്തിന്റെ അഴിമതിയ്ക്കെതിരെ നിലകൊള്ളൂവെന്ന് പാര്‍ട്ടി പ്രവര്‍ത്തകരെ ഉപദേശിച്ച് മുഖ്യമന്ത്രി എംകെ സ്റ്റാലിനും രംഗത്തെത്തിയിരുന്നു. സനാതന ധര്‍മ്മത്തെ സംരക്ഷിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഈ വിവാദത്തില്‍ നിന്ന് അദ്ദേഹം നേട്ടമുണ്ടാക്കാന്‍ ശ്രമിക്കുന്നുവെന്നതിന്റെ വ്യക്തമായ സൂചനയാണ് ഈ വാക്കുകളെന്നും സ്റ്റാലിന്‍ പറഞ്ഞു.
സനാതന ധര്‍മ വിവാദം ദിവസവും ചര്‍ച്ചയാക്കി ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും സ്റ്റാലിന്‍ പറഞ്ഞു.