“ഇന്ത്യയിലെ അതിസമ്പന്നരായ 100 പേരുടെ സമ്പത്ത് 660 ബില്യണ്‍ ഡോളറിലെത്തിയിരിക്കുന്നു. ഇത് 18 മാസത്തിലേറെ മുഴുവന്‍ കേന്ദ്ര ബജറ്റിനും ധനസഹായം നല്‍കാന്‍ കഴിയുന്ന തുകയാണ്,” ‘സര്‍വൈവല്‍ ഓഫ് ദ റിച്ചസ്റ്റ്’ എന്ന പേരില്‍ ഓക്‌സ്ഫാം ഇന്റര്‍നാഷണൽ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. വേള്‍ഡ് ഇക്കണോമിക് ഫോറത്തിന്റെ യോഗത്തിലാണ് ഓക്സ്ഫാം ഇന്റര്‍നാഷണല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചത്.
ഇന്ത്യയിലെ സമ്പന്നരായ ഒരു ശതമാനമാണ് രാജ്യത്തിന്റെ മൊത്തം സമ്പത്തിന്റെ 40 ശതമാനത്തിലധികം കൈവശം വച്ചിരിക്കുന്നതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ മറുവശത്ത്, ജനസംഖ്യയുടെ പകുതിയിൽ താഴെയുള്ള ആളുകള്‍ ഒരുമിച്ച് സമ്പത്തിന്റെ മൂന്ന് ശതമാനം മാത്രമാണ് പങ്കിടുന്നതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
advertisement
രാജ്യത്തെ സമ്പന്നരില്‍ നിന്ന് 2017-2021 വരെയുള്ള നേട്ടങ്ങള്‍ക്ക് ഒറ്റത്തവണ നികുതി ചുമത്തിയാല്‍ 1.79 ലക്ഷം കോടി രൂപ സമാഹരിക്കാനാകുമെന്ന് ഗൗതം അദാനിയുടെ സ്ഥാപനത്തിന്റെ വരുമാന നിരക്കില്‍ നിന്നുള്ള ഒരു കേസ് സ്റ്റഡി പരാമര്‍ശിച്ച റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. ഈ തുക കൊണ്ട് അഞ്ച് ദശലക്ഷത്തിലധികം ഇന്ത്യന്‍ പ്രൈമറി സ്‌കൂള്‍ അധ്യാപകര്‍ക്ക് ഒരു വര്‍ഷത്തേക്ക് തൊഴില്‍ നല്‍കാന്‍ കഴിയുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
2022-23 വര്‍ഷത്തേക്ക് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയവും ആയുഷ് മന്ത്രാലയവും വകയിരുത്തിയ ഫണ്ടിന്റെ 1.5 മടങ്ങ് അധികമാണ് രാജ്യത്തെ 10 അതിസമ്പന്നരായ ശതകോടീശ്വരന്‍മാര്‍ക്ക് ഒറ്റത്തവണ അഞ്ച് ശതമാനം നികുതി ചുമത്തിയാല്‍ ലഭിക്കുക. ലിംഗ അസമത്വത്തെക്കുറിച്ച് പറയുമ്പോള്‍, ഒരു പുരുഷ തൊഴിലാളിയ്ക്ക് ഒരു രൂപ ലഭിക്കുമ്പോൾ 63 പൈസ മാത്രമാണ് സ്ത്രീ തൊഴിലാളികൾക്ക് ലഭിക്കുന്നതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
പട്ടികജാതിക്കാരെയും ഗ്രാമീണ തൊഴിലാളികളെയും സംബന്ധിച്ചിടത്തോളം ഈ വ്യത്യാസം വളരെ കൂടുതലാണ്. എന്‍എസ്എസ്, യൂണിയന്‍ ബജറ്റ് രേഖകള്‍, പാര്‍ലമെന്ററി ചോദ്യങ്ങള്‍, തുടങ്ങിയ സര്‍ക്കാര്‍ സ്രോതസ്സുകളും ഫോര്‍ബ്‌സ്, ക്രെഡിറ്റ് സ്യൂസ് തുടങ്ങിയ ഉറവിടങ്ങള്‍ ഉപയോഗിച്ച് നടത്തിയ പഠനത്തിലൂടെയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.
രാജ്യത്തെ 10 അതിസമ്പന്നരുടെ സമ്പത്ത്, 25 വര്‍ഷത്തേക്ക് രാജ്യത്തെ കുട്ടികളുടെ സ്‌കൂള്‍ വിദ്യാഭ്യാസത്തിനും ഉന്നത വിദ്യാഭ്യാസത്തിനും പര്യാപ്തമാണെന്നാണ് കഴിഞ്ഞ വര്‍ഷം നടത്തിയ പഠനത്തില്‍ ഓക്‌സ്ഫാം വ്യക്തമാക്കിയത്. മള്‍ട്ടി മില്യണയര്‍മാര്‍ക്കും ശതകോടീശ്വരന്മാര്‍ക്കും ബാധകമായ വാര്‍ഷിക നികുതിയിലൂടെ സര്‍ക്കാരിന്റെ ആരോഗ്യ ബജറ്റ് 271 ശതമാനം വര്‍ദ്ധിപ്പിക്കാന്‍ സാധിക്കുമെന്നും ഈ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.