നാരായണ മൂർത്തിയുടെ മകൻ രോഹന്‍ മൂര്‍ത്തി ഇന്‍ഫോസിസില്‍ എക്‌സിക്യൂട്ടീവ് അസിസ്റ്റന്റിന്റെ സ്ഥാനം വഹിച്ചിരുന്നു. കമ്പനിയുടെ നേതൃനിരയിലുള്ള പദവിയായിരുന്നില്ല രോഹന്റേത്. 2013ലായിരുന്നു രോഹന്‍ എക്‌സിക്യൂട്ടീവ് അസിസ്റ്റന്റായി ഇന്‍ഫോസിസില്‍ എത്തിയത്. എന്നാല്‍ 2014 ഓടെ രോഹനും നാരായണ മൂര്‍ത്തിയും കമ്പനി വിടുകയും ചെയ്തിരുന്നു. മറ്റ് സഹസ്ഥാപകരുടെ മക്കളാരും തന്നെ കമ്പനിയില്‍ ജോലി ചെയ്തിട്ടുമില്ല.
advertisement
എന്തുകൊണ്ടാണ് മുമ്പ് ഇങ്ങനെയൊരു നിലപാട് സ്വീകരിച്ചതെന്ന ചോദ്യത്തിന് അര്‍ഹതയില്ലാത്തവര്‍ ഉയര്‍ന്ന പദവിയില്‍ എത്തുമെന്ന ആശങ്കയിലാണ് അത്തരമൊരു നയം സ്വീകരിച്ചതെന്നാണ് അദ്ദേഹം പറഞ്ഞത്. ‘അര്‍ഹതയില്ലാത്തവരെ ഉയർന്ന പദവിയിൽ എത്തിയേക്കാമെന്ന് ഞാന്‍ കരുതി. കമ്പനിയുടെ ഭാവി ശക്തമാക്കണമെന്നേ എനിക്കുണ്ടായിരുന്നുള്ളൂ,’ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കമ്പനി സ്ഥാപകരുടെ മക്കളെ ഇന്‍ഫോസിസിന്റെ ഉന്നതസ്ഥാനങ്ങളില്‍ നിയമിച്ചിരുന്നുവെങ്കില്‍ കമ്പനിയുടെ തുടര്‍ന്നുള്ള വളര്‍ച്ചയിലുണ്ടായ ആശങ്കകളെ പരിഹരിക്കാന്‍ കഴിയുമായിരുന്നില്ലെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നല്‍കവെയാണ് തന്റെ മുന്‍ നിലപാട് നാരായണമൂര്‍ത്തി തിരുത്തിയത്. അന്ന് താന്‍ തെറ്റായ നിലപാടാണ് സ്വീകരിച്ചതെന്ന് അദ്ദേഹം തുറന്നു പറഞ്ഞു.
‘ഞാന്‍ അന്ന് പറഞ്ഞതെല്ലാം തിരിച്ചെടുക്കുന്നു. ഈ സ്ഥാപനത്തിന് ആവശ്യമായ പ്രതിഭകളെ ഞാന്‍ നഷ്ടപ്പെടുത്തിയോ എന്നാണ് എന്റെ ആശങ്ക. ഒരു പദവിയ്ക്ക് ഏറ്റവും അനുയോജ്യനായ വ്യക്തിയെ തെരഞ്ഞെടുക്കുന്ന പ്രക്രിയയില്‍ എല്ലാവര്‍ക്കും തുല്യ അവസരം നല്‍കണമെന്നാണ് ഞാന്‍ ഇപ്പോള്‍ വിശ്വസിക്കുന്നത്,’ നാരായണമൂര്‍ത്തി പറഞ്ഞു.
‘എനിക്കാണ് തെറ്റ് പറ്റിയത്. വ്യക്തികള്‍ക്ക് ഒരു പദവിയ്ക്ക് വേണ്ട കഴിവുള്ളിടത്തോളം കാലം പാരമ്പര്യം, ദേശീയത തുടങ്ങി യാതൊന്നും തന്നെ ആ പദവിയിലെത്തുന്നതിന് തടസ്സമാകാന്‍ പാടില്ല എന്നാണ് ഞാന്‍ ഇപ്പോള്‍ കരുതുന്നത്. നിങ്ങള്‍ ആരുടെ മകളാണോ മകനാണോ എന്നൊന്നും നോക്കേണ്ട കാര്യമില്ല. എന്നാല്‍ ഉചിതമായ സ്ഥാനം നിങ്ങളില്‍ ഏല്‍പ്പിക്കുന്നതിന് മുമ്പ് ആ പദവിയ്ക്ക് അനുയോജ്യമായ കഴിവ് നിങ്ങള്‍ പ്രകടിപ്പിക്കുക തന്നെ വേണം,’ എന്നായിരുന്നു നാരായണമൂര്‍ത്തിയുടെ വാക്കുകള്‍.
ഇന്‍ഫോസിസ് സ്ഥാപിതമായതിന്റെ നാല്‍പ്പതാം വാര്‍ഷികം ആഘോഷിക്കുന്ന വേളയിലാണ് കമ്പനിയുമായി ബന്ധപ്പെട്ട് ഇത്തരത്തിലുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. കമ്പനിയ്ക്ക് ആവശ്യമുള്ളിടത്തോളം കാലം താന്‍ കമ്പനിയെ മുന്നില്‍ നിന്ന് നയിക്കുമെന്നും എന്നാല്‍ അധികകാലം മുന്നോട്ടുപോകുന്നതിനെപ്പറ്റി ഇപ്പോള്‍ ആലോചിച്ചിട്ടില്ലെന്നും മറ്റൊരു സഹസ്ഥാപകനായ നന്ദന്‍ നിലേകനി പറഞ്ഞു.
‘ഈ പദവിയില്‍ നിന്ന് പുറത്ത് പോകുന്നതിന് മുമ്പ് തന്നെ കമ്പനിയുടെ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാന്‍ കഴിവുള്ളയാള്‍ക്ക് ഈ പദവി വച്ച് മാറുന്നതായിരിക്കും. നിലവില്‍ ഒരു പ്ലാന്‍ ബി ഇല്ല,’ എന്നും നിലേകനി പറഞ്ഞു.