ബെംഗളൂരു: ഭാര്യയ്ക്ക് മറ്റൊരാളുമായി അവിഹിതബന്ധമുണ്ടെന്നും ഇത് തെളിയിക്കാൻ അയാളുടെ മൊബൈൽ ടവർ ലൊക്കേഷൻ ലഭ്യമാക്കണമെന്നുമുള്ള ഭർത്താവിന്റെ ആവശ്യം കർണാടക ഹൈക്കോടതി തള്ളി. നേരത്തെ, കേസ് പരിഗണിച്ച കുടുംബകോടതി മൂന്നാംകക്ഷിയുടെ ടവർ ലൊക്കേഷൻ നൽകാൻ ഉത്തരവിട്ടിരുന്നു. ഇതിനെതിരെ ഇയാൾ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ വിധി.
കേസിൽ കക്ഷിയല്ലാത്ത ഒരാളുടെ ടവർ ലൊക്കേഷൻ വിവരങ്ങൾ നൽകുന്നത് സ്വകാര്യതയുടെ ലംഘനമാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. കുടുംബത്തിന്റെയും വിവാഹജീവിതത്തിന്റെയും ആകസ്മികമായുണ്ടാകുന്ന മറ്റ് ബന്ധങ്ങളുടെയും ഉൾപ്പെടെ സ്വകാര്യത നിലനിർത്താനുള്ള അവകാശം പൗരനുണ്ടെന്ന് ജസ്റ്റിസ് എം നാഗപ്രസന്ന വിധിയിൽ ചൂണ്ടിക്കാട്ടി.
Also Read- ‘മാനസിക വെല്ലുവിളിയുള്ള 17കാരിയുടെ 26 ആഴ്ചയായ ഗർഭസ്ഥശിശുവിനെ പുറത്തെടുക്കാം’: കേരളാ ഹൈക്കോടതി അനുമതി
ഭർത്താവിന്റെ ക്രൂരതയെ തുടർന്ന് വിവാഹബന്ധം അവസാനിപ്പിക്കാൻ അനുമതി തേടി ഭാര്യ കുടുംബകോടതിയെ സമീപിച്ചിരുന്നു. എന്നാൽ, ഭാര്യയ്ക്ക് മറ്റൊരാളുമായി അവിഹിത ബന്ധമുണ്ടെന്നും ഇതാണ് വിവാഹമോചനം ആവശ്യപ്പെടാൻ കാരണമെന്നും ഭർത്താവ് കോടതിയിൽ ആരോപിച്ചു. ബന്ധം തെളിയിക്കാൻ മൂന്നാം കക്ഷിയുടെ മൊബൈൽ ടവർ ലൊക്കേഷൻ ലഭ്യമാക്കണമെന്ന ഭർത്താവിന്‍റെ ആവശ്യം 2019ൽ കുടുംബകോടതി അംഗീകരിക്കുകയായിരുന്നു.
Also Read- പോക്സോ കേസ് പ്രതിയായ 27കാരനെ പൊലീസ് ക്വാർട്ടേഴ്സിൽവെച്ച് ലൈംഗികമായി പീഡിപ്പിച്ച സിഐക്കെതിരെ കേസ്
ഫോൺവിളികളുടെയോ മെസേജുകളുടെയോ വിശദാംശങ്ങളല്ല ഭർത്താവ് തേടുന്നതെന്നും ടവർ ലൊക്കേഷൻ മാത്രമാണെന്നുമായിരുന്നു കുടുംബകോടതിയുടെ നിരീക്ഷണം. എന്നാൽ, ഇതിനെതിരെ ആരോപണവിധേയൻ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തുടർന്നാണ് ലൊക്കേഷൻ ലഭ്യമാക്കുന്നത് സ്വകാര്യതയുടെ ലംഘനമാണെന്ന് ഹൈക്കോടതി വിധിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.