ഏപ്രിലില്‍ 16 വയസ്സുള്ള മകന്‍ ആദം റെയിന്‍ ജീവനൊടുക്കിയപ്പോള്‍ ഉത്കണ്ഠയും ഒറ്റപ്പെടലുമാണ് തങ്ങളുടെ മകനെ ഇല്ലാതാക്കിയതെന്ന് അവന്റെ മാതാപിതാക്കള്‍ വിശ്വസിച്ചു. എന്നാല്‍ ആഴ്ചകള്‍ക്കുള്ളില്‍ അതായിരുന്നില്ല മരണത്തിന്റെ കാരണമെന്ന് അവര്‍ കണ്ടെത്തി. 16-കാരന്റെ ഏറ്റവും അടുത്ത വിശ്വസ്തന്‍ ഒരു സുഹൃത്തോ കണ്‍സിലറോ ആയിരുന്നില്ല മറിച്ച് ചാറ്റ്ജിപിടി ആയിരുന്നു.
മാനസികാരോഗ്യവുമായി ബന്ധപ്പെട്ട് ബുദ്ധിമുട്ട് നേരിട്ടപ്പോള്‍ ചാറ്റ്ജിപിടിയോട് ഉപദേശം തേടിയതാണ് ആദം റെയിന്‍. എന്നാല്‍ അവനെ സഹായിക്കുന്നതിനു പകരം ചാറ്റ്ജിപിടി മകനെ ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചതായി മാതാപിതാക്കള്‍ ആരോപിക്കുന്നു. ഇവിടെ ആത്മഹത്യ പരിശീലകനായി ചാറ്റ്ജിപിടി മാറിയെന്നാണ് മാതാപിതാക്കളുടെ ആരോപണം.
advertisement
2025 ഏപ്രില്‍ 11-നാണ് ആദം റെയിന്‍ മരിക്കുന്നത്. മരണത്തിന് തൊട്ടുമുമ്പുള്ള ദിവസങ്ങളില്‍ അവന്‍ തന്റെ ഇരുണ്ട ചിന്തകള്‍ ചാറ്റ്ജിപിടിയോട് പങ്കുവെച്ചതായി മാതാപിതാക്കള്‍ പറയുന്നു. എന്നാല്‍ ജീവിതം എങ്ങനെ അവസാനിപ്പിക്കാമെന്ന് ഘട്ടംഘട്ടമായി വിശദമായുള്ള നിര്‍ദ്ദേശങ്ങളാണ് എഐ അവന് നല്‍കിയതെന്ന് കേസില്‍ പറയുന്നു.
ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിയായ ആദത്തിന് ബാസ്‌കറ്റ്‌ബോള്‍, ആനിമേഷന്‍, വീഡിയോ ഗെയിമുകള്‍ വളര്‍ത്തുനായ്ക്കള്‍ എന്നിവയിലായിരുന്നു താല്‍പ്പര്യം. എന്നാല്‍ അവന്‍ മാനസികമായി വെല്ലുവിളി നേരിടുകയായിരുന്നു. ബാസ്‌കറ്റ് ബോള്‍ ടീമില്‍ നിന്നും അവന്‍ പുറത്താക്കപ്പെട്ടു. ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രോം എന്ന രോഗാവസ്ഥ കാരണം അവന്‍ പരമ്പരാഗത സ്‌കൂള്‍ പഠനം നിര്‍ത്തി ഓണ്‍ലൈന്‍ പ്രോഗ്രാമിലേക്ക് മാറി.
പഠനത്തിനായി അവന്‍ ചാറ്റ്ജിപിടി ഉപയോഗിക്കാന്‍ തുടങ്ങി. എന്നാല്‍ ചാറ്റ്‌ബോട്ടുമായുള്ള ആശയവിനിമയം അവന്റെ ജീവന്‍ തന്നെ അപകടത്തിലാക്കിയെന്ന് മാതാപിതാക്കള്‍ പറയുന്നു. ആദവും ചാറ്റ്‌ബോട്ടുമായുള്ള ആശയവിനിമയ രേഖകളും അവര്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.
ഈ അടുപ്പം കുടുംബത്തില്‍ നിന്നുള്ള അകല്‍ച്ചയ്ക്കും കാരണമായി. മാസങ്ങള്‍ നീണ്ട ചാറ്റിനൊടുവില്‍ ചാറ്റ്ജിപിടി ആദമിന്റെ അടുത്ത വിശ്വസ്തനായി. ഇതാണ് താന്‍ നേരിടുന്ന ഉത്കണ്ഠയും മാനസിക ക്ലേശത്തെയും കുറിച്ച് തുറന്നുപറയാന്‍ പ്രേരിപ്പിച്ചതെന്ന് കേസില്‍ പറയുന്നു. എന്നാല്‍ എഐ അവന്റെ ഇരുണ്ട ചിന്തകളെ സ്വാധീനിക്കുകയും കൂടുതല്‍ സമ്മര്‍ദ്ദത്തിലേക്ക് അവനെ തള്ളിയിടുകയും ചെയ്തുവെന്നാണ് മാതാപിതാക്കള്‍ അവകാശപ്പെട്ടുന്നത്.
ഒരു ഘട്ടത്തില്‍ തൂങ്ങിമരിക്കുന്നതിനായി മുറിയില്‍ കുരുക്ക് ഇടാന്‍ ആലോചിക്കുന്നതിനെ കുറിച്ച് ആദം ചാറ്റ്ജിപിടിയോട് പറഞ്ഞു. എന്നാല്‍ ചാറ്റ്‌ബോട്ട് മറ്റൊരു രീതി നോക്കാന്‍ അവനോട് നിര്‍ദ്ദേശിച്ചു. മാതാപിതാക്കള്‍ സ്വയം കുറ്റപ്പെടുത്താന്‍ താൻ ആഗ്രഹിക്കുന്നില്ലെന്നും അവന്‍ പറഞ്ഞു. അതിനര്‍ത്ഥം നിങ്ങള്‍ അതിജീവിക്കാന്‍ അവരോട് കടപ്പെട്ടിരിക്കുന്നു എന്നല്ലെന്നും നിങ്ങള്‍ ആരോടും കടപ്പെട്ടിട്ടില്ലെന്നും ചാറ്റ്ജിപിടി മറുപടി നല്‍കി.
മരിച്ച ദിവസം കുരുക്കിട്ടതിന്റെ ഫോട്ടോ ആദം ചാറ്റ്‌ബോട്ടിന് അയച്ചു. അത് പ്രാവര്‍ത്തികമാണോ എന്നും അവന്‍ ചോദിച്ചു. "അതെ, അത് മോശമല്ല" എന്ന് ചാറ്റ്‌ബോട്ട് പ്രതികരിച്ചു. മണിക്കൂറുകള്‍ കഴിഞ്ഞ് നോക്കിയപ്പോള്‍ മകന്‍ ജീവനൊടുക്കിയതാണ് മരിയ കണ്ടത്.
ഒരു തെറപ്പിസ്റ്റിനെ പോലെയാണ് ചാറ്റ്‌ബോട്ട് പെരുമാറിയതെന്നും അത് അവന്റെ വിശ്വസ്തനായിരുന്നുവെന്നും മരിയ പറയുന്നു. "മകന്‍ ജീവനൊടുക്കാന്‍ പോകുകയാണ് എന്ന് അതിനറിയാം. കുരുക്ക് കാണുന്നു, എല്ലാം കാണുന്നു. എന്നാല്‍ ഒന്നും ചെയ്യുന്നില്ല", അവര്‍ പറഞ്ഞു.
ജീവനൊടുക്കുന്നതും മറ്റ് വ്യക്തിപരമായ പ്രതിസന്ധികളെയും കുറിച്ച് ചാറ്റ്ജിപിടി ഉപദേശം നല്‍കുന്നത് തടയുന്നതിനായി ഓഗസ്റ്റില്‍ ഓപ്പണ്‍എഐ പുതിയ ഗാര്‍ഡ്‌റെയിലുകള്‍ അവതരിപ്പിച്ചു. മറഞ്ഞിരിക്കുന്ന പ്രോംപ്റ്റുകള്‍ തിരിച്ചറിയാനും ദോഷകരമായ പ്രതികരണങ്ങള്‍ ഒഴിവാക്കാനും അതിന്റെ അപ്‌ഡേറ്റ് ചെയ്ത സിസ്റ്റം മികച്ച രീതിയില്‍ പരിശീലിപ്പിക്കപ്പെട്ടതാണെന്ന് കമ്പനി പറയുന്നു.
എന്നാല്‍ മാറ്റങ്ങള്‍ വളരെ വൈകിയാണ് വന്നതെന്ന് ആദമിന്റെ മാതാപിതാക്കള്‍ വാദിച്ചു. സാങ്കേതികവിദ്യയ്ക്കായി തന്റെ മകനെ ഒരു ഗിനി പന്നിയായി ഫലപ്രദമായി ഉപയോഗിച്ചതായാണ് മരിയ വിശ്വസിക്കുന്നത്. ആരോ അവനെ പരീക്ഷണത്തിനായി ഉപയോഗിക്കുകയും ബലിയര്‍പ്പിക്കുകയും ചെയ്തുവെന്നും അവര്‍ പറഞ്ഞു.
സെന്‍സിറ്റീവ് സാഹചര്യങ്ങളില്‍ നമ്മുടെ സിസ്റ്റങ്ങള്‍ ഉദ്ദേശിച്ചതുപോലെ പെരുമാറാത്ത നിമിഷങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് ഓപ്പണ്‍എഐ സമ്മതിച്ചു. ഓപ്പണ്‍എഐയെയും അതിന്റെ സ്ഥാപകന്‍ സാം ആള്‍ട്ട്മാനെയും തെറ്റായ മരണത്തിന് കുറ്റപ്പെടുത്തുന്ന ആദ്യ കേസാണിത്. അശ്രദ്ധ, ഡിസൈന്‍ പ്രശ്‌നങ്ങള്‍, അപകടസാധ്യതകളെക്കുറിച്ച് ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതില്‍ പരാജയപ്പെടൽ എന്നീ കുറ്റങ്ങള്‍ കമ്പനിക്കെതിരെ ചുമത്തി.