ശ്രീരാമന് വേണ്ടി തന്നെ തന്റെ ജീവിതം സമർപ്പിച്ചുകൊണ്ട് ഇനിയുള്ള തന്റെ കൂടുതൽ സമയവും അയോധ്യയിൽ തന്നെ ചെലവഴിക്കാനാണ് തീരുമാനമെന്നും ക്ഷേത്രത്തിന്റെ നിർമ്മാണത്തിൽ തനിക്ക് അതിയായ സന്തോഷമുണ്ടെന്നും സരസ്വതി അഗർവാൾ വ്യക്തമാക്കി. പ്രാൺ പ്രതിഷ്ഠ ചടങ്ങിൽ പങ്കെടുക്കാൻ രാം ലല്ല തന്നെ ക്ഷണിച്ചത് വലിയ അനുഗ്രഹമായി കരുതുന്നു എന്നും അവർ പറഞ്ഞു.
അതേസമയം പ്രാൺ പ്രതിഷ്ഠ ചടങ്ങിൽ പങ്കെടുക്കാൻ സരസ്വതിയെ അവരുടെ സഹോദരന്മാർ അയോധ്യയിലേക്ക് കൊണ്ടുപോയിട്ടുണ്ട്. സ്വാമിജിയുടെ ആശ്രമമായ പത്തർ മന്ദിർ ഛോട്ടി ചാവ്‌നിയിൽ ആണ് ഇവർക്ക് താമസിക്കാനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കിയിരിക്കുന്നത്. 1992 ൽ അയോധ്യ സന്ദർശിച്ച സരസ്വതി, രാമജന്മഭൂമി ട്രസ്റ്റിന്റെ തലവനായ മഹന്ത് നൃത്യ ഗോപാൽ ദാസിനെ കണ്ടതോടെയാണ് തന്റെ ആത്മീയ യാത്ര ആരംഭിച്ചത്. കാംതനാഥ് പർവ്വതം പ്രദക്ഷിണം വയ്ക്കാൻ അദ്ദേഹം അവരോട് പറഞ്ഞു. അങ്ങനെ അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം, അവർ ചിത്രകൂടത്തിൽ പോയി ഏഴര മാസം കൽപവാസിൽ താമസിച്ചു. ദിവസവും ഒരു ഗ്ലാസ് പാൽ മാത്രം കഴിച്ച് ഉപവാസവും അനുഷ്ഠിച്ചു.
advertisement
കൂടാതെ എല്ലാ ദിവസവും കാംതനാഥ് പർവതത്തിന് ചുറ്റുമുള്ള 14 കിലോമീറ്റർ പാത പ്രദക്ഷിണം ചെയ്യുകയും ചെയ്തു. ഇതിനുശേഷം വീണ്ടും അയോധ്യയിലേക്ക് മടങ്ങി സ്വാമി നൃത്യ ഗോപാൽ ദാസിനെ കണ്ടു . തുടർന്ന് അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം, അന്ന് രാമക്ഷേത്രം പ്രതിഷ്ഠിക്കുന്ന ദിവസം മാത്രമേ ഇനി തന്റെ മൗനവൃതം അവസാനിപ്പിക്കൂ എന്ന് അവർ ദൃഢപ്രതിജ്ഞ എടുക്കുകയായിരുന്നു.
അതേസമയം ഇവരുടെ ജന്മ സ്വദേശം രാജസ്ഥാനാണ്. ഇവർക്ക് അടിസ്ഥാന വിദ്യാഭ്യാസം ലഭിച്ചത് വിവാഹത്തിന് ശേഷമായിരുന്നു. ദേവകി നന്ദൻ അഗർവാൾ എന്ന ആളുമായി 65 വർഷങ്ങൾക്കു മുൻപാണ് സരസ്വതി അഗർവാൾ വിവാഹിതയായത്. 35 വർഷങ്ങൾക്കു മുൻപ് ഭർത്താവിന്റെ മരണശേഷമാണ് ഇവർ ആത്മീയ കാര്യങ്ങൾക്കായി കൂടുതൽ സമയം ചെലവഴിക്കാൻ ആരംഭിച്ചത്. ഇവർക്ക് 8 മക്കളുമുണ്ട്. മൗനവ്രതം അനുഷ്ഠിക്കാനുള്ള തീരുമാനത്തെക്കുറിച്ച് കുടുംബത്തെ അറിയിച്ചപ്പോൾ അവർ സരസ്വതിയുടെ ആത്മീയ യാത്രയെ സ്വാഗതം ചെയ്യുകയും പിന്തുണ നൽകുകയും ആയിരുന്നു.