രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കുന്ന വാരാണസിയിലെ വേദപണ്ഡിതന്‍; ആരാണ് ലക്ഷ്മികാന്ത് മഥുരനാഥ് ദീക്ഷിത്?

Last Updated:

പ്രതിഷ്ഠാദിനത്തിലെ പൂജാരിമാരുടെ സംഘത്തെ ഇദ്ദേഹമായിരിക്കും നയിക്കുക. ജനുവരി 22നാണ് പ്രതിഷ്ഠാദിനം.

ലക്‌നൗ: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കുന്നത് വാരണാസിയില്‍ നിന്നുള്ള വേദപണ്ഡിതനായ ലക്ഷ്മികാന്ത് മഥുരനാഥ് ദീക്ഷിത് എന്ന് റിപ്പോര്‍ട്ട്. പ്രതിഷ്ഠാദിനത്തിലെ പൂജാരിമാരുടെ സംഘത്തെ ഇദ്ദേഹമായിരിക്കും നയിക്കുക. ജനുവരി 22നാണ് പ്രതിഷ്ഠാദിനം.
രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 121 വേദപണ്ഡിതന്‍മാരടങ്ങിയ സംഘത്തെയാകും 86കാരനായ ലക്ഷ്മികാന്ത് നയിക്കുക. ജനുവരി 16 മുതല്‍ 22 വരെ നീണ്ടുനില്‍ക്കുന്ന ക്ഷേത്ര ചടങ്ങുകള്‍ക്കായിരിക്കും ഇദ്ദേഹം നേതൃത്വം നല്‍കുക.
'' സന്യാസിമാരുടെയും മറ്റും അനുഗ്രഹത്തിന്റെ ഫലമായാണ് രാംലല്ല പ്രതിഷ്ഠയുടെ മേല്‍നോട്ടത്തിന്റെ ചുമതല എനിക്ക് ലഭിച്ചത്. ശ്രീരാമന്റെ അനുഗ്രഹത്തോടെ ഞാന്‍ എന്റെ കര്‍ത്തവ്യങ്ങള്‍ നിര്‍വ്വഹിക്കും,'' ലക്ഷ്മികാന്ത് പറഞ്ഞു.
advertisement
ആരാണ് ലക്ഷ്മികാന്ത് മഥുരനാഥ് ദീക്ഷിത്?
1674ല്‍ ഛത്രപതി ശിവജിയുടെ കിരീടധാരണത്തിന് നേതൃത്വം നല്‍കിയ 17-ാം നൂറ്റാണ്ടിലെ പ്രശസ്തനായ കാശി പണ്ഡിതനാണ് ഗഗാ ഭട്ട്. അദ്ദേഹത്തിന്റെ പിൻമുറക്കാരനാണ് ലക്ഷ്മികാന്ത് മഥുരനാഥ് ദീക്ഷിത് എന്നാണ് റിപ്പോര്‍ട്ട്.
മഹാരാഷ്ട്രയിലെ ബ്രാഹ്മണരായിരുന്നു ഗഗാ ഭട്ടിന്റെ പൂര്‍വ്വികര്‍. മഹാരാഷ്ട്രയിലെ പൈത്താനിന് അടുത്തുള്ള ഗ്രാമത്തിലാണ് ഇവര്‍ ആദ്യം താമസിച്ചിരുന്നത്. പിന്നീട് ഇവരുടെ കുടുംബം വാരണാസിയിലേക്ക് കുടിയേറുകയായിരുന്നു.
advertisement
ശ്രൗത, സ്മാര്‍ത്ത, യജ്ഞം എന്നീ ആചാരങ്ങളില്‍ വൈദഗ്ദ്ധ്യമുള്ളയാളാണ് ലക്ഷ്മികാന്ത് എന്ന് അദ്ദേഹത്തിന്റെ മകനായ സുനില്‍ ലക്ഷ്മികാന്ത് ദീക്ഷിത് പറഞ്ഞു.
ക്ഷേത്രത്തിന്റെ നിര്‍മാണത്തിന് നേതൃത്വം നല്‍കിയ ശ്രീരാമജന്മഭൂമി തീര്‍ഥ ക്ഷേത്ര ട്രസ്റ്റിനാണ് ക്ഷേത്രത്തിന്റെ നടത്തിപ്പ് ചുമതലയും. ഇപ്പോഴിതാ ഉദ്ഘാടനത്തിന് ഒരുങ്ങുന്ന ക്ഷേത്രത്തിന്റെ പ്രത്യേകതകള്‍ പുറത്തുവിട്ടിരിക്കുകയാണ് ട്രസ്റ്റ്. ''പരമ്പരാഗത നാഗര്‍ ശൈലിയിലാണ് ക്ഷേത്ര മന്ദിരം നിര്‍മിച്ചിരിക്കുന്നത്. 380 അടിയാണ് (കിഴക്ക് പടിഞ്ഞാറന്‍ ദിശയില്‍) ക്ഷേത്രത്തിന്റെ നീളം. 161 അടി ഉയരവും 250 അടി വീതിയുമാണ് ക്ഷേത്രത്തിനുള്ളത്. ക്ഷേത്രത്തിന് മൂന്ന് നിലകളാണ് ഉള്ളത്. ഓരോ നിലയ്ക്കും 20 അടി ഉയരമുണ്ട്. 392 തൂണുകളും 44 വാതിലുകളുമുണ്ട്,'' ട്രസ്റ്റ് ട്വിറ്ററില്‍ കുറിച്ചു. ''പ്രധാന ശ്രീകോവിലില്‍ ഭഗവാന്‍ ശ്രീരാമന്റെ ബാല്യരൂപവും (ശ്രീരാം ലല്ലയുടെ വിഗ്രഹം) ഒന്നാം നിലയില്‍ ശ്രീരാം ദര്‍ബാറും ഉണ്ട്,'' ട്രസ്റ്റ് കൂട്ടിച്ചേര്‍ത്തു.
advertisement
732 മീറ്റര്‍ നീളവും 14 അടി വീതിയുമുള്ള ദീര്‍ഘ ചതുരാകൃതിയിലുള്ള മതില്‍ ക്ഷേത്രത്തിന്റെ ചുറ്റുമായി നിര്‍മിച്ചിട്ടുണ്ട്. ക്ഷേത്രസമുച്ചയത്തിന്റെ വളപ്പില്‍ നാല് മൂലകളിലും നാല് ക്ഷേത്രങ്ങളുണ്ട്. സൂര്യദേവന്‍, ഭഗവതി, ഗണപതി, ശിവന്‍ എന്നിവരെയാണ് ഈ ക്ഷേത്രങ്ങളില്‍ പ്രതിഷ്ഠിച്ചിരിക്കുന്നത്.
ക്ഷേത്രത്തിന്റെ വടക്ക് ഭാഗം അന്നപൂര്‍ണദേവിയുടെ ക്ഷേത്രവും തെക്ക് ഭാഗത്ത് ഹനുമാന്റെ ക്ഷേത്രവുമാണ് ഉള്ളത്. പുരാതനകാലത്തുള്ള ചരിത്രപ്രസിദ്ധമായ കിണറും (സീതാ കൂപ്പ്) ക്ഷേത്രത്തോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്നുണ്ട്. ക്ഷേത്രത്തിന്റെ അടിത്തറ 14 മീറ്റര്‍ കനമുള്ള റോളര്‍-കോംപാക്ടഡ് കോണ്‍ക്രീറ്റിന്റെ പാളി ഉപയോഗിച്ചാണ് നിര്‍മിച്ചിരിക്കുന്നത്. ഇത് കൃത്രിമ പാറയുടെ രൂപം നല്‍കുന്നു. ക്ഷേത്ര സമുച്ചയത്തില്‍ മലിനജല ശുദ്ധീകരണ പ്ലാന്റ്, ജലശുദ്ധീകരണ പ്ലാന്റ്, അഗ്‌നി സുരക്ഷാ ജലവിതരണം, വൈദ്യുത നിലയം എന്നിവയെല്ലാമുണ്ട്.
advertisement
ക്ഷേത്ര ഉദ്ഘാടനത്തിനോട് അനുബന്ധിച്ച് ഒരു ലക്ഷം പേര്‍ അയോധ്യയില്‍ എത്തുമെന്നാണ് കരുതുന്നത്. രാജ്യത്തിന് അകത്തുനിന്നും പുറത്തുനിന്നുമായി 7000 അതിഥികളെയാണ് ഉദ്ഘാടനത്തിന് ക്ഷണിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കും.
ജനുവരി 22 ഉച്ചയ്ക്ക് 12.20നാണ് പ്രാണ പ്രതിഷ്ഠാച്ചടങ്ങ്. അന്നേ ദിവസം രാജ്യത്തെ എല്ലാ വീടുകളിലും ദീപം തെളിയിക്കാന്‍ പ്രധാനമന്ത്രി ആഹ്വാനം ചെയ്തിട്ടുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Religion/
രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കുന്ന വാരാണസിയിലെ വേദപണ്ഡിതന്‍; ആരാണ് ലക്ഷ്മികാന്ത് മഥുരനാഥ് ദീക്ഷിത്?
Next Article
advertisement
മദ്യപിക്കാൻ പണമാവശ്യപ്പെട്ട 33കാരൻ അമ്മയെ അടിച്ചുകൊന്നു; കൊല്ലപ്പെട്ടത് മുൻനഗരസഭാ കൗൺസിലർ
മദ്യപിക്കാൻ പണമാവശ്യപ്പെട്ട 33കാരൻ അമ്മയെ അടിച്ചുകൊന്നു; കൊല്ലപ്പെട്ടത് മുൻനഗരസഭാ കൗൺസിലർ
  • മാവേലിക്കരയില്‍ 69കാരിയായ കനകമ്മ സോമരാജനെ മകന്‍ കൃഷ്ണദാസ് മര്‍ദിച്ച് കൊന്നു.

  • മദ്യപിക്കാൻ പണമാവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഇരുവരും വഴക്കിട്ടു, തുടര്‍ന്ന് മകന്‍ അമ്മയെ കൊലപ്പെടുത്തി.

  • മാവേലിക്കര മുന്‍നഗരസഭാ കൗണ്‍സിലറായ കനകമ്മ സോമരാജനെ കൊലപ്പെടുത്തിയ മകന്‍ കൃഷ്ണദാസ് കസ്റ്റഡിയില്‍.

View All
advertisement