അയോധ്യ രാമജന്മഭൂമി ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കുന്നവരുടെ ലിസ്റ്റ് ഇതാ..
പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്: പ്രധാനമന്ത്രി നരേന്ദ്ര മോദി ചടങ്ങിൽ പങ്കെടുക്കും. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ദീർഘകാലമായി കാത്തിരിക്കുന്ന ഈ ചടങ്ങിന്റെ ഒരുക്കങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന ആൾ കൂടിയാണ്.
ജെപി നദ്ദ: മറ്റെല്ലാ പാർട്ടികളുടെയും അധ്യക്ഷൻമാരെപ്പോലെ ബിജെപി അധ്യക്ഷനെയും ക്ഷണിച്ചിട്ടുണ്ടെന്ന് വിഎച്ച്പി അധ്യക്ഷൻ അലോക് കുമാർ പറഞ്ഞു.
എൽ.കെ. അദ്വാനി: 1980കളിലും 1990കളുടെ തുടക്കത്തിലും രാമജന്മഭൂമി പ്രസ്ഥാനത്തിന്റെ മുൻനിരയിലുണ്ടായിരുന്ന ബിജെപി നേതാവാണ് എൽ.കെ അദ്വാനി. അദ്ദേഹം ജനുവരി 22ന് അയോധ്യയിലെ രാമക്ഷേത്രത്തിൽ നടക്കുന്ന ‘പ്രാണപ്രതിഷ്ഠ’ ചടങ്ങിൽ പങ്കെടുക്കുമെന്ന് വിഎച്ച്പി അറിയിച്ചു. ആവശ്യമെങ്കിൽ അദ്ദേഹത്തിന് പ്രത്യേക ക്രമീകരണങ്ങൾ ഒരുക്കുമെന്നും വിഎച്ച്പി അധ്യക്ഷൻ അലോക് കുമാർ പറഞ്ഞു. ബിജെപിയുടെ സ്ഥാപക അംഗങ്ങളിൽ ഒരാളാണ് 96 കാരനായ എൽ.കെ. അദ്വാനി.
advertisement
ഏക്നാഥ് ഷിൻഡെ: ആർഎസ്എസും വിഎച്ച്പിയും ചടങ്ങിൽ പങ്കെടുക്കാൻ മഹാരാഷ്ട്ര മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്. അദ്ദേഹം ക്ഷണം സ്വീകരിക്കുകയും ശിവസേന സ്ഥാപകൻ അന്തരിച്ച ബാൽ താക്കറെയുടെയും മുൻ ഉപദേഷ്ടാവ് ആനന്ദ് ദിഗെയുടെയും സ്വപ്‌നം പോലെ അയോധ്യയിൽ ഒരു മഹാക്ഷേത്രം യാഥാർത്ഥ്യമായതിൽ സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു.
വിക്രമാദിത്യ സിംഗ്: ചടങ്ങിൽ പങ്കെടുക്കുമെന്ന് ഹിമാചൽ പ്രദേശ് മന്ത്രിയും കോൺഗ്രസ് നേതാവുമായ വിക്രമാദിത്യ സിംഗ് അറിയിച്ചു. മുൻ മുഖ്യമന്ത്രി വീർഭദ്ര സിങ്ങിന്റെയും സംസ്ഥാന പാർട്ടി അധ്യക്ഷ പ്രതിഭ സിംഗിന്റെയും മകനായ സിംഗ് ആർഎസ്എസിനും വിഎച്ച്പിക്കും ക്ഷണത്തിന് നന്ദി അറിയിച്ചിരുന്നു.
വ്യവസായികൾ: ഗൗതം അദാനി, രത്തൻ ടാറ്റ, മുകേഷ് അംബാനി, കുമാർ മംഗളം ബിർള, എൻ ചന്ദ്രശേഖരൻ, അനിൽ അഗർവാൾ, എൻആർ നാരായണ മൂർത്തി തുടങ്ങിയ വ്യവസായികൾ ചടങ്ങിൽ പങ്കെടുക്കാനെത്തും
കായിക താരങ്ങൾ: സച്ചിൻ തെൻഡുൽക്കർ, വിരാട് കോലി, എംഎസ് ധോണി, ദീപിക കുമാരി എന്നീ കായിക താരങ്ങൾക്കും ക്ഷണം ലഭിച്ചിട്ടുണ്ട്.
സിനിമാ താരങ്ങൾ: മോഹൻലാൽ, രജനീകാന്ത്, അമിതാഭ് ബച്ചൻ, അനുപം ഖേർ, മാധുരി ദീക്ഷിത്, ചിരഞ്ജീവി, സഞ്ജയ് ലീല ബൻസാലി, അക്ഷയ് കുമാർ, ധനുഷ്, രൺദീപ് ഹൂഡ, രൺബീർ കപൂർ, ആലിയ ഭട്ട്, അനുഷ്ക ശർമ്മ, കങ്കണ റണാവത്ത്, ഋഷബ് ഷെട്ടി, മധുർ ഭണ്ഡാർക്കർ, ജാക്കി ഷ്രോഫ്, ടൈഗർ ഷ്രോഫ്, യാഷ്, പ്രഭാസ്, ആയുഷ്മാൻ ഖുറാന, സണ്ണി ഡിയോൾ എന്നിവരെയാണ് സിനിമാ മേഖലയിൽ നിന്ന് ക്ഷണിച്ചിരിക്കുന്നത്.
ക്ഷണം നിരസിച്ചവർ ആരൊക്കെ?
രാഷ്ട്രീയവും മതവും കൂട്ടിക്കുഴക്കരുതെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ സംഖ്യമായ ഇന്ത്യയുടെ (I.N.D.I.A) ഭാഗമായ നിരവധി രാഷ്ട്രീയ പാർട്ടികൾ ചടങ്ങിലേക്കുള്ള ക്ഷണം നിരസിച്ചിട്ടുണ്ട്.
കോൺഗ്രസ് നേതാക്കളായ സോണിയാ ഗാന്ധി, മല്ലികാർജുൻ ഖാർഗെ, അധീർ രഞ്ജൻ ചൗധരി എന്നിവരെ ക്ഷണിച്ചെങ്കിലും ഇവരെല്ലാം ആദരപൂർവം ക്ഷണം നിരസിച്ചു. ബിജെപി ഈ ചടങ്ങിനെ തിരഞ്ഞെടുപ്പ് നേട്ടങ്ങൾക്കായുള്ള രാഷ്ട്രീയ പദ്ധതി ആക്കി മാറ്റിയിരിക്കുകയാണെന്നും മതം വ്യക്തിപരമായ കാര്യമാണ് എന്നും വ്യക്തമാക്കിയാണ് ക്ഷണം നിരസിച്ചത്. ചടങ്ങിനെ നരേന്ദ്ര മോദിയുടെയും ബിജെപിയുടെയും തിരഞ്ഞെടുപ്പ് പരിപാടിയായി മാറ്റിയിരിക്കുകയാണെന്ന് പാർട്ടിയുടെ മുതിർന്ന നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു.
സിപിഐ(എം) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും ക്ഷണം നിരസിച്ചിരുന്നു. മതം ഒരാളുടെ വ്യക്തിപരമായ തിരഞ്ഞെടുപ്പാണെന്നും അത് രാഷ്ട്രീയ നേട്ടത്തിനുള്ള ഉപകരണമാക്കി മാറ്റരുതെന്നും പാർട്ടി വ്യക്തമാക്കി.
ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി അയോധ്യയിൽ രാമക്ഷേത്ര പ്രതിഷ്ഠ നടത്തി ബിജെപി ഷോ നടത്തുകയാണെന്ന് തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജി ആരോപിച്ചു. ജനുവരി 22ന് കൊൽക്കത്തയിൽ എല്ലാ മതവിഭാഗങ്ങളെയും ഉൾക്കൊള്ളിച്ചുള്ള
മത സൗഹാർദ റാലിക്ക് നേതൃത്വം നൽകുമെന്നും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി പറഞ്ഞു.
മതം രാഷ്ട്രീയത്തിന്റെ ഭാഗമാക്കരുതെന്ന് പറഞ്ഞ സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്, ബിജെപി മതത്തിന് പിന്നിൽ ഒളിച്ചിരിക്കുകയാണെന്ന് ആരോപിച്ചു. പ്രതിഷ്ഠാ ചടങ്ങിന് ശേഷം കുടുംബത്തോടൊപ്പം ക്ഷേത്രം സന്ദർശിക്കുമെന്ന് എസ്പി നേതാവ് അറിയിച്ചു.
ജനുവരി 22ന് നടക്കുന്ന ചടങ്ങിന് ശേഷം കുടുംബത്തോടൊപ്പം അയോധ്യയിൽ ദർശനം നടത്തുമെന്ന് എഎപി കൺവീനർ അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു, അതേസമയം എൻസിപി അധ്യക്ഷൻ ശരദ് പവാറും ചടങ്ങിൽ പങ്കെടുക്കില്ലെന്ന് അറിയിച്ചു. ക്ഷേത്ര നിർമ്മാണം പൂർത്തിയായ ശേഷം ദർശനം നടത്തുമെന്ന് അദ്ദേഹം അറിയിച്ചു.