രണ്ടര വർഷത്തേക്കാണ് പുതിയ കരാർ. 2028 മാർച്ചിൽ ഇത് അവസാനിക്കും. ഈ കരാറനുസരിച്ച്, ഇന്ത്യൻ പുരുഷ, വനിതാ ക്രിക്കറ്റ് ടീമുകളുടെ ജഴ്സിയിൽ അപ്പോളോ ടയേഴ്സിന്റെ ലോഗോ ഇനിമുതൽ കാണാം. ലേല നടപടികൾക്കൊടുവിലാണ് കരാർ ഉറപ്പിച്ചത്.
ബിസിസിഐയും പുതിയ സ്പോൺസറും തമ്മിലുള്ള മൂന്ന് വർഷത്തെ കരാർ 579 കോടി രൂപയുടേതാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഈ കാലയളവിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം 121 അന്താരാഷ്ട്ര മത്സരങ്ങളും 21 ഐസിസി ടൂർണമെന്റുകളും കളിക്കും. കരാർ അനുസരിച്ച്, ഓരോ മത്സരത്തിനും സ്പോൺസർ ഏകദേശം 4.5 കോടി രൂപ ചെലവഴിക്കും. നേരത്തെ സ്പോൺസറായിരുന്ന ഡ്രീം11 ഒരു മത്സരത്തിന് ഏകദേശം നാല് കോടി രൂപയാണ് നൽകിയിരുന്നത്.
advertisement
ബിസിസിഐയുടെ ഓണററി സെക്രട്ടറി ദേവജിത് സൈക്കിയ ഈ പങ്കാളിത്തത്തെക്കുറിച്ച് സംസാരിച്ചു. “അപ്പോളോ ടയേഴ്സ് ഞങ്ങളുടെ പുതിയ സ്പോൺസറായി എത്തുന്നത് ടീമുകളുടെ കഠിനാധ്വാനത്തിന്റെയും മികച്ച പ്രകടനത്തിന്റെയും തെളിവാണ്. ഇന്ത്യൻ ക്രിക്കറ്റിലെ അപ്പോളോയുടെ ആദ്യത്തെ വലിയ സ്പോൺസർഷിപ്പാണിത്. ഇത് ക്രിക്കറ്റിന്റെ വലിയ സ്വാധീനത്തെയാണ് കാണിക്കുന്നത്. ഇതൊരു സാധാരണ വാണിജ്യ കരാർ മാത്രമല്ല, ലക്ഷക്കണക്കിന് ആളുകളുടെ വിശ്വാസം നേടിയ രണ്ട് സ്ഥാപനങ്ങൾ തമ്മിലുള്ള കൂട്ടുകെട്ടാണ്."- അദ്ദേഹം പറഞ്ഞു.
ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ലയും ഈ പങ്കാളിത്തത്തിൽ സന്തോഷം പ്രകടിപ്പിച്ചു. "ഇന്ത്യൻ ക്രിക്കറ്റിന്റെ ആവേശവും അപ്പോളോ ടയേഴ്സിന്റെ പാരമ്പര്യവും ഒരുമിക്കുന്ന ചരിത്രനിമിഷമാണിത്. ബിസിസിഐയിലും ടീം ഇന്ത്യയിലും വിപണിക്കുള്ള ആത്മവിശ്വാസം ഈ ലേല നടപടികൾ കാണിക്കുന്നു. ഈ പങ്കാളിത്തം ഇരു സ്ഥാപനങ്ങളുടെയും വളർച്ചയ്ക്ക് സഹായകമാകുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു." എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.
ക്രിക്കറ്റ് സ്പോൺസർഷിപ്പിലൂടെ തങ്ങളുടെ ഉൽപ്പന്നങ്ങളെ കൂടുതൽ ആളുകളിലേക്ക് എത്തിക്കാൻ കഴിയുമെന്ന് അപ്പോളോ ടയേഴ്സ് കരുതുന്നു. മികച്ച പ്രകടനത്തിനും സുരക്ഷയ്ക്കും ഊന്നൽ നൽകുന്ന ഒരു കമ്പനി എന്ന നിലയിൽ, ക്രിക്കറ്റ് ടീമിന്റെ മൂല്യങ്ങളുമായി തങ്ങൾക്ക് ബന്ധമുണ്ടെന്നാണ് അപ്പോളോ ടയേഴ്സിന്റെ വിശ്വാസം.
. "ഇന്ത്യയിലും ലോകമെമ്പാടുമുള്ള ക്രിക്കറ്റിന്റെ ജനപ്രീതി കാരണം ഇന്ത്യൻ ടീമിന്റെ പ്രധാന സ്പോൺസറാകാൻ കഴിഞ്ഞതിൽ അഭിമാനമുണ്ട്. ഇത് രാജ്യത്തിന്റെ അഭിമാനം, ഉപഭോക്തൃ വിശ്വാസം, അപ്പോളോ ടയേഴ്സിന്റെ സ്ഥാനം എന്നിവയെ ശക്തിപ്പെടുത്തും. ഒപ്പം, ഇന്ത്യൻ കായികരംഗത്തെ പിന്തുണയ്ക്കാനും ആരാധകർക്ക് അവിസ്മരണീയ നിമിഷങ്ങൾ സമ്മാനിക്കാനും ഇത് സഹായിക്കും."- അപ്പോളോ ടയേഴ്സ് വൈസ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ നീരജ് കൻവർ പറഞ്ഞു