യൂറോ കപ്പിലെ മരണ ഗ്രൂപ്പ് എന്നറിയപ്പെടുന്ന എഫിൽ പെട്ടുപോയി എന്നാണ് ഹംഗറിയെ കുറിച്ച് എല്ലാവരും പറഞ്ഞത്. പക്ഷേ ഗ്രൂപ്പ് മത്സരങ്ങൾ അവസാനിച്ചപ്പോൾ ഹംഗറിയെ കുറിച്ച് ആദ്യം പറഞ്ഞ അഭിപ്രായങ്ങൾ ഒക്കെ പറഞ്ഞവരെ കൊണ്ട് തന്നെ ടീം തിരുത്തിച്ച്, അവരുടെ കയ്യടി വാങ്ങിച്ചു. ഗ്രൂപ്പ് സ്റ്റേജിലെ മത്സരങ്ങളിൽ ഫ്രാൻസ്, പോർച്ചുഗൽ, ജർമനി എന്നീ ടീമുകളെ വിറപ്പിച്ചതിനു ശേഷമാണ് അവർ ടൂർണമെൻ്റിൽ നിന്നും മടങ്ങുന്നത്.
കഴിഞ്ഞ മത്സരങ്ങളിൽ മികച്ച പ്രകടനം നടത്തിയതിൻ്റെ ആത്മവിശ്വാസവുമായി ഇറങ്ങിയ ജർമനിയും ഹംഗറിയും പ്രീക്വാർട്ടർ ബെർത്ത് എന്ന ലക്ഷ്യം വച്ചാണ് ഇറങ്ങിയത്. ജർമനിയുടെ മുന്നേറ്റം കൊണ്ട് തുടക്കമിട്ട മത്സരത്തിൽ പക്ഷേ അവരെ ഞെട്ടിച്ചുകൊണ്ട് പത്താം മിനിറ്റിൽ ഹംഗറി കളിയിൽ ലീഡ് നേടി. മൈതാനമധ്യത്തിൽ നിന്നും ജർമൻ ബോക്സിലേക്ക് ഉയർന്നു വന്ന ഹംഗറി താരം സല്ലൈയുടെ ക്രോസിലേക്ക് ജർമൻ പ്രതിരോധത്തെ മറികടന്നു കൊണ്ട് ഹംഗറി ക്യാപ്റ്റൻ സാലൈയുടെ ഡൈവിങ് ഹെഡർ ജർമൻ ഗോളി മാനുവൽ നോയറിനെ മറികടന്ന് വലയിൽ കയറി.
advertisement
കളി തോറ്റാൽ പുറത്താകും എന്ന ബോധ്യം വന്ന ജർമൻ കളിക്കാർ ആക്രമിച്ച് കളിച്ചെങ്കിലും ഹംഗറി താരങ്ങൾ ലവലേശം പതറാതെ അതിമനോഹരമായി പ്രതിരോധിച്ചു നിന്നു. ഇതിനിടയിൽ ജർമൻ താരമായ മാറ്റ് ഹമ്മൽസ് നടത്തിയ ഒരു ഗോൾ ശ്രമം ഹംഗറി ഗോൾപോസ്റ്റിൽ തട്ടി തെറിച്ചു. പന്ത് കാലിൽ വച്ച് കളി നിയന്ത്രിച്ചത് ജർമനി ആയിരുന്നെങ്കിലും ഗോളിലേക്ക് മുന്നേറാൻ അവരെ ഹംഗറി അനുവദിച്ചില്ല.
ഒരു ഗോളിൻ്റെ കടമായി രണ്ടാം പകുതി തുടങ്ങിയ ജർമനി സമനില ഗോൾ നേടാൻ ശ്രമിച്ച് കൊണ്ടേയിരുന്നു. ഇതിനിടയിൽ 62ാം മിനിറ്റിൽ ഹംഗറി വീണ്ടും ഒരു മുന്നേറ്റം നടത്തി. അതിൻ്റെ ഭാഗമായി ലഭിച്ച ഫ്രീകിക്കിൽ സല്ലൈയുടെ ഷോട്ട് ജർമൻ ഗോളി നോയറെ കീഴ്പ്പെടുത്തി എന്ന് തോന്നിച്ചെങ്കിലും പന്ത് പോസ്റ്റിൽ തട്ടി പുറത്തേക്കാണ് പോയത്.
പിന്നാലെ 66ാം മിനിറ്റിൽ ജർമനി കളിയിൽ സമനില പിടിച്ചു. ഹംഗറി ബോക്സിലേക്ക് കിമ്മിച്ച് നൽകിയ ക്രോസ് കുത്തിയകറ്റാൻ ശ്രമിച്ച ഹംഗറി ഗോളിയുടെ ശ്രമം പാളി. ഹമ്മൽസിൻ്റെ ഹെഡർ ബ്ലോക്ക് ചെയ്യപ്പെട്ടെങ്കിലും പന്ത് ഗോളിന് നേരെയാണ് പോയത്. ഗോളിന് മുന്നിലേക്ക് എത്തിയ ഹാവേർട്സിൻ്റെ തല കൊണ്ടുള്ള ചെറിയ ഒരു തട്ടലിൽ പന്ത് വലയിൽ. എന്നാൽ സെക്കൻഡുകൾക്ക് അകം ഹംഗറി ഗോൾ മടക്കി. കിക്കോഫിൽ നിന്ന് നേരെ ആക്രമണം നടത്തിയ ഹംഗറി 21കാരൻ ആന്ദ്രേ ഷഫറിന്റെ ഗോളിലാണ് വീണ്ടും മുന്നിൽ എത്തിയത്. മധ്യഭാഗത്ത് നിന്നും ഒരു ലോങ്ങ് ബോൾ പിന്നീട് ഒരു മികച്ച വൺ ടച്ച് ലോബ് പാസ് അതിന് ചേർന്ന വിധത്തിൽ മനോഹരമായ ഒരു ഫിനിഷ് ഇതായിരുന്നു ഹംഗറിയുടെ രണ്ടാം ഗോൾ.
ആത്മവിശ്വാസം കൈവിടാതെ കളിച്ചതിനുള്ള പ്രതിഫലമായിരുന്നു ജർമനിയുടെ രണ്ടാം ഗോൾ. കളി അവസാന പത്ത് മിനിറ്റിലേക്ക് കടന്ന സമയത്ത് വേർണർ നടത്തിയ മുന്നേറ്റത്തിൽ ഹംഗറി പ്രതിരോധ താരത്തിൻ്റെ ദേഹത്ത് തട്ടി ബോക്സിനു പുറത്തേക്ക് തെറിച്ച പന്ത് കാലിൽ കിട്ടിയ ഗോട്ടെരസ്ക എടുത്ത ഷോട്ട് ഹംഗേറിയൻ താരത്തിൻ്റെ ദേഹത്ത് ചെറുതായൊന്ന് തട്ടി അവരുടെ വലയിൽ കയറി. സമനിലയിലായ കളിയിൽ പിന്നീട് ഗോൾ നേടാൻ ഇരുടീമുകൾക്കും കഴിഞ്ഞില്ല.
മത്സരം സമനിലയിൽ അവസാനിച്ചതോടെ നാല് പോയിൻ്റുമായി ജർമനി ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായി പ്രീക്വാർട്ടറിൽ കടന്നു. ജയം കൊണ്ട് മാത്രമേ പ്രീക്വാർട്ടറിൽ കയറാനാകൂ എന്ന അവസ്ഥയിൽ ഉണ്ടായിരുന്ന ഹംഗറിക്ക് അതോടെ ടൂർണമെൻ്റിലെ പോരാട്ടം അവസാനിച്ചു. മരണ ഗ്രൂപ്പിൽ പെട്ട അവർ തങ്ങളെക്കാൾ കാതങ്ങൾ മുന്നിലുള്ള ടീമുകളെ വിറപ്പിച്ചതിന് ശേഷമാണ് കീഴടങ്ങിയത്.
Summary
Germany overcomes Hungary's tough challenge; qualifies to round of 16 with 2-2 draw