കഴിഞ്ഞ യൂറോ കപ്പ് ഫൈനലിൻ്റെ ആവർത്തനമെന്ന് വിശേഷിപ്പിക്കപ്പെട്ട മത്സരത്തിന് ആവേശകരമായ സമനില. സമനില കൊണ്ട് ഓരോ പോയിൻ്റ് വീതം നേടി ഇരുടീമുകളും പ്രീക്വാർട്ടറിൽ പ്രവേശിച്ചു. മത്സരം തോറ്റാൽ പോർച്ചുഗൽ പുറത്താകുമായിരുന്നു. ഗ്രൂപ്പ് എഫിൽ നിന്നും ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് ഫ്രാൻസിന്റെ പ്രീക്വാർട്ടർ പ്രവേശനം. ഗ്രൂപ്പിൽ നിന്നും മൂന്നാം സ്ഥാനക്കാരായാണ് പോർച്ചുഗൽ പ്രീക്വാർട്ടറിൽ പ്രവേശിച്ചത്.
നാല് ഗോളുകൾ പിറന്ന ആവേശകരമായ മത്സരത്തിൽ ഫ്രാൻസിനായി കരിം ബെൻസിമയും പോർച്ചുഗലിനായി ക്രിസ്റ്റ്യാനോ റൊണാൾഡോയും ഇരട്ട ഗോളുകൾ നേടി.
അതിനിർണായകമായ മത്സരത്തിൽ ആദ്യ പകുതിയിൽ ഇരുടീമുകളും ഒപ്പത്തിനൊപ്പം നിൽക്കുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. കളി തുടങ്ങി അഞ്ചാം മിനിറ്റിൽ തന്നെ വന്ന പോർച്ചുഗൽ മുന്നേറ്റത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ദുർബലമായ ഹെഡർ ഫ്രഞ്ച് ഗോളി ഹ്യൂഗോ ലോറിസ് അനായാസം കയ്യിലൊതുക്കി. ഇരുഭാഗത്തേക്കും ഒരു പോലെ ചലിച്ച പന്തിൽ 15ാം മിനിറ്റിൽ പോർച്ചുഗൽ ഗോളി റൂയി പാട്രീഷ്യോ മാത്രം മുന്നിൽ നിൽക്കേ ഫ്രാൻസിന്റെ കിലിയൻ എംബാപ്പെക്ക് സുവർണാവസരം ലഭിച്ചെങ്കിലും താരത്തിൻ്റെ ഷോട്ട് പാട്രീഷ്യോയുടെ തകർപ്പൻ സേവിൽ ഗോൾ ആവാതെ പോയി. കളിയുടെ 27ാം മിനിറ്റിൽ ഫ്രഞ്ച് ബോക്സിലേക്ക് ഉയർന്ന് വന്ന ഫ്രീകിക്കിലേക്ക് ഉയർന്ന് ചാടിയ ഡാനിലോ പന്ത് തടുക്കാൻ എത്തിയ ഫ്രഞ്ച് ഗോളി ലോറിസുമായി കൂട്ടിയിടിച്ച് വീണു. ലോറിസ് ഡാനിലോയെ ഫൗൾ ചെയ്തെന്ന് വിധിച്ച റഫറി പോർച്ചുഗലിന് അനുകൂലമായി പെനൽറ്റിയും ഫ്രഞ്ച് ഗോളിക്കെതിരെ മഞ്ഞക്കാർഡും നൽകി. കിക്കെടുത്ത റൊണാൾഡോ ലോറിസിന് ഒരു അവസരവും നൽകാതെ പന്ത് വലയിൽ എത്തിച്ചു തൻ്റെ ടീമിന് ലീഡ് നൽകി. പോർച്ചുഗൽ ജെഴ്സിയിൽ റൊണാൾഡോയുടെ 108ാം അന്താരാഷ്ട്ര ഗോളായിരുന്നു ഇത്.
ഗോൾ വഴങ്ങിയതോടെ ആക്രമിച്ചു കളിച്ച് ഫ്രാൻസിനെ പക്ഷേ പറങ്കിപ്പട സമർഥമായി തടഞ്ഞുനിർത്തി. എന്നാൽ ആദ്യ പകുതിയുടെ അവസാന നിമിഷങ്ങളിൽ കിലിയൻ എംബാപ്പെയെ പോർച്ചുഗൽ ബോക്സിൽ വെച്ച് സെമേഡോ ഫൗൾ ചെയ്തതിന് ഫ്രാൻസിന് അനുകൂലമായി റഫറി പെനാൽട്ടി വിധിച്ചു. കിക്കെടുത്ത ബെൻസിമ ഒരു പിഴവും കൂടാതെ പന്ത് വലയിലെത്തിച്ച് ഫ്രഞ്ച് പടയെ കളിയിൽ ഒപ്പമെത്തിച്ചു.
രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ഫ്രാൻസ് ലീഡ് എടുത്തു. പോർച്ചുഗലിന്റെ ഓഫ്സൈഡ് ട്രാപ്പ് മറികടന്ന് ബെൻസിമയാണ് ഫ്രാൻസിന് ലീഡ് നൽകിയത്. പോൾ പോഗ്ബ നൽകിയ ഒരു മികച്ച പാസാണ് ബെൻസിമയുടെ ഗോളിന് വഴി തെളിച്ചത്. എന്നാൽ ഫ്രാൻസിന്റെ ആഹ്ലാദത്തിന് മിനിറ്റുകൾ മാത്രമേ ആയുസ്സുണ്ടായിരുന്നുള്ളൂ. 60ാം മിനിറ്റിൽ പോർച്ചുഗൽ ഫ്രാൻസിനെതിരേ സമനില ഗോൾ നേടി.
ഇത്തവണയും പോർച്ചുഗലിൻ്റെ ഗോൾ നേടിയത് ക്രിസ്റ്റ്യാനോ റൊണാൾഡോയായിരുന്നു. ബോക്സിനകത്തുവെച്ച് ഫ്രഞ്ച് പ്രതിരോധതാരം കൗണ്ടെയുടെ കൈയിൽ പന്ത് തട്ടിയതിന്റെ ഫലമായാണ് പോർച്ചുഗലിന് പെനൽറ്റി ലഭിച്ചത്. ഈ ഗോൾ പോർച്ചുഗലിന് സമനില നൽകിയതിന് ഒപ്പം റൊണാൾഡോയെ ലോക റെക്കോർഡിലും എത്തിച്ചു. ഏറ്റവുമധികം അന്താരാഷ്ട്ര ഗോളുകൾ നേടിയ താരം എന്ന റെക്കോർഡാണ് റൊണാൾഡോ സ്വന്തമാക്കിയത്. ഇറാൻ താരം അലി ദേയിയുടെ റെക്കോർഡിനൊപ്പമാണ് താരമെത്തിയത്. താരത്തിന്റെ 109ാം അന്താരാഷ്ട്ര ഗോളായിരുന്നു ഇത്. ഇതോടൊപ്പം യൂറോ കപ്പിലും ലോകകപ്പിലുമായി ഏറ്റുമധികം ഗോൾ നേടുന്ന യൂറോപ്യൻ താരം എന്ന റെക്കോർഡ് കൂടി റൊണാൾഡോ സ്വന്തമാക്കി. 21 ഗോളുകളാണ് താരം ഇതുവരെ ഇരു ടൂർണമെൻ്റുകളിൽ നിന്നും നേടിയത്.
ഗോൾ വീണതോടെ മത്സരം വീണ്ടും ആവേശത്തിലായി. 67ാം മിനിറ്റിൽ റൂയി പാട്രീഷ്യോയുടെ ഇരട്ട സേവുകൾ പോർച്ചുഗലിൻ്റെ രക്ഷയ്ക്ക് എത്തി. പോൾ പോഗ്ബയുടെയും ആന്റോയിൻ ഗ്രീസ്മാന്റെയും ഗോളെന്നുറച്ച രണ്ട് ഷോട്ടുകളാണ് പാട്രീഷ്യോ തുടരെത്തുടരെ തട്ടിയകറ്റിയത്. പിന്നാലെ ആക്രമണങ്ങളും പ്രത്യാക്രമണങ്ങളുമായി ഇരുടീമുകളും വിജയഗോളിനായി ശ്രമിച്ചെങ്കിലും കളി സമനിലയിൽ അവസാനിച്ചു.
Summary
France Portugal match ends in 2-2 draw with dual braces from Cristiano Ronaldo and the Frenchman Karim Benzema
Published by:Naveen
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.