ദക്ഷിണാഫ്രിക്കയിൽ ഏകദിന പരമ്പരയ്ക്കുണ്ടാകുമെന്ന് അറിയിച്ച കോഹ്ലി രോഹിത് ശർമയെ ഏകദിന ക്യാപ്റ്റനായി തിരഞ്ഞെടുത്തതിന് ശേഷമാണ് ആ വിവരം ചീഫ് സെലക്ടർമാരും സെലക്ഷൻ കമ്മിറ്റിയിലെ അംഗങ്ങളും തന്നെ അറിയിച്ചതെന്നും അതിന് മുന്നോടിയായി ചർച്ച പോലും നടത്തിയില്ലെന്ന് കോഹ്ലി വ്യക്തമാക്കി. ഇന്ത്യയുടെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ ഡിസംബർ 26 ന് ആരംഭിക്കുന്ന ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായുള്ള പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കോഹ്ലി.
"ഏകദിന പരമ്പരയ്ക്ക് ഞാനുണ്ടാകും. ആരോടും വിശ്രമം വേണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയെ വലിയ ആവേശത്തോടെയാണ് കാണുന്നത്. ഇന്ത്യൻ ടീമിനെ വിജയത്തിലേക്ക് നയിക്കാൻ ഞാൻ എന്റെ കഴിവിന്റെ പരമാവധി പുറത്തെടുക്കും." - കോഹ്ലി പറഞ്ഞു.
advertisement
"ഇന്ത്യൻ ടീമിനായി കളിക്കുക എന്നതിൽ നിന്ന് ഒന്നിനും എന്നെ തടയാനാകില്ല. രോഹിത് ശർമ ടെസ്റ്റ് പരമ്പരയിൽ ടീമിനൊപ്പമുണ്ടാകില്ല എന്നതിനാൽ അദ്ദേഹത്തിൻറെ പരിചയസമ്പത്ത് ടീമിന് നഷ്ടമാകും." കോഹ്ലി കൂട്ടിച്ചേർത്തു.
Also read- IND vs SA |പരിശീലനത്തിനിടെ രോഹിത്തിന് പരിക്ക്; ടെസ്റ്റ് പരമ്പരയ്ക്കില്ല; പകരക്കാരനെ പ്രഖ്യാപിച്ചു
"ടെസ്റ്റ് ടീമിനെ തിരഞ്ഞെടുക്കുന്നതിന് ഒന്നര മണിക്കൂർ മുമ്പ് മാത്രമാണ് ചീഫ് സെലക്ടർ എന്നെ വിളിച്ചത്. ടെസ്റ്റ് ടീമുമായി ബന്ധപ്പെട്ട കാര്യമാണ് ഞങ്ങൾ സംസാരിച്ചത്. പരമ്പരയ്ക്കുള്ള ടീമിന്റെ കാര്യത്തിൽ പരസ്പരധാരണ വരുത്തി. പിന്നീട് ഫോൺ സംഭാഷണ൦ അവസാനിക്കുന്നതിന് തൊട്ടു മുൻപ് മാത്രമാണ് അഞ്ച് സെലക്ടർമാരും ഇനിയങ്ങോട്ട് ഞാൻ ആയിരിക്കില്ല ഏകദിന ക്യാപ്റ്റൻ എന്ന് പറഞ്ഞു. പിന്നീട് സെലക്ഷൻ നടത്തുന്നതിനിടെയാണ് ഇക്കാര്യത്തെ കുറിച്ച് സംസാരിച്ചത്. അതിന് മുൻപ് ഇക്കാര്യത്തെ കുറിച്ച് യാതൊരു വാർത്താവിനിമയവും നടന്നിട്ടില്ല." കോഹ്ലി വ്യക്തമാക്കി.
രോഹിത് ശർമയുമായി യാതൊരുവിധ പ്രശ്‌നമില്ലെന്നും ഇക്കാര്യം കഴിഞ്ഞ കുറച്ച് വർഷങ്ങളായി താൻ വിശദീകരിച്ച് കൊണ്ടേയിരിക്കുകയാണെന്നും വിശദീകരണം നൽകി മടുത്തെന്നും കോഹ്ലി പറഞ്ഞു.
രോഹിത് ശർമ മികച്ച ക്യാപ്റ്റൻ ആണെന്നും ഐപിഎല്ലിലും ഇന്ത്യയെ നയിച്ച ചില മത്സരങ്ങളിലും നാമത് കണ്ടതാണെന്നും ക്യാപ്റ്റൻ എന്ന നിലയിൽ രോഹിത്തിനും പരിശീലകൻ രാഹുൽ ദ്രാവിഡിനും തന്റെ എല്ലാവിധ പിന്തുണയും ടീമിനെ മുന്നോട്ട് നയിക്കാൻ താൻ എല്ലാവിധ സംഭാവനകൾ നൽകുമെന്നും കോഹ്ലി കൂട്ടിച്ചേർത്തു.