പരമ്പരയിൽ മുംബൈയിൽ നടന്ന രണ്ടാം ടെസ്റ്റിൽ പകരക്കാരനായി കളത്തിലിറങ്ങി കാഴ്ചവെച്ച അസാമാന്യ ഫീൽഡിങ് പ്രകടനമാണ് സാന്റ്നർക്ക് ഒരു ലക്ഷം രൂപ ലഭിക്കാൻ കാരണമായത്.
മുംബൈ ടെസ്റ്റിൽ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് ബാറ്റിംഗ് പുരോഗമിക്കവെയായിരുന്നു ഫീൽഡിൽ സാന്റ്നർ തകർപ്പൻ പ്രകടനം നടത്തിയത്. ഇന്ത്യൻ ഇന്നിങ്സിന്റെ 46-ാം ഓവറിലാണ് താരം പകരക്കാരനായി ഫീൽഡിങ്ങിന് ഇറങ്ങിയത്. കിവീസ് സ്പിന്നർ വില്യം സോമർവിൽ എറിഞ്ഞ ഓവറിലെ ആദ്യ പന്ത് ശ്രേയസ് അയ്യർ മിഡ് വിക്കറ്റിന് മുകളിലൂടെ അടിച്ചു. മിഡ് വിക്കറ്റിൽ സാന്റ്നർ ഉണ്ടായിരുന്നെങ്കിലും ഏവരും കരുതിയത് അത് സിക്സ് ആവുമെന്ന് തന്നെയാണ്. എന്നാൽ സാന്റ്നറുടെ മനസ്സിൽ മറ്റ് പ്ലാനുകൾ ആയിരുന്നു.
advertisement
ബൗണ്ടറിലൈനിനടുത്ത് നിന്ന് പന്ത് എത്തിപ്പിപ്പിടിക്കാനായി ചാടുകയായിരുന്നു സാന്റ്നർ. എന്നാൽ താൻ ബൗണ്ടറി ലൈനിന് അപ്പുറത്തേക്ക് വീഴുമെന്ന് ഉറപ്പായതോടെ അസാമാന്യ മെയ്‌വഴക്കത്തോടെ താരം പന്ത് ഫീൽഡിലേക്ക് തിരിച്ചെറിയുകയായിരുന്നു. ഇതിലൂടെ അഞ്ച് റൺസാണ് സാന്റ്നർ ഇന്ത്യക്ക് നിഷേധിച്ചത്.
സാന്റ്നറുടെ ഈ പ്രകടനത്തെ ഗാലറിയിലുണ്ടായിരുന്ന കാണികൾ ഹർഷാരവത്തോടെയാണ് സ്വീകരിച്ചത്. മത്സരശേഷം 'സേവ് ഓഫ് ദി മാച്ച്' പുരസ്‌കാരം ലഭിച്ചത് സാന്റ്നറുടെ ഈ അത്ഭുത പ്രകടനത്തിനായിരുന്നു.
മുംബൈ ടെസ്റ്റിൽ കൂറ്റൻ ജയം; കിവീസിനെ കീഴടക്കി ഇന്ത്യക്ക് പരമ്പര
ഇന്ത്യയും ന്യൂസിലൻഡും തമ്മിൽ നടന്ന ടെസ്റ്റ് പരമ്പരയിൽ മുംബൈയിലെ ടെസ്റ്റ് ജയിച്ച ഇന്ത്യ പരമ്പര 1-0 ന് സ്വന്തമാക്കി. മുംബൈ ടെസ്റ്റിൽ ന്യൂസിലൻഡിനെ 372 റൺസിനെ കീഴടക്കിയാണ് ഇന്ത്യ പരമ്പര നേടിയത്. കാൺപൂരിൽ നടന്ന ആദ്യ ടെസ്റ്റ് സമനിലയിൽ അവസാനിച്ചിരുന്നു. നാട്ടിൽ നടക്കുന്ന ടെസ്റ്റുകളിൽ ഇന്ത്യയുടെ തുടര്‍ച്ചയായ പതിനാലാം ടെസ്റ്റ് പരമ്പര ജയവു൦ കൂടിയാണ് ഇതോടൊപ്പം പിറന്നത്.
മുംബൈ ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സിൽ കിവീസ് സ്പിന്നർ അജാസ് പട്ടേൽ. 10 വിക്കറ്റുകളും നേടിയെങ്കിലും താരത്തിന്റെ പ്രകടനത്തിനും ന്യൂസിലൻഡിനെ രക്ഷിക്കാൻ കഴിഞ്ഞില്ല. അജാസിന്റെ ബലത്തിൽ ഒന്നാം ഇന്നിങ്സിൽ ഇന്ത്യയെ 325 റൺസിന് പുറത്താക്കിയ ന്യൂസിലൻഡ് പക്ഷെ മറുപടി ബാറ്റിങ്ങിൽ തകർന്നടിയുകയായിരുന്നു. കേവലം 62 റൺസിന് പുറത്തായ ന്യൂസിലൻഡിനെ ഫോളോ ഓൺ ചെയ്യിക്കാതെ വീണ്ടും ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ ഏഴ് വിക്കറ്റിന് 276 റൺസ് എടുത്ത് ഡിക്ലയർ ചെയ്യുകയായിരുന്നു.
ഇതോടെ 540 എന്ന കൂറ്റൻ ലക്ഷ്യം വെച്ച് ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസിലൻഡ് പക്ഷെ ടെസ്റ്റിന്റെ നാലാം ദിനത്തിൽ തന്നെ 167 റൺസിന് എല്ലാവരും പുറത്താവുകയായിരുന്നു.