മത്സരത്തിന്‍റെ തുടക്കത്തിലേ ബെൽജിയം മുന്നിലെത്തി. ഇരമ്പിയാർത്ത ബെൽജിയത്തിന്‍റെ പെനാൽറ്റി കോർണറുകൾ ശ്രീജേഷ് തടുക്കുന്നതു കണ്ടുകൊണ്ടാണ് കളിത്തട്ടുണർന്നത്. എന്നാൽ എട്ടാം മിനിട്ടിൽ അലക്സാണ്ടർ ഹെൻഡ്രിക്സിലൂടെ ബെൽജിയം മുന്നിലെത്തി. തകർപ്പനൊരു ഡ്രാഗ് ഫ്ലിക്കിലൂടെയായിരുന്നു ഹെൻഡ്രിക്ക്സിന്‍റെ ഗോൾ. ലീഡ് വഴങ്ങിയതോടെ ഗോൾ മടക്കാനുള്ള തീവ്രശ്രമത്തിലായി ഇന്ത്യ. എന്നാൽ ആദ്യ ക്വാർട്ടർ ബെൽജിയത്തിന്‍റെ 1-0 ലീഡിൽ പര്യവസാനിച്ചു. രണ്ടാം ക്വാർട്ടറിൽ ഗോളൊന്നും പിറന്നില്ല.
ALSO READ- ഹോക്കി ലോകകപ്പ്: തകര്‍പ്പന്‍ ജയത്തോടെ ഇന്ത്യ തുടങ്ങി
advertisement
എന്നാൽ മൂന്നാം ക്വാർട്ടറിൽ കൂടുതൽ ആവേശത്തോടെ കളിക്കുന്ന ഇന്ത്യയെയാണ് കാണാനായത്. വൈകാതെ പെനാൽറ്റി സ്ട്രോക്കിലൂടെ ഹർമൻ പ്രീത് സിങ് ഇന്ത്യയെ മുന്നിലെത്തിച്ചു. തുടർച്ചയായി ലഭിച്ച രണ്ടു പെനാൽറ്റി കോർണറുകൾക്കൊടുവിലായിരുന്നു ഇന്ത്യയുടെ ആദ്യ ഗോൾ പിറന്നത്. മൂന്നാമത്തെ ക്വാർട്ടർ 1-1 എന്ന സ്കോറിൽ അവസാനിച്ചു. ഇതോടെ നാലാം ക്വാർട്ടറിൽ ഇരു ടീമുകളും ജയം പിടിച്ചെടുക്കാൻ ഒരുങ്ങിത്തന്നെ ഇറങ്ങി. തുടക്കത്തിൽ തന്നെ ഇന്ത്യ ഗോളടിച്ചതോടെ ഗ്യാലറികൾ ഇരമ്പിയാർത്തു. 47-ാം മിനുട്ടിൽ മാൻപ്രീത് സിങിന്‍റെ പാസിൽനിന്ന് സിമ്രൻജീത് സിങ്ങാണ് ഇന്ത്യയ്ക്ക് ലീഡ് സമ്മാനിച്ചത്(2-1). ടൂർണമെന്‍റിൽ അദ്ദേഹത്തിന്‍റെ നാലാം ഗോളായിരുന്നു ഇത്.
READ ALSO- 'ഞങ്ങളുടെ തന്തയ്ക്കും തള്ളക്കും വിളിച്ചിട്ട് കാര്യമില്ല'
എന്നാൽ മത്സരം അവസാനിക്കാൻ നാലു മിനിട്ട് മാത്രം ശേഷിക്കെ ഗൊഗ്നാർഡ് നേടിയ തകർപ്പൻ ഗോൾ ശ്രീജേഷിന്‍റെ പ്രതിരോധം തകർത്ത് വലയ്ക്കുള്ളിലായപ്പോൾ ഉറപ്പിച്ച വിജയം കൈവിടുന്നതിന്‍റെ നിരാശയിലായിരുന്നു ഇന്ത്യൻ ആരാധകർ. പിന്നീട് സമനില മുറിക്കാൻ ഇരു ടീമിനും കഴിഞ്ഞില്ല.
ലോകകപ്പിൽ ദക്ഷിണാഫ്രിക്കയെ അഞ്ചു ഗോളുകൾക്ക് തകർത്താണ് ഇന്ത്യ തുടങ്ങിയത്.