2028 ഒളിമ്പിക്സിൽ പുരുഷ, വനിതാ ടീമുകളുടെ ടി 20 മത്സരങ്ങൾ ഉണ്ടാകുമെന്ന് ദി ഗാർഡിയനിലെ ഒരു റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഒളിമ്പിക്സിൽ ഇതിനു മുൻപ് ഒരു തവണ മാത്രമേ ക്രിക്കറ്റ് മൽസരം ഉണ്ടായിട്ടുള്ളൂ. 1900-ൽ പാരീസിൽ വെച്ചു നടന്ന ഒളിമ്പിക്സിലായിരുന്നു അത്.
ഒളിമ്പിക് ചാര്‍ട്ടര്‍ അംഗീകരിക്കുകയോ ഭേദഗതി ചെയ്യുകയോ ചെയ്യുക, ഐഒസി അംഗങ്ങളുടെയും ഭാരവാഹികളുടെയും തിരഞ്ഞെടുപ്പ്, ഒളിമ്പിക്സിന്റെ ആതിഥേയ നഗരത്തിന്റെ തിരഞ്ഞെടുപ്പ് എന്നിവ ഉള്‍പ്പെടെയുള്ള പ്രധാനപ്പെട്ട കാര്യങ്ങൾ ഐഒസി സെഷനാണ് ചര്‍ച്ച ചെയ്യുകയും തീരുമാനമെടുക്കുകയും ചെയ്യുന്നത്. അതിനാല്‍ തന്നെ ഇത്തരമൊരു സെഷൻ ഇന്ത്യയിൽ നടക്കുന്നത് മുംബൈയ്ക്കും ഇന്ത്യയ്ക്കും അഭിമാനകരമായ നേട്ടമാണ്. ആഗോള കായിക ഭൂപടത്തില്‍ ഇന്ത്യയുടെ സ്ഥാനം കൂടുതല്‍ ഉറപ്പിക്കാനും ഈ സെഷൻ മൂലം സാധിക്കും.
advertisement
40 വർഷങ്ങൾക്കു ശേഷമാണ് ഐഒസി സെഷന് ഇന്ത്യ വേദിയാകുന്നത്. 1983-ൽ ഐഒസി സെഷന്റെ 86-ാമത് എഡിഷൻ ന്യൂഡൽഹിയിൽ വെച്ച് നടന്നിരുന്നു. നിലവിൽ, ഐഒസി സെഷനിൽ 99 വോട്ടിംഗ് അംഗങ്ങളും 43 ഓണററി അംഗങ്ങളുമുണ്ട്. യോഗത്തിന്റെ ഭാഗമായി, കായിക ലോകത്തെ പ്രമുഖരായ 600-ലധികം പേരും നൂറോളം രാജ്യങ്ങളിൽ നിന്നുള്ള മാധ്യമപ്രവർത്തകരും മുംബൈയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഐഒസി അംഗമായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യന്‍ വനിതയായ നിത അംബാനിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ പ്രതിനിധി സംഘം, 2022 ഫെബ്രുവരിയില്‍ ബീജിങ്ങിൽ നടന്ന 139-ാമത് ഐഒസി സെഷനില്‍ ശ്രദ്ധേയമായ സ്വാധീനം ചെലുത്തിയിരുന്നു. ഇതില്‍ പങ്കെടുത്ത പ്രതിനിധികളില്‍ നിന്ന് 99 ശതമാനം നേടിയാണ് 141-ാമത് ഐഒസി സെഷന് വേദിയാകാൻ മുംബൈ തിരഞ്ഞെടുക്കപ്പെട്ടത്.
അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി സെഷന്‍ ഇന്ത്യയില്‍ നടക്കുന്നത്, രാജ്യത്തെ കായികരംഗത്തെ സംബന്ധിച്ചിടത്തോളം ഏറെ പ്രാധാന്യം അർഹിക്കുന്ന കാര്യമാണ്. കൂടുതല്‍ കായിക മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതിനും ലോകോത്തര നിലവാരത്തിലുള്ള പരിശീലനവും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുന്നതിലും നിരവധി കായിക പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിനും ഇത് കാരണമാകും. ഭാവിയിൽ യൂത്ത് ഒളിമ്പിക്‌സിനും ഒളിമ്പിക്‌സിനും ആതിഥേയത്വം വഹിക്കാൻ ഇന്ത്യക്ക് താത്പര്യം ഉള്ളതിനാലും മുംബൈയിൽ നടക്കുന്ന ഈ യോഗം രാജ്യത്തെ സംബന്ധിച്ചിടത്തോളം ഏറെ പ്രാധാന്യം അർഹിക്കുന്ന ഒന്നാണ്.