കാൾസണെതിരായ ചരിത്ര ജയത്തിന് ശേഷം രണ്ട് വിജയങ്ങളാണ് പ്രഗ്‌നാനന്ദ സ്വന്തമാക്കിയത്. ലോക ചാമ്പ്യനായ അലക്‌സാന്ദ്ര കോസ്‌റ്റെനിയൂക്ക് (Alexandra Kosteniuk), റാങ്കിങ്ങിൽ തന്നെക്കാൾ മുകളിലുള്ള റഷ്യയുടെ ആന്‍ഡ്രെ എസിപെന്‍കോ (Andrey Esipenko) എന്നിവർക്കെതിരെയാണ് പ്രഗ്‌നാനന്ദ അട്ടിമറി ജയം നേടിയത്.
ഈ അട്ടിമറി ജയങ്ങളുടെ ബലത്തിൽ ഇതുവരെ 15 പോയിന്റ് സ്വന്തമാക്കിയ പ്രഗ്‌നാനന്ദ ടൂർണമെന്റിൽ നിലവിൽ 12 ആം സ്ഥാനത്താണ്. മുൻ വനിതാ ലോക ചാമ്പ്യനായ കോസ്‌റ്റെനിയൂക്കിനെ 63 നീക്കങ്ങൾക്കൊടുവിൽ കീഴടക്കിയ പ്രഗ്‌നാനന്ദ എസിപെന്‍കോയെ 42 നീക്കങ്ങള്‍ക്കൊടുവിൽ കീഴടക്കി.
advertisement
ഇതോടൊപ്പം തന്നെ കരുത്തനായ നോദിര്‍ബെക് അബ്ദുസത്തറോവിനെതിരായ (Nodirbek Abdusattorov) മത്സര൦ സമനിലയാക്കാനും പ്രഗ്‌നാനന്ദയ്ക്ക് കഴിഞ്ഞിരുന്നു. എന്നാൽ റഷ്യൻ ഗ്രാൻഡ്മാസ്റ്റർ ഇയാൻ നെപോമ്നിയച്ചിയുമായുള്ള മത്സരത്തിൽ താരത്തിന് തോൽവിയായിരുന്നു ഫലം.
15 റൗണ്ട് മത്സരങ്ങളുള്ള പ്രാഥമിക ഘട്ടത്തിൽ നിന്നും ആദ്യ എട്ട് സ്ഥാനങ്ങളിൽ എത്തുന്നവർ അടുത്ത റൗണ്ടിലേക്ക് കടക്കും. നിലവിൽ 12 റൗണ്ടുകൾ പൂർത്തിയാക്കിയ പ്രഗ്‌നാനന്ദ 13 ആം റൗണ്ടിൽ ജർമനിയുടെ വിൻസെന്റ് കെയ്‌മറെയു൦ 14 ആം റൗണ്ടിൽ അമേരിക്കയുടെ ഹാൻസ് മോക് നീമാനെയും അവസാന റൗണ്ടായ 15 ൽ റഷ്യയുടെ വ്ലാഡിസ്ളാവ് അർതെമീവിനേയു൦ നേരിടും.
കാൾസണെ വീഴ്ത്തി ചരിത്ര ജയം; ആഘോഷമാക്കി രാജ്യം
ഫെബ്രുവരി 20 ഞായറാഴ്ച രാവിലെയോടെയായിരുന്നു ഇന്ത്യക്കാര്‍ക്ക് അഭിമാനമായ ഈ വാര്‍ത്ത പുറത്തുവന്നത്. എയര്‍തിങ്സ് മാസ്റ്റേഴ്സ് ഓണ്‍ലൈന്‍ റാപിഡ് ചെസ് ടൂര്‍ണമെന്റിന്റെ എട്ടാം റൗണ്ടില്‍ ലോക ഒന്നാം നമ്പര്‍ താരമായ നോര്‍വീജിയക്കാരന്‍ കാള്‍സണെതിരെ പ്രഗ്‌നാനന്ദ അട്ടിമറി വിജയം നേടുകയായിരുന്നു. കറുത്ത കരുക്കളുമായി കളിച്ച പ്രഗ്‌നാനന്ദ 39 നീക്കങ്ങള്‍ക്കൊടുവില്‍ 31കാരനായ കാള്‍സണെ അടിയറവ് പറയിക്കുകയായിരുന്നു. എട്ട് റൗണ്ട് പൂര്‍ത്തിയായ ഘട്ടത്തില്‍ ടൂര്‍ണമെന്റില്‍ 12ാം സ്ഥാനത്താണ് പ്രഗ്‌നാനന്ദ ഇപ്പോള്‍. രണ്ട് ജയവും രണ്ട് സമനിലയുമാണ് ടൂര്‍ണമെന്റിലെ ഇതുവരെയുള്ള നേട്ടം.
ചരിത്രവിജയത്തിന് പിന്നാലെ മുന്‍ ലോക ചെസ് ചാമ്പ്യന്‍ വിശ്വനാഥന്‍ ആനന്ദ്, ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുൽക്കര്‍ തുടങ്ങി വിവിധ മേഖലകളില്‍ നിന്നുള്ള നിരവധി പ്രഗത്ഭരാണ് പ്രഗ്നാനന്ദനെ അഭിനന്ദിച്ച് രംഗത്ത് വന്നത്.
പതിനാറാം വയസില്‍ തന്നെ ഇത്തരമൊരു നേട്ടം സ്വന്തമാക്കിയതിലൂടെ ഇന്ത്യയുടെ അഭിമാനം വാനോളം ഉയര്‍ത്തിയിരിക്കുകയാണ് ചെന്നൈയിൽ നിന്നുള്ള ഈ പയ്യൻ. വിശ്വനാഥന്‍ ആനന്ദിന് ശേഷം ലോക ചെസില്‍ ഇന്ത്യയുടെ യശസുയര്‍ത്താന്‍ ചെന്നൈയില്‍ നിന്നും ഒരു ഗ്രാന്‍ഡ് മാസ്റ്റര്‍ വരുന്നു എന്ന പ്രത്യേകതയുമുണ്ട്.