ഇറാനിലെ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് തുറന്നില്ലെങ്കിൽ ഇറാന്റെ ഊർജ്ജ നിലയങ്ങൾ തകർക്കുമെന്ന് ട്രംപ് നേരത്തെ ഭീഷണിപ്പെടുത്തിയിരുന്നു. എന്നാൽ, തിരിച്ചടിയുണ്ടാകുമെന്ന അന്ത്യശാസനം താൽക്കാലികമായി മാറ്റിവെച്ചതായും ഇറാനിലെ ഉയർന്ന ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചകൾ ഫലപ്രദമാണെന്നും ട്രംപ് ഫ്ലോറിഡയിൽ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇറാന്റെ പുതിയ പരമോന്നത നേതാവ് മോജ്താബ ഖമനയിയുമായിട്ടല്ല ചർച്ചയെന്നും എന്നാൽ ഏറ്റവും ബഹുമാനിക്കപ്പെടുന്ന ഒരു വ്യക്തിയുമായാണ് സംസാരിച്ചതെന്നുമാണ് ട്രംപ് അവകാശപ്പെട്ടത്.അഞ്ചു ദിവസത്തേക്ക് ഇറാന് മേലുള്ള സൈനിക നീക്കങ്ങൾ നിർത്തിവെക്കാൻ പെന്റഗണിന് നിർദ്ദേശം നൽകിയതായും ട്രംപ് തന്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിലൂടെ അറിയിച്ചു.
advertisement
ട്രംപിന്റെ വാദങ്ങളെ പൂർണ്ണമായും നിഷേധിച്ച ഘാലിബഫ് അക്രമികൾക്ക് കനത്ത ശിക്ഷ നൽകണമെന്നതാണ് ഇറാന്റെ നിലപാടെന്ന് വ്യക്തമാക്കി. ചർച്ചകൾക്കായി സൗഹൃദ രാജ്യങ്ങൾ വഴി അമേരിക്ക സന്ദേശങ്ങൾ അയച്ചിട്ടുണ്ടെന്ന് ഇറാന്റെ വിദേശകാര്യ മന്ത്രാലയം സമ്മതിച്ചു. എന്നാൽ കഴിഞ്ഞ 24 ദിവസമായി തുടരുന്ന യുദ്ധത്തിനിടയിൽ അമേരിക്കയുമായി നേരിട്ട് ഒരു ചർച്ചയും നടത്തിയിട്ടില്ലെന്ന് വക്താവ് ഇസ്മായിൽ ബഖാഇ സ്ഥിരീകരിച്ചു.
ചർച്ച നടക്കുന്നുണ്ടെന്ന വാർത്ത പരന്നതോടെ രാജ്യാന്തര വിപണിയിൽ എണ്ണവിലയിൽ 10 ശതമാനത്തിലധികം ഇടിവുണ്ടായി. യുദ്ധം ആഴ്ചകളോളം നീണ്ടുനിൽക്കുമെന്ന ഭീതിയിൽ കുതിച്ചുയർന്ന വിലയാണ് ട്രംപിന്റെ പ്രസ്താവനയോടെ താഴ്ന്നത്.
