അമ്മയുടെ മരണവിവരം അറിഞ്ഞിട്ടും സേവനം തുടർന്ന് ആംബുലൻസ് ഡ്രൈവർ; വീട്ടിലേക്ക് മടങ്ങിയത് ജോലി തീർത്ത്
- Published by:Asha Sulfiker
- news18-malayalam
Last Updated:
'വിവരം അറിഞ്ഞപ്പോൾ ഞാൻ ആകെ തകർന്നുപോയി, പക്ഷെ സങ്കടം ഉള്ളിൽ ഒതുക്കി മുന്നോട്ട് പോകേണ്ടത് ആവശ്യമായിരുന്നു'
ലക്നൗ: അമ്മയുടെ മരണവാർത്തയറിഞ്ഞിട്ടും രോഗികളെ ആശുപത്രിയിൽ എത്തിക്കുന്ന സേവനം തുടർന്ന് ആംബുലൻസ് ഡ്രൈവർ. ഉത്തർപ്രദശിലെ മഥുരയിലുള്ള പ്രഭത് യാദവ് എന്ന ആംബുലൻസ് ഡ്രൈവറാണ് അമ്മയുടെ വിയോഗ വാർത്തയിലും തളരാതെ സേവനം തുടർന്നത്. മധുരയിലും പരിസരപ്രദേശങ്ങളിലും കോവിഡ് ബാധിച്ചവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന ഡ്യൂട്ടിക്ക് ഇടയിലാണ് പ്രഭത് യാദവിനെ തേടി അമ്മയുടെ വിയോഗ വാർത്തയെത്തിയത്. എന്നാൽ ഉടൻ വീട്ടിലേക്ക് മടങ്ങുന്നതിനേക്കാൾ തന്റെ സേവനം ഇപ്പോൾ ഏറെ ആവശ്യമാണെന്ന് മനസിലാക്കിയ പ്രഭത് ജോലിയിൽ തുടരാൻ തന്നെ തീരുമാനിക്കുകയായിരുന്നു.
“വിവരം അറിഞ്ഞപ്പോൾ ഞാൻ ആകെ തകർന്നുപോയി, പക്ഷെ സങ്കടം ഉള്ളിൽ ഒതുക്കി മുന്നോട്ട് പോകേണ്ടത് ആവശ്യമായിരുന്നു. ഞാൻ അപ്പോൾ ചെയ്ത് കൊണ്ടിരിക്കുന്ന കാര്യം പാതിവഴിയിൽ ഉപേക്ഷിക്കാവുന്നതല്ല. ഞങ്ങളെപ്പോലുള്ളവരുടെ സേവനം ഏറെ നിർണായകമാണ്” ആംബുലൻസ് ഡ്രൈവറായ പ്രഭത് പറഞ്ഞു.
അന്നേ ദിവസം രാത്രി വരെ ജോലി ചെയ്ത പ്രഭത് 15 ഓളം രോഗികളെ ആശുപത്രിയിൽ എത്തിച്ച ശേഷമാണ് 200 കിലോ മീറ്റർ അകലെയുള്ള മണിപൂരി ഗ്രാമത്തിലേക്ക് അമ്മയുടെ സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാനായി പോയത്. പിറ്റേ ദിവസം തന്നെ അദ്ദേഹം വീണ്ടും ജോലിയിൽ പ്രവേശിക്കുകയും ചെയ്തു.
advertisement
“അമ്മയുടെ മരണാനന്തര ചടങ്ങുകൾക്ക് ശേഷം കുറച്ച് ദിവസം വീട്ടിൽ നിൽക്കാവുന്നതാണെന്ന് പറഞ്ഞിരുന്നു. എന്നാൽ അതിന് അദ്ദേഹം തയ്യാറായില്ല. ചടങ്ങുകൾക്ക് ശേഷം ഉടൻ ജോലിയിൽ തിരിച്ചെത്തി” മഥുരയിലെ 102, 108 ആംബുലൻസുകളുടെ പ്രോഗ്രാം കോർഡിനേറ്റർ അജയ് സിംഗ് പറഞ്ഞു. സംസ്ഥാനത്ത് ലോക്ക് ഡൗൺ നിലനിൽക്കുന്നതിനാൽ പൊതുവാഹനങ്ങളുടെ ലഭ്യത കുറവ് കണക്കിലെടുത്ത് പ്രഭതിന് യാത്രാ സൗകര്യം ഒരുക്കിയിരുന്നതായും അജയ് സിംഗ് പറഞ്ഞു. ടീമിലെ ഏറെ ആത്മാർത്ഥതയുള്ള ഡ്രൈവറാണ് പ്രഭത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
advertisement
കഴിഞ്ഞ 9 വർഷമായി 108 ആംബുലൻസിലെ ഡ്രൈവറാണ് പ്രഭത്. കഴിഞ്ഞ വർഷം മാർച്ചിലാണ് കോവിഡ് ഡ്യൂട്ടിക്കായി ഇദ്ദേഹത്തെ തെരഞ്ഞെടുത്തത്. കേസുകളുടെ എണ്ണം കുറഞ്ഞതിനെ തുടർന്ന് കഴിഞ്ഞ വർഷം അവസാനത്തോടെ കോവിഡ് ഡ്യൂട്ടിയിൽ നിന്നും ഒഴിവാക്കിയിരുന്നു. ഏപ്രിലിൽ കോവിഡ് രണ്ടാം തരംഗത്തിൽ കേസുകളുടെ എണ്ണം കൂടിയതോടെയാണ് വീണ്ടും ഇദ്ദേഹത്തിന് കോവിഡ് ഡ്യൂട്ടി നൽകിയത്.
ടൈംസ് ഓഫ് ഇന്ത്യയിൽ വന്ന റിപ്പോർട്ട് പ്രകാരം കഴിഞ്ഞ വർഷം കോവിഡ് ബാധിച്ച് പ്രഭതിന്റെ പിതാവ് മരിച്ചിരുന്നു. സംസ്ക്കാരചടങ്ങുകൾക്കായി അന്ന് വീട്ടിൽ പോയ പ്രഭത് പിറ്റേ ദിവസം തന്നെ തിരിച്ച് ജോലിയിൽ പ്രവേശിക്കുകയും ചെയ്തിരുന്നു.അമ്മയുടെ മരണവിവരം അറിഞ്ഞിട്ടും ആംബുലൻസ് സേവനം തുടർന്നതിനെ കുറിച്ച് ചോദിച്ചപ്പോൾ പ്രഭതിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു. “ എന്റെ അമ്മ പോയി, കുറച്ച് ആളുകളെ എനിക്ക് എനിക്ക് രക്ഷിക്കാൻ കഴിയുമെങ്കിൽ തീർച്ചയായും എന്റെ അമ്മ അതിൽ അഭിമാനിക്കും”
advertisement
പ്രഭതിനെപ്പോലുള്ള ഒരുപാട് പേരുടെ അത്മർത്ഥതയോടെയുള്ള സേവനത്തിലൂടെയാണ് കോവിഡിനെ നാം നേരിടുന്നത്.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 26, 2021 10:46 AM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
അമ്മയുടെ മരണവിവരം അറിഞ്ഞിട്ടും സേവനം തുടർന്ന് ആംബുലൻസ് ഡ്രൈവർ; വീട്ടിലേക്ക് മടങ്ങിയത് ജോലി തീർത്ത്







