സ്വന്തം കാർ മൊബൈൽ കോവിഡ് ക്ലിനിക്കാക്കി ഡോക്ടർ; രോഗികൾക്ക് വാട്സ്ആപ്പിലൂടെ സഹായം തേടാം
- Published by:Asha Sulfiker
- news18-malayalam
Last Updated:
മിക്കവാറും രോഗികളുടെയും ആശങ്കകൾ ഫോണിൽ സംസാരിച്ചുകൊണ്ട് തന്നെ ദൂരീകരിക്കാറുണ്ടെങ്കിലും ഗുരുതരമായ രോഗാവസ്ഥ ഉള്ളവരെ നേരിട്ട് പോയി സന്ദർശിക്കും
ബംഗളൂരു: കോവിഡ് കേസുകളുടെ എണ്ണം ക്രമാതീതമായി വർദ്ധിയ്ക്കുന്നതിനിടെ തന്റെ സ്വകാര്യ കാർ മൊബൈൽ ക്ലിനിക്ക് ആക്കി മാറ്റി രോഗികൾക്ക് സൗജന്യ വൈദ്യസഹായം നൽകുകയാണ് ബംഗളൂരു സ്വദേശിയായ ഡോക്ടർ. കോവിഡ് 19 സംബന്ധിച്ച ലക്ഷണങ്ങളോ എന്തെങ്കിലും സങ്കീർണമായ രോഗാവസ്ഥയോ ഉള്ളതായി തോന്നുന്നവർക്ക് വാട്സ്ആപ്പിൽ മെസേജ് വഴി അദ്ദേഹത്തിന്റെ സഹായം തേടാവുന്നതാണ്.
കഴിഞ്ഞ മൂന്ന് ആഴ്ചകളായി ഈ സേവനം നൽകുന്ന ഡോ. സുനിൽ കുമാർ ഹെബ്ബി ഇതിനകം 200 കോവിഡ് രോഗികളെയാണ് ചികിത്സിച്ചത്. ബൃഹത് ബെംഗളൂരു മഹാനഗര പാലിക (ബി ബി എം പി) കോവിഡ് ക്ലിനിക്കിൽ രാത്രി 8 മണി മുതൽ രാവിലെ 8 മണി വരെ കരാർ അടിസ്ഥാനത്തിൽ ഡോ. ഹെബ്ബി ജോലി ചെയ്യുന്നുണ്ട്. ജോലിസമയം കഴിഞ്ഞ് രണ്ട് മണിക്കൂർ വിശ്രമത്തിന് ശേഷം 10 മണി മുതൽ അദ്ദേഹം തന്റെ മൊബൈൽ ക്ലിനിക് സേവനം ആരംഭിക്കും. കോവിഡ് കേസുകളുടെ എണ്ണം അതിയായി ഉയർന്ന സാഹചര്യത്തിൽ ഡോക്ടർക്ക് ഉറങ്ങാൻ പോലും സമയം കിട്ടാത്ത വിധത്തിൽ സഹായം അഭ്യർത്ഥിച്ചുള്ള രോഗികളുടെ മെസേജുകൾ ലഭിക്കുകയാണ്.
advertisement
നേരിയ കോവിഡ് ലക്ഷണങ്ങളുള്ളവർ, മുതിർന്ന പൗരന്മാർ, ഒറ്റയ്ക്ക് കഴിയുന്ന രോഗികൾ എന്നിവർക്കാണ് ഡോ. ഹെബ്ബി തന്റെ മൊബൈൽ ക്ലിനിക്കിൽ മുൻഗണന നൽകുന്നത്. രോഗികളുടെ രോഗാവസ്ഥയുടെ സ്വഭാവം അനുസരിച്ചാണ് അവരെ സന്ദർശിക്കാറുള്ളത്. വലിയ ലക്ഷണങ്ങളൊന്നും ഇല്ലാത്ത കോവിഡ് രോഗികളെ വീഡിയോ കോളിൽ ബന്ധപ്പെട്ട് എന്ത് ചെയ്യണം, എന്ത് ചെയ്യരുത് എന്നതിനെക്കുറിച്ച് വിശദമായ നിർദ്ദേശങ്ങൾ നൽകുന്നു. എല്ലാ ദിവസവും 100 മുതൽ 150 ഫോൺ കോളുകൾ വരെ തനിക്ക് ലഭിക്കാറുണ്ടെന്ന് ഒരു ദിനപ്പത്രത്തോട് സംസാരിക്കവെ ഡോ. ഹെബ്ബി പറഞ്ഞു.
advertisement
മിക്കവാറും രോഗികളുടെയും ആശങ്കകൾ ഫോണിൽ സംസാരിച്ചുകൊണ്ട് തന്നെ ദൂരീകരിക്കാറുണ്ടെങ്കിലും ഗുരുതരമായ രോഗാവസ്ഥ ഉള്ളവരെ നേരിട്ട് പോയി സന്ദർശിക്കുന്നു. രോഗികളോട് രോഗത്തിന്റെ പൂർണമായ വിശദാംശങ്ങൾ വാട്സ്ആപ്പിലൂടെ പങ്കുവെയ്ക്കാൻ ആവശ്യപ്പെടുകയും അവയുടെ അടിസ്ഥാനത്തിൽ വേണ്ട നിർദ്ദേശങ്ങൾ നൽകുകയും ചെയ്യുന്നു.പി പി ഇ കിറ്റ് ധരിക്കാറില്ലെങ്കിലും നഗരം മുഴുവൻ വാഹനം ഓടിക്കേണ്ടി വരുന്നതിനാൽ ആവശ്യമായ മുൻകരുതലുകളെല്ലാം സ്വീകരിക്കാറുണ്ടെന്ന് ഡോ. ഹെബ്ബി അവകാശപ്പെടുന്നു. അദ്ദേഹത്തിന്റെ മൊബൈൽ മെഡിക്കൽ ക്ലിനിക്കിൽ അവശ്യം വേണ്ട മരുന്നുകൾക്ക് പുറമെ ഇ സി ജി മെഷീൻ, ഓക്സിജൻ കോൺസൺട്രേറ്റർ, മറ്റു മെഡിക്കൽ ഉപകരണങ്ങൾ എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്.
advertisement
2010-ൽ ഉണ്ടായ ഒരു അനുഭവത്തിന് ശേഷമാണ് മെഡിക്കൽ ഉപകരണങ്ങളും ആവശ്യ മരുന്നുകളും എപ്പോഴും കാറിൽ തന്നെ സൂക്ഷിക്കാൻ കാരണമായതെന്ന് അദ്ദേഹം പറയുന്നു. ഒരിക്കൽ അപകടത്തിനിരയായ ഒരു വ്യക്തിയ്ക്ക് റോഡിൽ വെച്ചുതന്നെ പ്രഥമ ശുശ്രൂഷ നൽകേണ്ട സാഹചര്യം ഉണ്ടായപ്പോൾ കാറിൽ ഈ സൗകര്യങ്ങൾ ഉണ്ടായിരുന്നത് ഗുണം ചെയ്തു. ആ മനുഷ്യന്റെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞതിനും അവിടെ വെച്ച് കാണിച്ച മനഃസാന്നിധ്യത്തിനും ബന്ധുക്കൾ പിന്നീട് അദ്ദേഹത്തോട് നന്ദി പറഞ്ഞു. അതിനുശേഷമാണ് അത്യാവശ്യം വൈദ്യസഹായം നൽകാൻ വേണ്ട സൗകര്യങ്ങളെല്ലാം കാറിൽ തന്നെ കരുതാൻ തുടങ്ങിയത്.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 22, 2021 6:30 AM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
സ്വന്തം കാർ മൊബൈൽ കോവിഡ് ക്ലിനിക്കാക്കി ഡോക്ടർ; രോഗികൾക്ക് വാട്സ്ആപ്പിലൂടെ സഹായം തേടാം